18
MAR 2021
THURSDAY
1 GBP =105.85 INR
1 USD =83.42 INR
1 EUR =90.81 INR
breaking news : വയോധികന്റെ അന്നനാളത്തില്‍ കുടുങ്ങിയത് മൂന്നര സെന്റിമീറ്റര്‍ വലിപ്പമുള്ള എല്ല്, അന്നനാളത്തില്‍ അള്‍സര്‍ ഉണ്ടാക്കിയതോടെ എല്ല് പുറത്തെടുത്തത് അത്യന്തം സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ >>> സ്വതന്ത്ര മധ്യസ്ഥതനുമായി ചര്‍ച്ചയ്ക്ക് സമ്മതംമൂളി ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരും സര്‍ക്കാരും; ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സമര പരമ്പരകള്‍ക്ക് പരിഹാരമാകുമെന്ന ശുഭ പ്രതീക്ഷയില്‍ പൊതുജനം >>> ഒന്ന് വാ തുറന്നതാണ് പിന്നെ വായ അടക്കാന്‍ പറ്റിയിട്ടില്ല, താടിയെല്ലു കുടുങ്ങിയ അവസ്ഥയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു >>> യുകെയില്‍ നിര്യാതയായ സ്നോബിമോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും; അന്ത്യ വിശ്രമം ഒരുങ്ങുക സ്വപ്നങ്ങള്‍ പുല്‍കാനെത്തിയ പീറ്റര്‍ബറോയില്‍; അന്ത്യോപചാര ശുശ്രുഷകള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം വഹിക്കും >>> യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നുവെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റസ്റ്റിക്‌സിന്റെ കണക്കുകള്‍; തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ സുനക് സര്‍ക്കാരിന് പുതിയ തിരിച്ചടി >>>
Home >> NEWS

NEWS

പോസ്റ്റ് സ്‌റ്റഡി വർക്ക് വിസ തുടരും.. ഗ്രാജുവേറ്റ് വിസ റൂട്ടിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാരിന് നിർദ്ദേശം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; വിദേശ കുടിയേറ്റക്കാർക്കിടയിൽ പുതിയ പ്രതീക്ഷയുണർത്തി വീണ്ടും യുകെയിലെ വിദ്യാഭ്യാസ മേഖല

മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിപ്പോർട്ട്, ഒടുവിൽ ആശ്വാസകരമായ വാർത്തയുമായാണ് പുറത്തുവന്നത്.  ഇന്ത്യക്കാർ  അടക്കമുള്ള യുകെയിലെ വിദേശ വിദ്യാർത്ഥികൾക്ക് നൽകിവരുന്ന പോസ്‌റ്റ്  സ്റ്റഡി വർക്ക് വിസകൾ നിരോധിക്കാതെ സർക്കാർ തുടരണമെന്നാണ് മൈഗ്രേഷൻ അഡ്‌വൈസറി റിപ്പോർട്ടിലെ നിർദ്ദേശം.  പോസ്റ്റ് സ്‌റ്റഡി വർക്ക് വിസകൾ നൽകുന്ന ഗ്രാജുവേറ്റ് വിസ റൂട്ടിന്റെ പുനരവലോകനത്തിന് കാരണമായ ആരോപണം ശരിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി സർക്കാരിനെ അറിയിച്ചു.  “ തെളിവുകൾ പരിശോധിച്ച ശേഷം, ഞങ്ങളുടെ നിഗമനം വ്യക്തമാണ്. ഗ്രാജ്വേറ്റ് റൂട്ട് ഈ സർക്കാർ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ നേടിയെടുക്കാൻ, അതിൻ്റെ നിലവിലെ രൂപത്തിൽ. അതേപടി തുടരാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു” മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കി. ഇന്ത്യക്കാർ അടക്കമുള്ള വിദേശ വിദ്യാർത്ഥികൾ, പഠനത്തിനായല്ല മറിച്ച് യുകെയിലേക്ക് കുടിയേറുന്നതിനുള്ള അവസരത്തിനായി ഗ്രാജുവേഷൻ വിസ റൂട്ട് ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു ആരോപണം. ഇതുമൂലം യുകെയിലെ കുടിയേറ്റക്കാരുടെ എണ്ണം കൂടുന്നുവെന്നും വിമർശകർ ആരോപിച്ചിരുന്നു. എന്നാൽ ഗ്രാജ്വേറ്റ് വിസ റൂട്ടിൽ കാര്യമായ ദുരുപയോഗം നടന്നതിൻ്റെ തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് എംഐസി പറയുന്നു. ദുരുപയോഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇമിഗ്രേഷൻ നിയമങ്ങൾ ബോധപൂർവം പാലിക്കാത്തതാണ്. എന്നിരുന്നാലും, റിക്രൂട്ട്‌മെൻ്റ് ഏജൻ്റുമാരുടെ ദുരുപയോഗത്തെക്കുറിച്ച് ആശങ്കകളുണ്ട്, റിപ്പോർട്ടിൽ പറയുന്നു. ഇതോടെ വിജയകരമായി യുകെയിൽ ഗ്രാജുവേഷൻ പൂർത്തിയാക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക്, പോസ്റ്റ് സ്‌റ്റഡി  വർക്ക് വിസപ്രകാരം രണ്ടുവർഷം അവിടെ തുടർന്ന് അവർക്ക് ഇഷ്ടമുള്ള ജോലി ചെയ്യുന്നതിനും വരുമാനം സമ്പാദിക്കുന്നതിനും സാധിക്കും.  പോസ്റ്റ് ഗ്രാഡ്വേറ്റ് വിദ്യാർത്ഥികൾക്കും ഗവേഷക വിദ്യാർത്ഥികൾക്കും പഠനം പൂർത്തിയാക്കിയാൽ മൂന്നുവർഷം വരെ യുകെയിൽ താമസിക്കുവാനും സമ്പാദിക്കുവാനുമുള്ള അവസരം തുടർന്നും ലഭിക്കും. മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ (എംഐ.സി) നിർദ്ദേശപ്രകാരമുള്ള കാര്യങ്ങളിൽ സർക്കാർ മന്ത്രിസഭായോഗം കൂടി ഒരാഴ്ചക്കുള്ളിൽ അന്തിമ തീരുമാനം കൈക്കൊള്ളും.  സാധാരണഗതിയിൽ എംഐ.സിയുടെ നിർദ്ദേശങ്ങളെ സർക്കാർ അംഗീകരിക്കാനാണ് സാധ്യത. അതേസമയം വിദേശ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന റിക്രൂട്ട്മെൻറ് ഏജൻസികളെ നിയന്ത്രിക്കണമെന്നും ശക്തമായി നിരീക്ഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. ചില ഏജന്റുമാർ ധനസമ്പാദനത്തിനായി കുടിയേറ്റം ലക്ഷ്യമിട്ടു ഈ വിസ റൂട്ട് ദുരുപയോഗം ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്  ഗ്രാജുവേറ്റ് വിസ റൂട്ട് അഥവാ പോസ്റ്റ് സ്റ്റഡി വർക്ക് വിസകൾ എടുത്തുകളഞ്ഞാൽ,  അത് വിദേശ വിദ്യാർത്ഥികളുടെ വരവിനെ ഗണ്യമായി കുറയ്ക്കുമെന്നും യുകെയിലെ പ്രമുഖ യൂണിവേഴ്സിറ്റികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരുമാന സ്രോതസ്സ് വലിയതോതിൽ കുറയ്ക്കുമെന്നും യുകെ യൂണിവേഴ്സിറ്റി അസോസിയേഷനും വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാരിനെയും മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയേയും  അറിയിച്ചിരുന്നു. അത് ഫലം കണ്ടതായാണ് റിപ്പോർട്ടിലെ നിർദ്ദേശം നൽകുന്ന സൂചന. അതുപോലെ ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങൾ വിദേശ വിദ്യാർത്ഥികളുടെ പ്രവേശന നിയമങ്ങൾ കൂടുതൽ കർശനമാക്കിയ സാഹചര്യം, പ്രയോജനപ്പെടുത്താനും ഗ്രാജുവേറ്റ് വിസ റൂട്ട് നിലനിർത്തണം എന്ന ആവശ്യവും ഈ രംഗത്തുള്ളവർ ഉയർത്തിയിരുന്നു. എന്തായാലും അടുത്ത രണ്ടുവർഷത്തേക്ക് പോസ്റ്റ് സ്റ്റഡി വർക്ക് വിസയുടെ കാര്യത്തിൽ മാറ്റം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് നിലവിലെ നിഗമനം. തിരഞ്ഞെടുപ്പ് വർഷം ആയതിനാൽ, ഭരണംമാറി പുതിയ സർക്കാർ അധികാരമേറ്റാൽ കൂടി വീണ്ടും മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ അവലോകനത്തിന് വിടുകയും പൊതു കൺസൾട്ടേഷനും ശേഷമായിരിക്കും ഇക്കാര്യത്തിൽ മാറ്റമുണ്ടാക്കുവാൻ കഴിയുക.

പോസ്റ്റ് സ്‌റ്റഡി വർക്ക് പെർമിറ്റും ഗ്രാഡ്വേറ്റ് റൂട്ട് വിസകളും നിർത്തലാക്കുമോ? മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും; ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിമാരുടെ അന്തിമ തീരുമാനം, നിർത്തലാക്കിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി

ഏറെനാളുകളായി ഇന്ത്യൻ വിദ്യാർഥി സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന യുകെയിലെ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും. ഗ്രാജുവേറ്റ് വിസ റൂട്ടിലെ 2 വർഷത്തെ പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റുകൾ നിർത്തലാക്കണമോ അതോ ഗ്രാജുവേറ്റ് വിസ റൂട്ട് തന്നെ നിർത്തലാക്കുമോ എന്ന കാര്യത്തിലാണ് മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി ഇന്ന് പഠനം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുക. പ്രധാനമന്ത്രി ഋഷി സുനക് വിദ്യാഭ്യാസ വിസകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനുശേഷം ഇതിനകം തന്നെ  യുകെ സർവകലാശാലകളിൽ പഠിക്കാനെത്തുന്നവരും  ഫീസ് ഡെപ്പോസിറ്റ് അടയ്ക്കുന്നവരുമായ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതായും പുതിയ പഠന റിപ്പോർട്ടുകളിൽ പറയുന്നു. ബിരുദാനന്തരം രണ്ട് വർഷത്തേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികളെ യുകെയിൽ തുടരാനും ജോലി ചെയ്യാനും സർക്കാർ അനുവദിക്കണമോ എന്നതിനെക്കുറിച്ചുള്ള പഠന  ഫലമാകും  മാർച്ച് 14 ചൊവ്വാഴ്ച്ച മൈഗ്രേഷൻ ഉപദേശക സമിതി പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടിലെ പ്രധാനഭാഗങ്ങളിലൊന്ന്. മികച്ചതും മിടുക്കരുമായ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും പകരം ഗ്രാജ്വേറ്റ് വിസകൾ ഒരു പിൻവാതിൽ ഇമിഗ്രേഷൻ മാർഗമായി ഉപയോഗിക്കുന്നുവെന്ന ആശങ്കകൾ അന്വേഷിക്കാൻ  മാർച്ചിൽ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി എംഐസിയെ നിയോഗിച്ചിരുന്നു. ഇതിനകം തന്നെ യുകെയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. 2024 സെപ്റ്റംബറിലെ എൻട്രി കാലയളവിൽ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്ന ഡിപെൻഡന്റ് വിസകൾക്ക് കനത്ത നിയന്ത്രണം ഏർപ്പെടുത്താനുള്ള കഴിഞ്ഞവർഷത്തെ പ്രധാനമന്ത്രി  സുനക്കിൻ്റെ തീരുമാനം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ  ഉൾപ്പെടെയുള്ളവരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഗ്രാജുവേറ്റ് റൂട്ടും പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റും ഒഴിവാക്കണമോയെന്ന കാര്യത്തിൽ ഈ ആഴ്ച തന്നെ മന്ത്രിമാർ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് വർഷമായതിനാൽ, വാഗ്ദാനം ചെയ്തത് പോലെ കുടിയേറ്റ നിയന്ത്രണ കാര്യത്തിൽ ശക്തമായ നടപടികൾ എടുക്കുവാൻ സർക്കാർ തയ്യാറായേക്കും.  2023 ജൂൺ വരെയുള്ള വർഷത്തിൽ 640,000 എന്ന റെക്കോർഡ് കവിഞ്ഞതിന് ശേഷം നിയമപരമായ നെറ്റ് മൈഗ്രേഷൻ വെട്ടിക്കുറയ്ക്കുന്നതിൽ ടോറികൾ ഗൗരവതരമാണെന്ന് കാണിക്കാൻ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത് നിർത്തലാക്കാനുള്ള കൺസർവേറ്റീവ് പാർട്ടിയുടെ സമ്മർദ്ദത്തിലാണ് സുനക്ക്. ഡിസംബറിൽ സുനക്കിൻ്റെ സർക്കാരിൽ നിന്ന് രാജിവച്ച മുൻ ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക്, ഗ്രാജ്വേറ്റ് വിസ റൂട്ട് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കൺസർവേറ്റീവ് സെൻ്റർ ഫോർ പോളിസി സ്റ്റഡീസിന് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് നൽകി. പ്രതിഭകൾക്കായി ആഗോള വിപണിയിൽ മത്സരിക്കാനുള്ള യുകെയുടെ കഴിവിന് ഗ്രാജ്വേറ്റ് വിസ അത്യന്താപേക്ഷിതമാണെന്ന് വാദിച്ചുകൊണ്ട് സമീപ ആഴ്ചകളിൽ പ്രധാനമന്ത്രിയും ചാൻസലർ ജെറമി ഹണ്ടും വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള സ്ഥാപനങ്ങളുടേയും യുണിവേഴ്സിറ്റികളുടേയും സമ്മർദ്ദത്തിന് വിധേയരായിട്ടുണ്ട്. വിദ്യാഭ്യാസ വിസകൾ കൂടുതൽ തടസ്സപ്പെടുത്താനുള്ള ഏതൊരു നീക്കവും വരുമാനത്തിൻ്റെ അഞ്ചിലൊന്നിൽ കൂടുതൽ വിദേശ ഫീസ് വരുമാനത്തെ ആശ്രയിക്കുന്ന യുകെയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് കാര്യമായ ദോഷം വരുത്തുമെന്ന് സർവകലാശാല, വ്യവസായ പ്രമുഖർ വാദിക്കുന്നു. വിദേശ വിദ്യാർത്ഥികൾ സാധാരണയായി ആഭ്യന്തര വിദ്യാർത്ഥികൾ അടയ്ക്കുന്ന ഫീസിൻ്റെ രണ്ടോ മൂന്നോ ഇരട്ടിയാണ് ട്യൂഷൻ ഫീസായി അടയ്ക്കുന്നത്. യുകെയിലേക്കുള്ള വിദ്യാർത്ഥി കുടിയേറ്റം 2022-ൽ റെക്കോർഡ് ഉയർന്ന നിലയിലെത്തി, ഏകദേശം 484,000 സ്പോൺസർ ചെയ്ത പഠന വിസകൾ ഇഷ്യൂ ചെയ്തു, ഗ്രാജ്വേറ്റ് വിസ റൂട്ട് പുനരാരംഭിച്ച 2021-ൽ നിന്ന് 38 ശതമാനം വർദ്ധനവ്. 2021-22 ൽ യുകെയിൽ 820,310 ബിരുദാനന്തര ബിരുദധാരികൾ പഠിക്കുന്നു, അതിൽ പകുതിയും അല്ലെങ്കിൽ 372,500 പേർ വിദേശത്തുനിന്നുള്ളവരാണ്. ഗ്രാജ്വേറ്റ് വിസ റൂട്ട് നിർത്തലാക്കുന്നതും അന്തർദ്ദേശീയ വിദ്യാർത്ഥികളിൽ നിന്നുള്ള വരുമാന നഷ്ടവും യുകെയിലെ ഗവേഷണ-വികസന ശേഷിയെ "ഗുരുതരമായ ആഘാതം" ഉണ്ടാക്കുമെന്ന് 17 പ്രാദേശിക ചേംബർ ഓഫ് കൊമേഴ്‌സ് മേധാവികളും സർക്കാരിന് കത്തിലൂടെ മുന്നറിയിപ്പ് നൽകി. ഇതൊക്കെ മൂലം ഋഷി സുനക്കിനും മന്ത്രിമാർക്കും ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുക എന്നത് വളരെ നിർണ്ണായകവും  അതേസമയം സങ്കീർണവുമായ ഒരുപ്രശ്‌നമായും മാറുന്നു. എങ്കിലും ഓസ്‌ട്രേലിയയും ന്യൂ സീലാൻഡും കാനഡയും അടക്കമുള്ള രാജ്യങ്ങളും വിദേശ സ്റ്റുഡന്റ് വിസ നിയമങ്ങൾ കൂടുതൽ കർശനമാക്കിയതിനാൽ, കുടിയേറ്റ നിയന്ത്രണത്തിനായി ഗ്രാജുവേറ്റ് റൂട്ട് നിരോധനം അടക്കമുള്ള നടപടികൾ കൈക്കൊള്ളാൻ സർക്കാർ തയ്യാറാകുമെന്നും വിദ്യാഭ്യാസ രംഗത്തെ ഒരുകൂട്ടം വിദഗ്ധർ പ്രതീക്ഷിക്കുന്നു.

നമ്പർ പ്ളേറ്റുകളിൽ നമ്പർ കാണിച്ചാൽ 1000 പൗണ്ടുവരെ പിഴ! യുകെയിൽ അനധികൃതവും കേടുള്ളതുമായ നമ്പർ പ്ളേറ്റുകളുള്ള വാഹന ഉടമകൾ കുടുങ്ങും! 24 ഐഡന്റിഫയെർ നമ്പർ പ്ളേറ്റുകൾ വന്നതോടെ നിയമവും കർശനമാക്കുന്നു

സ്വന്തം പേരിന്റെ അക്ഷരങ്ങളുള്ള കാർ നമ്പറുകൾ സ്വന്തമാക്കുക യുകെ മലയാളികളിൽ പലർക്കും ഇന്നൊരു ഹരമാണ്. അതുപോലെ ബോസ്, സർ പോലുള്ള നമ്പറുകളും സ്വന്തമാക്കുന്നവർ നിരവധി. എന്നാൽ നമ്പർ പ്ളേറ്റുകൾ സ്വന്തം ഇഷ്ടപ്രകാരം രൂപമാറ്റം വരുത്തുകയും ഡിസൈൻ ചെയ്യുന്നവരുമൊക്കെ ഇനിയൊന്ന് കരുതിയിരിക്കണം. കാരണം പിടിവീണാൽ ആയിരം പൗണ്ടുവരെ പിഴശിക്ഷ ലഭിച്ചേക്കാം. നിയമാനുസൃതമല്ലാത്തതും, കേടുപാടുകള്‍ ഉള്ളതുമായ  റെജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ ഉപയോഗിച്ചാല്‍ കനത്ത പിഴ അടക്കേണ്ടി വരുമെന്ന് ഡ്രൈവിങ് ലൈസൻസിങ് അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.  മാര്‍ച്ച് 1 മുതല്‍ പുതിയ '24' ഐഡന്റിഫയര്‍ പ്ലേറ്റുകള്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പെന്നതും  ശ്രദ്ധേയമാണ്. സെപ്റ്റംബറിലാണ് നമ്പർ പ്ളേറ്റിലെ നമ്പറുകളുടെ അടുത്ത അപ്‌ഡേറ്റ് വരുന്നത്. അപ്പോള്‍ '74' പ്ലേറ്റുകള്‍ നിലവില്‍ വരും. പുതിയ നമ്പര്‍ പ്ലേറ്റുകള്‍ ഇറങ്ങിയതിനുപിന്നാലെ നമ്പര്‍ പ്ലേറ്റുകളിൽ  തെറ്റായ റെജിസ്‌ട്രേഷന്‍ നമ്പറുകള്‍ കാണിക്കുന്നതായ പരാതികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ നിരവധി കാറുകള്‍ നിരത്തിലിറക്കാൻ പോലും കഴിയാതെ ഉടമകൾ ബുദ്ധിമുട്ടുന്നു. കൂടുതല്‍ കാര്‍ ഉടമകള്‍ പുതിയ നമ്പര്‍പ്ലേറ്റിനായി തിരക്ക് കൂട്ടിയതോടെ പലയിടങ്ങളിലും കേടായ നമ്പര്‍ പ്ലേറ്റുകള്‍ വിപണിയില്‍ വര്‍ദ്ധിച്ചുവരുന്നതായി പോലീസും ഡി വി എല്‍ എയും പറയുന്നു. ബ്രിട്ടീഷ് നിരത്തുകളില്‍ വാഹനമോടിക്കുവാന്‍ കൃത്യമായ നമ്പര്‍ പ്ലേറ്റുകള്‍ ആവശ്യമാണ്.  വാഹനങ്ങളുടെ മുന്‍പിലേയും പിന്നിലേയും പ്ലേറ്റുകള്‍ തമ്മില്‍ സമാനത പുലര്‍ത്താതിരിക്കുന്നതും, തെറ്റായ രെജിസ്‌ട്രേഷന്‍ ഉപയോഗിക്കുന്നതായുമൊക്കെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി തങ്ങളുടെ അംഗങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചതായി ഫ്‌ളെറ്റ് പ്രൊഫഷണല്‍സ് അസ്സോസിയേഷന്‍ ചെയര്‍മാനും സ്ഥിരീകരിക്കുന്നു.  മാസങ്ങൾ മാത്രമല്ല, വര്‍ഷങ്ങൾ പോലും തെറ്റായ പ്ലേറ്റുകളുമായി കറങ്ങുന്ന കാറുകള്‍ ഉണ്ടെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ മഠത്തിൽ യുകെയിലെ  നമ്പര്‍ പ്ലേറ്റുകള്‍ക്കും ചില പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ട്. റിഫ്‌ളക്ഷന്‍ സാധ്യമാക്കുന്ന വസ്തുകൊണ്ടായിരിക്കണം അവ നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍പിലത്തെ ബോര്‍ഡില്‍ വെളൂത്ത പശ്ചാത്തലത്തില്‍ കറുത്ത അക്ഷരങ്ങളും അക്കങ്ങളും ആയിരിക്കണം എഴുതേണ്ടത്.  അതേസമയം, പുറകിലെ പ്ലേറ്റില്‍ മഞ്ഞ പശ്ചാത്തലത്തില്‍ കറുത്ത അക്കങ്ങളും അക്ഷരങ്ങളും ആയിരിക്കണം എഴുതേണ്ടത്. മാത്രമല്ല, അക്ഷരങ്ങള്‍ ചാള്‍സ് റൈറ്റ് 2001 ടൈപ്പ്‌ഫേസും ആയിരിക്കണം. ഇനിമുതൽ വാഹനങ്ങളില്‍ കൃത്യമായി നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിച്ചില്ലെങ്കില്‍ 1000 പൗണ്ട് വരെ പിഴ അടക്കേണ്ടതായി വരും. മാത്രമല്ല, കൃത്യമായ രീതിയില്‍ നമ്പര്‍പ്ലേറ്റ് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ എം ഒ ടി ടെസ്റ്റില്‍ പരാജയപ്പെടാനും സാധ്യതയുണ്ട്. പലപ്പോഴും നിര്‍മ്മാതാക്കളോ ഡീലര്‍മാരോ ആയിരിക്കും ഈ പിഴവുകള്‍ക്ക് കാരണക്കാര്‍. നിലവിലെ വെഹിക്കിള്‍ രെജിസ്‌ട്രേഷന്‍ നമ്പറില്‍ രണ്ട് അക്ഷരങ്ങള്‍ ഉണ്ടായിരിക്കും. അത് വാഹനം ആദ്യമായി റെജിസ്റ്റര്‍ ചെയ്ത സ്ഥലത്തെ സൂചിപ്പിക്കുന്ന അക്ഷരങ്ങളാണ്. പിന്നെ അത് ഇഷ്യു ചെയ്തത് എവിടെ എന്ന് സൂചിപ്പിക്കുന്ന രണ്ട് സംഖ്യകള്‍ ഉണ്ടായിരിക്കും. പിന്നെ ക്രമരഹിതമായി തിരഞ്ഞെടുക്കുന്ന മൂന്ന് അക്ഷരങ്ങളും. യുകെയിൽ നിയമങ്ങൾ കർശനമായി നടപ്പിലാക്കും എന്നതിനാൽ, അൽപം  പണം മുടക്കി ഡിസൈൻ ചെയ്യുകയും സ്വന്തമാക്കുകയും ചെയ്ത നമ്പർ പ്ളേറ്റുകൾ ആണെങ്കിലും എത്രയുംവേഗം നിയമാനുസൃതം ആക്കുകയാകും കൂടുതൽ അഭികാമ്യം.

ഇന്ന് അന്താരാഷ്‌ട്ര നഴ്‌സസ് ദിനം: ലോകമെങ്ങും നിറയുന്ന ശക്തിയായി മലയാളി നഴ്‌സുമാർ! മഹാമാരിയും യുദ്ധവും വെല്ലുവിളിയായ കാലഘട്ടത്തിൽ നഴ്‌സുമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അനുഭവപഠനങ്ങളുടെ വെളിച്ചത്തിൽ യുകെയിലെ ബെസ്റ്റ്‌ നഴ്‌സ് മിനിജ ജോസഫ് നൽകുന്ന സന്ദേശം

മഹാമാരിയും യുദ്ധങ്ങളും ദാരിദ്ര്യവും ദുരിതവും തൊഴിൽ രംഗത്തെ വെല്ലുവിളികളും നിറഞ്ഞ അസന്തുഷ്ടിയുടെ കാലഘട്ടത്തിലാണ് ഇന്ന് ലോകം. നഴ്‌സുമാരുടെ പ്രാധാന്യം മുമ്പെന്നെത്തേക്കാളും വർദ്ധിച്ച വേളയിൽ, ലോകരാജ്യങ്ങളിലെങ്ങും സാന്ത്വനത്തിന്റെയും സ്നേഹത്തിന്റെയും പരിപാലനശക്തിയായി മലയാളി നഴ്‌സുമാർ നിറയുകയാണ്. അന്താരാഷ്‌ട്ര നഴ്‌സസ് ദിനത്തിനൊപ്പം അന്താരാഷ്ട്ര മാതൃത്വദിനവും ഒരുമിച്ചുവരുന്ന അപൂർവ്വ ഞായറാഴ്ച്ച, ഒന്നിലേറെത്തവണ യുകെയിലെ ബെസ്‌റ്റ്  നഴ്‌സ്  അവാർഡിന് അർഹയാകുകയും മികച്ച നഴ്‌സിംഗ് ട്യൂട്ടറും കൗൺസിലറുമായ മിനിജ ജോസഫ്, സ്വന്തം പരിചയസമ്പത്തിന്റെയും അനുഭവങ്ങളുടേയും നിരവധി ഗവേഷണ പഠനങ്ങളുടേയും അടിസ്ഥാനത്തിൽ, നഴ്‌സുമാർക്കും നഴ്‌സസ് ലീഡേഴ്‌സിനുമായി പങ്കുവെയ്ക്കുന്ന വിലയേറിയ നിർദ്ദേശങ്ങൾ അടങ്ങിയ സന്ദേശം ചുവടെ നൽകുന്നു.     മെയ് 12 - നഴ്സസ് ദിനംനമ്മുടെ നഴ്‌സുമാർ - നമ്മുടെ ഭാവി -  പരിചരണത്തിന്റെ സാമ്പത്തിക ശക്തി ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 ന്, നഴ്‌സുമാർ സമൂഹത്തിന് നൽകുന്ന സംഭാവനകളെ അടയാളപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിക്കുന്നു. നമ്മുടെ നഴ്‌സുമാർ, നമ്മുടെ ഭാവി, പരിചരണത്തിൻ്റെ സാമ്പത്തിക ശക്തി എന്നതാണ് ഈ വർഷത്തെ പ്രമേയം. എൻ്റെ എല്ലാ പ്രൊഫഷണൽ സഹപ്രവർത്തകർക്കും നഴ്‌സസ് ദിനാശംസകൾ, നിങ്ങൾ എല്ലാ ദിവസവും ചെയ്യുന്ന അതിശയകരമായ സേവനത്തിന് വലിയ നന്ദി. ഈ അവസരത്തിൽ നഴ്സിംഗ് നേതൃത്വത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രോഗികൾക്ക് സുരക്ഷിതവും ഫലപ്രദവും അനുകമ്പയുള്ളതുമായ പരിചരണം ഉറപ്പാക്കുന്നതിൽ നഴ്സിംഗ് നേതൃത്വം ഒരു പ്രധാന പങ്ക് വഹിക്കുന്നു. നഴ്‌സിംഗ് ലീഡർഷിപ്പിൽ മറ്റുള്ളവരെ അവരുടെ പരമാവധി കഴിവുകൾ നേടാൻ പ്രചോദിപ്പിക്കുകയും അതിനായി  സ്വാധീനിക്കുകയും ചെയ്യുന്നു. ഇത് കേവലമായ മാനേജ്‌മെൻ്റ് ടാസ്‌ക്കുകൾക്കപ്പുറം ഒരു ടീമിനെ ഫലപ്രദമായി നയിക്കുന്നതിനുള്ള വിമർശനാത്മക ചിന്താ കഴിവുകൾ കൂടി ഉൾക്കൊള്ളുന്നു. ഓർക്കുക, നഴ്‌സിംഗ് നേതൃത്വം കേവലം തലക്കെട്ടുകൾ മാത്രമല്ല, അത് രോഗികളുടെയും ആരോഗ്യ പരിപാലന സമൂഹത്തിൻ്റെയും ജീവിതത്തിൽ, മാറ്റം വരുത്തുന്നതിനെക്കുറിച്ചാണ്. നഴ്‌സ് ലീഡേഴ്‌സ് രോഗികൾക്ക് വേണ്ടി വാദിക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ടീമുകൾക്ക് പിന്തുണ നൽകുകയും പ്രതിരോധശേഷിയും ക്ഷേമവും വളർത്തുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഉൾക്കൊള്ളുന്ന തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. നല്ല ലീഡേഴ്‌സ് വൈവിധ്യങ്ങളെ തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. രോഗീ പരിചരണത്തിലെ മികച്ച രീതികൾ പ്രകടമാക്കിക്കൊണ്ട് നഴ്‌സ് ലീഡേഴ്‌സ് പോസിറ്റീവ് റോൾ മോഡലുകളായി പ്രവർത്തിക്കുന്നു. നഴ്സിംഗ് ലീഡേഴ്‌സ് ഈ ഗുണങ്ങൾ പ്രകടിപ്പിക്കുമ്പോൾ, അത് നേരിട്ട് മെച്ചപ്പെട്ട രോഗി പരിചരണത്തിലേക്ക് നയിക്കുന്നു. പുഞ്ചിരിക്കുന്ന, സ്വാഗതം ചെയ്യുന്ന ലീഡേഴ്‌സ് മുഴുവൻ ടീമിനും പ്രചോദനം നൽകുന്നു. സ്റ്റാഫ് അവരുടെ നേതൃത്വം പിന്തുടരുന്നു, അതിൻ്റെ ഫലമായി ഒരു നല്ല തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. എല്ലാ തലങ്ങളിലുമുള്ള നഴ്‌സ് ലീഡേഴ്‌സ് സുരക്ഷിതവും ദയയുള്ളതുമായ രോഗീ പരിചരണം  ഉറപ്പാക്കിക്കൊണ്ട് ഫലപ്രദമായ മാനേജ്മെൻ്റ് രീതികൾ പ്രോത്സാഹിപ്പിക്കുന്നു. സുരക്ഷിതവും ദയയും കാര്യക്ഷമവുമായ പരിചരണം നൽകുന്നതിന്, നല്ല നേതാക്കൾ നിർണായകമാണ്. പരമ്പരാഗത ശ്രേണീബദ്ധമായ നേതൃത്വ സമീപനങ്ങളിൽ നിന്ന് നേതാക്കൾ മാറേണ്ടതുണ്ട്. അനുകമ്പയുള്ള നേതൃത്വം നമ്മുടെ ആരോഗ്യ പരിപാലന ക്രമീകരണത്തിൻ്റെ ഹൃദയഭാഗമായിരിക്കണം, അത് ഉൾക്കൊള്ളുന്നതാവണം, ഇത് ടീമിൻ്റെ ക്ഷേമത്തിന് മുൻഗണന നൽകിക്കൊണ്ട് ഫലം കൈവരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അനുകമ്പയുള്ള ലീഡേഴ്‌സ്  രോഗികളെ  ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും സഹാനുഭൂതി നൽകുകയും പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട് ബന്ധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജീവനക്കാർ വിലമതിക്കുകയും ബഹുമാനിക്കുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നു, അതിനാൽ അവർക്ക് അവരുടെ കഴിവിൽ എത്തിച്ചേരാനും അവരുടെ മികച്ച ജോലി ചെയ്യാനും കഴിയും. അനുകമ്പയുള്ള നേതൃത്വം മാനസിക സുരക്ഷ സൃഷ്ടിക്കാൻ സഹായിക്കുന്നു, ഇത് സ്റ്റാഫ് അംഗങ്ങളെ അനുഭവങ്ങളും അറിവും പങ്കിടാനും അവരുടെ ജോലിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും പ്രോത്സാഹിപ്പിക്കും. ഒരു നഴ്‌സ് ലീഡറിനെ നിർവചിക്കുന്നത് അവരുടെ പ്രവർത്തനങ്ങളിലൂടെയാണ്, അല്ലാതെ എപ്പോഴും അധികാരസ്ഥാനം  നോക്കിയല്ല. ദൈനംദിന ജോലികൾ ആരോഗ്യ സംരക്ഷണ സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള ലക്ഷ്യങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിശാലമായ വീക്ഷണം നഴ്‌സ് ലീഡേഴ്‌സിനുണ്ടാകണം. അവർ തങ്ങളുടെ ടീമുമായി നിരന്തരം  ആശയവിനിമയം ചെയ്യുകയും മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. രോഗികൾക്ക് വേണ്ടി വാദിക്കുന്നതിനോ ആശങ്കകൾ ഉന്നയിക്കുന്നതിനോ സംസാരിക്കുക, സമ്മർദ്ദം ചെലുത്തുന്ന ചുറ്റുപാടുകളിൽ പ്രവർത്തിക്കുന്ന ടീമുകളെ പിന്തുണയ്‌ക്കുക, വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകൾക്ക് അനുകൂല തൊഴിൽ അന്തരീക്ഷം സൃഷ്‌ടിക്കുക എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന പെരുമാറ്റങ്ങളും പ്രവർത്തനരീതികളും നേതൃത്വം ഉൾക്കൊള്ളുന്നു. നഴ്സിങ്ങിൽ എല്ലാ തലങ്ങളിലും ലീഡേഴ്‌സിനെ  കണ്ടെത്താൻ കഴിയും. സുരക്ഷിതവും ദയയും കാര്യക്ഷമവുമായ പരിചരണം നൽകുന്നതിന്, നല്ല ലീഡേഴ്‌സ് നിർണ്ണായക ശക്തിയാണ്. നഴ്‌സിംഗ് ലീഡേഴ്‌സിന് ഏത് തലത്തിലുള്ള പരിശീലനത്തിലും, ബെഡ് സൈഡ് നഴ്‌സിങ്ങില്‍ നിന്ന്‌ ബോർഡ് റൂം വരെ ഉയർന്നുവരാനും അവരുടെ വൈദഗ്ധ്യം, കാഴ്ചപ്പാട്, ആശയവിനിമയം എന്നിവ നല്ല ഫലങ്ങളിലൂടെ  സ്വാധീനിക്കാനും കഴിയും. നേതൃത്വ ശൈലികൾ ഉപയോഗിക്കുന്നത് സാഹചര്യം, ടീം, ലക്ഷ്യങ്ങൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു, എന്നാൽ ചില പൊതു സ്വഭാവങ്ങളിൽ സഹകരണവും അനുകമ്പയും നിർണ്ണായകവും മുന്നോട്ടുള്ള ചിന്തയും ഉൾപ്പെടുന്നു. പരിശീലനം, മാർഗനിർദേശം, സ്വയം പ്രതിഫലനം എന്നിവയിലൂടെയും വെല്ലുവിളികൾ, അവസരങ്ങൾ, ഫീഡ്‌ബാക്ക് എന്നിവ സ്വീകരിക്കുന്നതിലൂടെയും നഴ്സിംഗ് നേതൃത്വം പഠിക്കാനും വികസിപ്പിക്കാനും കഴിയും. തൊഴിലാളികളുടെ ക്ഷാമം, വൈവിധ്യം, സാങ്കേതികവിദ്യ, ആഗോള ആരോഗ്യപ്രശ്‌നങ്ങൾ എന്നിങ്ങനെ നഴ്സിംഗ് പ്രൊഫഷൻ്റെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് നഴ്സിംഗ് നേതൃത്വം അത്യന്താപേക്ഷിതമാണ്. രോഗികളുടെയും സഹപ്രവർത്തകരുടെയും കമ്മ്യൂണിറ്റികളുടെയും ജീവിതത്തിൽ മാറ്റം വരുത്താനും ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാവി രൂപപ്പെടുത്താനും നഴ്‌സുമാരെ അനുവദിക്കുന്നതിനാൽ നഴ്‌സിംഗ് നേതൃത്വം പ്രതിഫലദായകവും കടമകൾ നിറവേറ്റുന്നതുമാണ്. നഴ്‌സ് ലീഡേഴ്‌സ് ജോലിസ്ഥലത്തെ സംസ്കാരത്തിൽ മാറ്റം വരുത്തുകയും ആരോഗ്യ സംരക്ഷണത്തിൽ നല്ല മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. ഒരു ടീം അവരുടെ നേതാവിൻ്റെ ഗുണങ്ങളെ അഭിനന്ദിക്കുമ്പോൾ, അത് മനോവീര്യം വർദ്ധിപ്പിക്കുകയും മനഃശാസ്ത്രപരമായി സുരക്ഷിതമായ ഒരു ജോലിസ്ഥലത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, ഇത് ഉയർന്ന തൊഴിൽ സംതൃപ്തിയിലേക്കും നയിക്കുന്നു. നഴ്‌സിംഗിലെ സ്വാധീനമുള്ള ലീഡേഴ്‌സ് നാളത്തെ നഴ്‌സിംഗ് നേതൃത്വത്തെ ഉപദേശിക്കുമ്പോൾ ഓർഗനൈസേഷന്റെ കാഴ്ചപ്പാട് നഴ്‌സിംഗ് സ്റ്റാഫിനെ അറിയിക്കുന്നുവെന്നും ഉറപ്പാക്കുന്നു. ഒരു നഴ്‌സ് ലീഡർ റോൾ നിലവിലുള്ള പഠനത്തിലൂടെ വികസിപ്പിച്ച നഴ്‌സിംഗ്, ബിസിനസ്സ്, നേതൃത്വ കഴിവുകൾ എന്നിവ സംയോജിപ്പിക്കുന്നു. സാങ്കേതിക മാറ്റങ്ങൾ, പുതിയ കണ്ടുപിടിത്തങ്ങൾ, റെഗുലേറ്ററി പരിതസ്ഥിതികൾ എന്നിവയുമായി പൊരുത്തപ്പെടാൻ അവ അയവുള്ളതായിരിക്കണം. എല്ലാ ഹെൽത്ത് കെയർ സ്റ്റാഫുകൾക്കിടയിലും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷത്തിൽ രോഗീപരിചരണം ഫലപ്രദമായി നൽകാമെന്ന് നഴ്സിങ്ങിലെ നേതൃത്വം ഉറപ്പാക്കുന്നു. അനുകമ്പയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നത് പോലെയുള്ള മറ്റ് നഴ്സിംഗ് നേതൃത്വ കഴിവുകൾ, പരസ്പര ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും അവരുടെ റോളിൽ ബഹുമാനം നേടുന്നതിനും നഴ്‌സ് ലീഡേഴ്‌സിനെ  സഹായിക്കും. നിങ്ങളുടെ ഭാവി പ്രവർത്തനങ്ങൾക്ക്  എല്ലാവിധ ആശംസകളും നേരുന്നു, നമ്മുടെ നഴ്‌സുമാർ നമ്മുടെ ഭാവിയാണെന്ന് മറക്കരുത്, നഴ്‌സുമാരെ അവരുടെ സംതൃപ്തമായ കരിയർ യാത്രയിലെത്താൻ പിന്തുണയ്ക്കുകയും ശാക്തീകരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക. ഒരിക്കൽ കൂടി നഴ്‌സസ് ദിനാശംസകൾ! മിനിജ ജോസഫ് കോട്ടയം ജില്ലയിലെ പാലായിൽ നിന്നും യുകെയിലെത്തിയ ലേഖിക, ഇപ്പോൾ ലണ്ടനിലെ പ്രശസ്‌തമായ  കിങ്‌സ് കോളേജ് ഹോസ്പിറ്റലിൽ ക്ലിനിക്കൽ ലീഡ് നഴ്സായി സേവനം ചെയ്യുന്നു. തന്റെ സമയത്തിന്റെ ഭൂരിഭാഗവും നേഴ്‌സിങ്ങ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെച്ച്ആതുര ശുശ്രൂഷയുടെയും നഴ്‌സിങ്ങ് ലീഡര്‍ഷിപ്പിന്റെയും, തനിക്കറിയാവുന്ന അറിവ് മറ്റുള്ള നഴ്‌സുമാര്‍ക്ക് പകര്‍ന്ന് നല്കിയും ഈ നേഴ്‌സസ് ദിനത്തില്‍ മാതൃക സൃഷ്ടിക്കുന്നു. കിങ്ങ് ചാള്‍സിന്റെയും യുകെ സര്‍ക്കാരിന്റെയും നിരവധി അംഗീകരങ്ങള്‍ മിനിജയെ തേടി എത്തിയിട്ടുണ്ട്. അടുത്ത ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടക്കുന്ന യുകെയിലെ ഏറ്റവും വലിയ നേഴ്‌സിങ്ങ് കൂട്ടായ്മയായ 'കേരള നഴ്‌സസ് യുകെ' ഫോറത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്കൂം ചുക്കാന്‍ പിടിക്കുന്നൂ. മിനിജ ജോസഫ്ക്ലിനിക്കൽ ലീഡ് നഴ്സ്കിംഗ്സ് കോളേജ് ആശുപത്രിലണ്ടൻ

കാനഡയിലേക്ക് കടന്നുവരൂ.. യുകെ നഴ്‌സുമാരേയും ഡോക്ടർമാരേയും വലവീശാൻ കാനഡയുടെ പരസ്യം! ഉയർന്ന വേതനവും ജീവിത സൗകര്യങ്ങളും വാഗ്‌ദാനം! വെയിൽസിലെ ബിൽബോർഡുകൾ വിവാദത്തിൽ! ലണ്ടനും മാഞ്ചെസ്റ്ററും അടക്കം മറ്റുനഗരങ്ങളിലും ഉടൻ കാമ്പെയിൻ തുടങ്ങും

ലോകം നാളെ അന്താരാഷ്ട്ര നഴ്‌സസ് ദിനം  ആചരിക്കുന്നു. നഴ്‌സുമാരുടെ പ്രാധാന്യം യു.എസും യുകെയും യൂറോപ്പും അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളിൽ ദിനംതോറും വർദ്ധിച്ചും വരുന്നു. കോവിഡിനുശേഷം മലയാളി നഴ്‌സുമാരുടെ ഒരു കുത്തൊഴുക്കുതന്നെ ഈ രാജ്യങ്ങളിലേക്കുണ്ടായി. എന്നാലിപ്പോൾ ന്യൂ സീലാൻഡും ഓസ്‌ട്രേലിയയും അടക്കമുള്ള പലരാജ്യങ്ങളിലും മലയാളി നഴ്‌സുമാർ ജോലിപോലും കിട്ടാതെ അലയുകയാണെന്ന റിപ്പോർട്ടും പുറത്തുവന്നു. അതിനിടെ യുകെയിലെ നഴ്‌സുമാരെ വലവീശിക്കൊണ്ടുള്ള  കനേഡിയൻ സർക്കാരിന്റെ പരസ്യങ്ങൾ ഇപ്പോൾ പുതിയ വിവാദമായി മാറിക്കഴിഞ്ഞു. യുകെയിലെ വെയിൽസിലാണ്  രണ്ട്  വലിയ പരസ്യബോർഡുകൾ ഇതിനായി ഒരു കനേഡിയൻ സ്‌റ്റേറ്റ് സ്ഥാപിച്ചത്. കാനഡയിലേക്ക് വന്നാൽ യുകെയിലെ നഴ്‌സുമാർക്ക് കൂടിയ വേതനവും ജീവിതസൗകര്യങ്ങളും പൗരത്വവും നൽകാമെന്നാണ് വാഗ്‌ദാനം. കാനഡയിൽ മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്തുകൊണ്ട് വെൽഷിലെ നഴ്സുമാർക്കു  പുറമേ, ഡോക്ടർമാരെയും റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നു.  അതേസമയം ഡിജിറ്റൽ ബിൽബോർഡുകൾ വെൽഷ് എൻഎച്ച്എസിലെ കുറഞ്ഞ വേതനവും മോശപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ചൂഷണം ചെയ്യാനാണെന്നാണ് വിമർശകരുടെ വാദം. കാർഡിഫിലെ ലോവർ കത്തീഡ്രൽ റോഡിലെ ഡിജിറ്റൽ ബോർഡുകളിൽ ഇതിനായുള്ള  രണ്ട് പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു , കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ ആരംഭിച്ച വിപുലമായ പരസ്യ പ്രചാരണത്തിൻ്റെ ഭാഗമാണിത്.  കാനഡയിൽ ജോലിക്ക് അപേക്ഷിക്കാൻ കെയർ സ്റ്റാഫിനെയും നഴ്സുമാരെയും ഡോക്ടർമാരെയും ക്ഷണിച്ചുകൊണ്ടുള്ളതാണ് പരസ്യം. രണ്ട് പരസ്യങ്ങളും വെൽഷ് എൻഎച്ച്എസിനുള്ളിലെ ശമ്പളത്തിലും ജോലി സാഹചര്യങ്ങളിലും നിലവിലുള്ള അതൃപ്തിയെ മുതലെടുക്കാനെന്നാണ് ആരോപണം.. കഴിഞ്ഞ ഒരുവർഷമായി വെൽഷ് ഡോക്ടർമാരും നഴ്‌സുമാരും സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് നിരവധി സമരങ്ങൾ നടത്തിവരികയാണ്. നിലവിൽ വെൽഷ് എൻഎച്ച്എസിൽ, സ്റ്റാഫും റിക്രൂട്ട്‌മെമെന്റ് നിലനിർത്തലും ഗുരുതരമായ പ്രശ്നമാണ്. 2023-ൻ്റെ അവസാനത്തിൽ പ്രസിദ്ധീകരിച്ച റോയൽ കോളേജ് ഓഫ് നഴ്‌സിംഗിൻ്റെ റിപ്പോർട്ടിൽ 2023-ൽ വെയിൽസിൽ 2,717 രജിസ്റ്റർ ചെയ്ത നഴ്‌സ് ഒഴിവുകളുണ്ടെന്ന് കണക്കാക്കുന്നു. ഈ സംഖ്യ ഒരു വർഷം മുമ്പുള്ള 1,719 ൽ നിന്നുള്ള കുത്തനെയുള്ള  വർദ്ധനവിനെ കാണിക്കുന്നു. ഇത് നികുതിദായകർക്ക് കൂടുതൽ ചെലവേറിയ ഏജൻസി നഴ്സുമാരെ ആശ്രയിക്കുന്നതിലേക്ക് നയിച്ചു. വിദേശ ക്രെഡൻഷ്യൽ തിരിച്ചറിയലിനും ക്രെഡൻഷ്യലുകൾ കൈമാറുന്നതിനുമുള്ള പ്രക്രിയ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ എളുപ്പമായതിനാലാണ്  ഇപ്പോൾ യുകെയെ പ്രത്യേകമായി ലക്ഷ്യമിടുന്നതെന്നാണ് കനേഡിയൻ അധികൃതരുടെ ന്യായീകരണം. വെയ്ൽസിനു പുറമെ ബിർമിംഗ്ഹാം, ഗ്ലാസ്‌ഗോ, ലീഡ്‌സ്, ലിവർപൂൾ, സ്‌ട്രാറ്റ്‌ഫോർഡ്, കെൻസിംഗ്ടൺ, സൗത്ത് ഹാംപ്ടൺ, ന്യൂകാസിൽ, പിക്കാഡിലി, മാഞ്ചസ്റ്റർ, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നും നഴ്‌സുമാരെ സെലക്ടുചെയ്യാൻ കാനഡ കാമ്പെയിനുകൾ തുടങ്ങിക്കഴിഞ്ഞു. യുകെയിലെ എൻഎച്ച്എസ് സ്ഥാപനങ്ങൾ തന്നെ നഴ്‌സുമാരും  ഡോക്ടർമാരും അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ കുറവുമൂലം കടുത്ത പ്രതിസന്ധിയിൽ ആയിരിക്കുമ്പോഴാണ് നിലവിലെ നഴ്‌സുമാരെയടക്കം  തട്ടിയെടുക്കാനുള്ള കാനഡയുടെ നീക്കം. എന്നാൽ സ്വതന്ത്ര തൊഴിൽ കരാർ നിലനിൽക്കുന്നതിനാൽ കാനഡയെ നിയമപരമായി ഇതിൽനിന്നും തടയുക ബ്രിട്ടന്  സാധ്യമല്ല. വളരെ പ്രയാസപ്പെട്ട് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും കൊണ്ടുവന്ന നഴ്‌സുമാരെ നഷ്ടപ്പെടാതിരിക്കാൻ യുകെ സർക്കാർ കൂടുതൽ പാടുപെടേണ്ടി വരും. കാലാവസ്ഥ മാറ്റിനിർത്തിയാൽ യുകെയിലെ മലയാളി നഴ്‌സുമാർക്ക് കാനഡയിലേക്ക് കുടിയേറുന്നത് കൂടുതൽ ഗുണകരമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ യുകെയിലെ തണുപ്പു കാലാവസ്ഥപോലും താങ്ങാൻ കഴിയാത്തവർക്ക്, കാനഡയിലേക്കുള്ള കുടിയേറ്റം  കയ്‌പേറിയ അനുഭവമായും മാറിയേക്കും.

എയർ ഇന്ത്യ സമരം: യുകെ മലയാളികളടക്കം പ്രവാസികളുടെ യാത്രാദുരിതം തുടരുന്നു, ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ കൂട്ടി മറ്റ് വിമാനക്കമ്പനികൾ! യുകെയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റുകളും മുടങ്ങി; സമരം ഒത്തുതീർന്നെങ്കിലും ചൊവ്വാഴ്ച്ച വരെ സർവീസുകൾ തടസ്സപ്പെടും

എയർ ഇന്ത്യ എക്സ്പ്രെസ്സ് ജീവനക്കാരുടെ മിന്നൽ പണിമുടക്കുമൂലം ഉടലെടുത്ത യാത്രാപ്രതിസന്ധി തുടരുന്നു. യുകെയിലേക്ക് നേരിട്ടുള്ള സർവ്വീസുകൾ അടക്കം നൂറുകണക്കിനു  പ്രതിദിന സർവീസുകൾ മുടങ്ങിയതോടെ, ആയിരക്കണക്കിന് പ്രവാസി മലയാളികളാണ് യാത്രമുടങ്ങി ദുരിതത്തിലായത്.  അതിനിടെ മറ്റു വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വരെയാക്കി കുത്തനെ ഉയർത്തി. ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് ഏറ്റവുമധികം വർദ്ധനവ്. അത്യാവശ്യ യാത്രക്കാരായ പ്രവാസികൾക്ക് ഇതും കനത്ത ഇരുട്ടടിയായി മാറുന്നു. ചൊവ്വാഴ്ച രാത്രി മുതൽഎയർ ഇന്ത്യ എക്സ്പ്രെസ്സ്, ഇതിനകം  ഏകദേശം 180 ഫ്ലൈറ്റുകൾ റദ്ദാക്കുകയും പ്രതിദിന സർവീസുകൾ 350-380 ൽ നിന്ന് 283 ഓപ്പറേഷണൽ ഫ്‌ളൈറ്റുകളായി ചുരുക്കുകയും ചെയ്‌തു. മിന്നൽ പണിമുടക്ക് നിയമവിരുദ്ധമായതിനാൽ, കൂട്ടത്തോടെ സിക്ക് ലീവ് എടുത്താണ് സീനിയർ ജീവനക്കാർ സമരം നടത്തിയത്. യുകെ മലയാളികൾ അടക്കം കേരളത്തിൽ നിന്നുള്ള നൂറുകണക്കിന് പ്രവാസികളാണ് യാത്ര നടത്താനാകാതെ മിന്നൽ പണിമുടക്കിൽ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. ആഴ്ച്ചയിൽ  3 ഫ്‌ളൈറ്റുകൾ എയർ ഇന്ത്യ എക്സ്പ്രെസ്സ്, കേരളത്തിലെ കൊച്ചിയിൽ നിന്നും യുകെയിലെ ലണ്ടൻ, ഗാറ്റ്‌വിക്ക്, ബിർമിംഹാം തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് നടത്തുന്നു. ഇതിൽ രണ്ടുഫ്‌ളൈറ്റുകൾ ഇതിനകം സർവ്വീസുകൾ റദ്ദാക്കി.  റദ്ദാക്കിയ ഫ്‌ളൈറ്റുകൾക്കു പകരം ഏഴുമുതൽ 14 ദിവസം വരെ വൈകിയാണ് കമ്പനി വീണ്ടും യാത്രകൾ ഓഫർ ചെയ്യുന്നത്. അത്യാവശ്യക്കാർക്ക് ഇത് അസൗകര്യമാണ്. റീഫണ്ടും കമ്പനി ഓഫർ ചെയ്യുന്നുണ്ട്.  എന്നാൽ മറ്റ്  വിമാനക്കമ്പനികൾ ഈ അവസരം മുതലാക്കി ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയതിനാൽ, ഗൾഫിലൂടെയും മറ്റുമുള്ള യാതകൾക്കും തിരിച്ചടിയായി. നാട്ടിലെത്തിയ യുകെ മലയാളികൾ കൂടുതലും ഗൾഫിലൂടെയാണ് മടങ്ങുന്നത്. റിട്ടേൺ ടിക്കറ്റ് ഇല്ലാത്തവർക്ക്, കുത്തനെ ഉയർത്തിയ ടിക്കറ്റ് നിരക്കുകൾ ഇരുട്ടടിയായി മാറി. ഇന്ത്യയിലെ ആഭ്യന്തര - അന്താരാഷ്‌ട്ര വിമാന സര്‍വീസുകളിൽ ഏറ്റവും കുറവ് ടിക്കറ്റ് നിരക്ക് പലപ്പോഴും എയർ ഇന്ത്യ, എയർ‍ ഇന്ത്യ എക്സ്പ്രസ്, സ്താര തുടങ്ങിയ ടാറ്റയുടെ ഉടമസ്ഥതയിലുള്ളവയ്ക്കാണ്.  കണ്ണൂർ-അബുദാബി റൂട്ടിൽ വൺ സ്റ്റോപ്പ് ഫ്ലൈറ്റ് വാഗ്ദാനം ചെയ്യുന്ന ഇൻഡിഗോയുടെ ടിക്കറ്റ് സാധാരണ നിരക്കായ 14,500 രൂപയിൽ നിന്ന് 42,800 രൂപയായാണ് ഇപ്പോൾ കുത്തനെ കൂട്ടിയിട്ടുള്ളത്! എയർ ഇന്ത്യ എക്‌സ്പ്രസിനു  കുത്തകയുള്ള ട്രിച്ചി-മസ്‌കറ്റ് റൂട്ടിൽ, എയർലൈൻസിന് ഇത് വരെ ഫ്ലൈറ്റുകളൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ല. ഈ റൂട്ടിൽ ഇൻഡിഗോയുടെ സർവീസ്  നിരക്ക് സാധാരണ 10,000-14,000 രൂപയിൽ നിന്ന് 40,000 രൂപയായി ഉയർന്നു. ബാംഗ്ലൂർ, മുംബൈ എന്നിവിടങ്ങളിലേക്ക് പോകാനുള്ള പ്രവാസികളുടെ ശ്രമങ്ങൾക്കും കുത്തനെ ഉയർത്തിയ ടിക്കറ്റ് നിരക്കുകൾ തിരിച്ചടിയായി. ഇൻഡിഗോയുടെ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നോൺ-സ്റ്റോപ്പ് ഫ്ലൈറ്റിൻ്റെ ടിക്കറ്റ് നിരക്ക് 2,900 രൂപയിൽ നിന്ന് 7,500 രൂപയാക്കി കൂട്ടി. മുംബൈ നിരക്കും  മൂന്നിരട്ടിയായി ഉയർത്തിയിട്ടുണ്ട്. ബുധനാഴ്ച 90-ലധികം ഫ്ലൈറ്റ് റദ്ദാക്കലിനും കാലതാമസത്തിനും വ്യാഴാഴ്ച 85 റദ്ദാക്കലിനും സമരം വഴിവച്ചു.  ബുധനാഴ്ച വൈകി, എയർലൈൻ 25 മുതിർന്ന ക്യാബിൻ ക്രൂ അംഗങ്ങൾക്ക് എയർ ഇന്ത്യ പിരിച്ചുവിടൽ കത്ത് കൈമാറിയിരുന്നു. വ്യാഴാഴ്ച, എയർലൈൻ മാനേജ്‌മെൻ്റ് ക്യാബിൻ ക്രൂവുമായി ഡെൽഹി  ടൗൺ ഹാളിൽ ചർച്ച നടത്തി, ഡൽഹിയിലെ ചീഫ് ലേബർ കമ്മീഷണറുടെ ഓഫീസിൽ നിന്ന് അനുരഞ്ജന നടപടികളും ആരംഭിച്ചു.  ഇതനുസരിച്ച് സമരം തീർന്നെന്നും എയർലൈൻ മാനേജ്മെൻ്റ് ക്യാബിൻ ക്രൂവിനോട് വൈകുന്നേരത്തോടെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുചെയ്യുന്നു.  അതേസമയം ജോലി പുനരാരംഭിക്കുന്നതിന് മുമ്പ് സഹപ്രവർത്തകരെ തിരിച്ചെടുക്കണമെന്ന് ക്രൂ ആവശ്യപ്പെട്ടു. സർവ്വീസുകൾ സാധാരണ നിലയിലാകാൻ അടുത്ത ചൊവ്വാഴ്ച്ചവരെ എടുത്തേക്കുമെന്നും കമ്പനി അധികൃതർ അറിയിക്കുന്നു. അടിയന്തര ആവശ്യമില്ലാത്ത പ്രവാസികൾ കാത്തിരിക്കാനും കൂടിയ നിരക്കിൽ ടിക്കറ്റുകളെടുത്ത് യാത്ര ചെയ്യരുതെന്നുമാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ  നിർദ്ദേശം.

തലചായ്ക്കാനൊരു വീടെന്ന സുരേഷിന്റെ സ്വപ്‌നം പൂവണിഞ്ഞു, കൈത്താങ്ങായി പഴയന്നൂരിൽ വീടൊരുക്കിയത് യുകെയിലെ ചെൽട്ടൻ ഹാം മലയാളി അസോസിയേഷൻ; ഈ കൂട്ടായ്മ സമ്മാനിച്ചത് യുകെ മലയാളികൾക്കെല്ലാം മാതൃകയും അഭിമാന മുഹൂർത്തവും

തൃശൂർ പഴയന്നൂരിലെ സുരേഷിന് നക്ഷ്ടത്രങ്ങളെ സ്വപ്‌നം  കാണേണ്ട കാര്യമില്ലായിരുന്നു. തളർന്ന കാലുകൾ  കൈകൊണ്ട് പൊക്കിവച്ച് ഒന്നു ചെരിഞ്ഞുകിടന്നാൽ ആകാശവും നക്ഷത്രങ്ങളെയേയുമെല്ലാം നേരിട്ട് കാണാം. തലയ്ക്കുമീതെ ആകാശവും താഴെ ഭൂമിയും എന്നനിലയിലായിരുന്നു സുരേഷിന്റെയും കുടുംബത്തിന്റെയും ഇതുവരെയുള്ള ജീവിതം. ടാർപോളിൻ മേൽക്കൂരയുള്ള ഒരു ടെന്റായിരുന്നു അവരുടെ വീട്.  അരയ്ക്കു താഴെ തളര്‍ന്നുപോയ സുരേഷും അമ്മയും അടങ്ങുന്ന കുടുംബം ഒരു ടാർപോളിൻ മേഞ്ഞ കൂരയ്ക്ക് കീഴിലാണ് കഴിഞ്ഞിരുന്നത്. കിടപ്പും ഭക്ഷണം പാകം ചെയ്യലും ജീവിതവുമെല്ലാം അവിടെ അതിനുള്ളിൽ ദുരിതമായി മുന്നോട്ടുനീങ്ങി. അരയ്ക്കുകീഴെ തളർന്നപ്പോഴും അടച്ചുറപ്പുള്ള നല്ലൊരുവീട് എന്നൊരു സ്വപ്നം സുരേഷ് എപ്പോഴും  മനസ്സിൽ സൂക്ഷിച്ചിരുന്നു. സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ പേരുവന്നപ്പോൾ പുതിയ ലൈഫ് കിട്ടിയ പ്രതീതിയായി. എന്നാൽ മറ്റുപലർക്കും വീട് ലഭിച്ചിട്ടും സുരേഷിന്റെ കാര്യം അധികൃതർ പരിഗണിച്ചില്ല. ഒടുവിൽ ലൈഫ് പദ്ധതി മുടങ്ങിയപ്പോൾ ആ പ്രതീക്ഷയും അസ്തമിച്ചു. അരയ്ക്കുതാഴെ തളർന്ന് ഒരു വീടെന്ന സ്വപ്നവുമായി ജീവിച്ച പഴയന്നൂരെ സുരേഷിന്റെയും കുടുംബത്തിന്റെയും കഥ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ ഒന്നരവർഷം മുമ്പ് വന്നതോടെയാണ് പുതിയ ജീവിതത്തിലേക്കുള്ള വഴി തുറന്നത്.  ആ സ്വപ്‌നം  സാക്ഷാത്കരിച്ചിരിക്കുകയാണ് യുകെ മലയാളികളുടെ ഒരു കൂട്ടായ്മയിപ്പോൾ. ഗ്ലൗസ്‌റ്റെർഷെയറിലെ ചെൽട്ടൻ  ഹാമിലെ മലയാളികളാണ് സ്നേഹപൂർവ്വം ആ ദൗത്യം ഏറ്റെടുത്തത്. വാർത്ത കണ്ട യുകെയിലെ മലയാളി കൂട്ടായ്മയായ ചെൽറ്റൻ ഹാം മലയാളി അസോസിയേഷൻ ഭാരവാഹികൾ ദൗത്യം ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് അത് പൂർത്തിയാക്കി പുതിയ വീട് സുരേഷിന് സമ്മാനിച്ചു.  അംഗങ്ങളിൽ നിന്നും ശേഖരിച്ച പത്തുലക്ഷം രൂപ മുടക്കിയാണ് യുകെ മലയാളികൾ വീട് നിർമ്മിച്ച് നൽകിയത്. എല്ലാവരും അകഴിഞ്ഞു സഹകരിച്ചതായി ചെൽട്ടൻ ഹാം മലയാളി അസ്സോസിയേഷൻ  ഭാരവാഹികൾ അറിയിച്ചു. ഇന്നുരാവിലെ 9 ന് റവന്യൂ മന്ത്രി കെ. രാജൻ വീടിന്റെ  താക്കോൽ ദാനം നിർവ്വഹിച്ചു. ജനപ്രതിനിധികളും പ്രവാസി മലയാളി സംഘടനാ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. സഹതാപം പ്രകടിപ്പിക്കുന്നവർ നിരവധിയാണ്. എന്നാൽ സഹായിക്കാൻ സന്മനസ്സുള്ളവർ വളരെ കുറവുമാണ്.  ആദരവ് അർഹിക്കുന്ന അത്തരമൊരു മാതൃക  യുകെ മലയാളികൾക്ക് മാത്രമല്ല ആഗോള പ്രവാസികൾക്കുമുന്നിൽ  കാഴ്ച്ചവച്ചിരിക്കുകയാണ്  ചെൽട്ടൻ ഹാം മലയാളികൾ.  പബ്ലിസിറ്റി സ്റ്റണ്ടും മറ്റുള്ളവർക്കിടയിൽ സ്വന്തം ഇമേജ് ബൂസ്റ്റപ്പ് ചെയ്യുകയും മാത്രം ലക്ഷ്യമിടുന്ന സഹതാപക്കാർക്കിടയിൽ നിന്നും ദുരിത ജീവിതങ്ങളെ കൈപിടിച്ചുയർത്താൻ സന്മനസ്സുള്ളവരായി   ഇനിയുമേറെപ്പേർ കണ്ണുതുറക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ഇതൊക്കെ ചെയ്യേണ്ട ഉത്തരവാദിത്വമുള്ള രാഷ്ട്രീയ നേതാക്കൾ സുഖലോലുപരും ധൂർത്തന്മാരുമായി മാറുകയും കടബാധ്യതയിലും ബാങ്കുകാരുടെ ജപ്‌തി  നടപടികളിൽപ്പെട്ടും ആത്മഹത്യചെയ്യുന്ന  സാധാരണക്കാരുടെ എണ്ണം കേരളത്തിൽ ദിനംപ്രതിയെന്നോണം കൂടിവരികയും ചെയ്യുന്ന സാഹചര്യത്തിൽ!

എയർ ഇൻഡ്യ എക്സ്പ്രെസ്സിൽ മിന്നൽ പണിമുടക്ക്… അന്താരാഷ്ട്ര സർവീസുകളടക്കം 80 തോളം ഫ്‌ളൈറ്റുകൾ റദ്ദാക്കി!, യുകെ മലയാളികളടക്കം നൂറുകണക്കിനു പ്രവാസികൾ എയർപോർട്ടിൽ കുടുങ്ങി! പകരം യാത്ര, അല്ലെങ്കിൽ തിരികെ പണമെന്ന് കമ്പനി, നഷ്‌ടപരിഹാരം വേണമെന്ന് യാത്രക്കാർ

യുകെ മലയാളികൾ അടക്കം നൂറുകണക്കിനു പ്രവാസികളെ ദുരിതത്തിലാഴ്ത്തി എയർ ഇന്ത്യ എക്സ്പ്രെസ്സ്  വിമാനങ്ങൾ അപ്രതീക്ഷിതമായി പണിമുടക്കി. കേരളത്തിലെ വിമാനത്താവളങ്ങളിൽ അടക്കം നൂറുകണക്കിന് പ്രവാസികൾ കുടുങ്ങിക്കിടക്കുന്നു. യാത്രക്കാരിൽ നിന്ന് വ്യാപക പ്രതിഷേധമാണ് ഉണ്ടാകുന്നത്. എയർ ഇന്ത്യ മാനേജ്‌മെന്റ് തികച്ചും ഉത്തരവാദിത്വമില്ലാതെയും നിഷ്ക്രിയമായും പെരുമാറുകയാണെന്ന് യാത്രക്കാർ ആരോപിച്ചു. കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഇന്നലെ രാത്രി മുതൽ എയർ ഇന്ത്യ റദ്ദാക്കി. ഗൾഫ് വഴിയും മുംബൈ വഴിയും യുകെയിലേക്ക് തിരിച്ച യുകെ മലയാളികളാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.  സമരത്തെക്കുറിച്ചും സർവീസ് മുടക്കത്തെക്കുറിച്ചും എയർ ഇന്ത്യ യാതൊരുവിധ മുന്നറിയിപ്പും നൽകിയിട്ടില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു. എയർലൈനിലെ മുതിർന്ന ക്രൂ അംഗങ്ങൾ അപ്രതീക്ഷിതമായി കൂട്ട 'സിക്ക് ലീവ് ' എടുത്തതിനെ തുടർന്നാണ് പ്രതിസന്ധിയെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു. ഇതേതുടർന്ന്  എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ 80-ലധികം അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കിയതായും അറിയിപ്പിൽ പറയുന്നു. ഫ്‌ളൈറ്റ് ക്രൂവിനു  പുറമേ, ഗ്രൗണ്ട് ക്ലിയറൻസ് സ്റ്റാഫുകൾ വരെ സമരത്തിൽ പങ്കെടുക്കുന്നു. സമരം നേരത്തേ  അറിയിച്ചിരുന്നതാണെന്നും അധികൃതരിൽ നിന്നും യാതൊരുവിധ സഹകരണവും ഇല്ലാത്തതിന്റെ പശ്ചാത്തലത്തിലാണ് മിന്നൽ പണിമുടക്കെന്നും സ്റ്റാഫുകളും വ്യക്തമാക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം മുതൽ നിരവധി ക്യാബിൻ ക്രൂ അംഗങ്ങൾക്ക് അസുഖം റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതിന് ശേഷമാണ് സർവീസ് തടസം  ഉണ്ടായത്, ആവശ്യത്തിന് ക്യാബിൻ ക്രൂ അംഗങ്ങൾ ഇല്ലാത്തതിനാൽ, കൊച്ചി, കോഴിക്കോട്, ബാംഗ്ലൂർ എന്നിവയുൾപ്പെടെ വിവിധ വിമാനത്താവളങ്ങളിൽ "സ്കോർ കണക്കിന് വിമാനങ്ങൾ" റദ്ദാക്കി. പെട്ടെന്നുള്ള സംഭവത്തിൻ്റെ കാരണം മനസിലാക്കാൻ സിവിൽ ഏവിയേഷൻ അധികൃതർ വിഷയം അന്വേഷിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർലൈനിലെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ചാണ് സമരമെന്നും ജീവനക്കാർ പറയുന്നു. ഇതേക്കുറിച്ചു പ്രസ്താവന പുറത്തിറക്കിക്കൊണ്ട് എയർ ഇന്ത്യ എക്‌സ്പ്രസ് പറഞ്ഞു, “ഞങ്ങളുടെ ക്യാബിൻ ക്രൂവിലെ ഒരു വിഭാഗം കൂട്ടത്തോടെ സിക്ക് ലീവ്  റിപ്പോർട്ട് ചെയ്തു, ഇത്  ഇന്നലെ രാത്രി മുതൽ, വിമാനം വൈകുന്നതിനും റദ്ദാക്കുന്നതിനും കാരണമായി. ഈ സംഭവങ്ങൾക്ക് പിന്നിലെ കാരണങ്ങൾ മനസിലാക്കാനും  യാത്രക്കാരുടെ  അസൗകര്യങ്ങൾ കുറയ്ക്കുന്നതിനും ഞങ്ങളുടെ ടീമുകൾ കഠിനമായി പരിശ്രമിക്കുന്നു.” "ഞങ്ങളുടെ അതിഥികളോട് ഞങ്ങൾ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു... ബാധിക്കപ്പെട്ടവർക്ക് മുഴുവൻ റീഫണ്ടോ റീഷെഡ്യൂളിംഗോ വാഗ്ദാനം ചെയ്യും. ഇന്ന് ഞങ്ങളെ പറക്കുന്ന അതിഥികൾ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ഫ്ലൈറ്റിനെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു," പ്രസ്താവനയിൽ പറയുന്നു. പകരം യാത്രയോ, അല്ലെങ്കിൽ റീഫണ്ടോ നൽകാമെന്നാണ് എയർ ഇന്ത്യ അധികൃതരുടെ വാഗ്‌ദാനം. എന്നാൽ പകരം യാത്രയ്ക്ക് ഒരാഴ്ച്ചവരെ  കാത്തിരിക്കണമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചതായി യാത്രക്കാർ ആരോപിക്കുന്നു. ലീവ് തീർന്നും അസുഖത്തിന് ചികിത്സയ്ക്കും മറ്റുമായി അടിയന്തരമായി യാത്രതിരിച്ചവരാണ് കുടുതലും ബുദ്ധിമുട്ടിലായത്. യഥാസമയം വിദേശരാജ്യങ്ങളിൽ എത്താൻ  കഴിഞ്ഞില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന സ്ഥിതിയിലുള്ളവരുമുണ്ട്. റീഫണ്ട് വാങ്ങിച്ചാലും പെട്ടെന്ന് മറ്റൊരു വിമാനത്തിൽ ടിക്കറ്റ് ലഭ്യമാക്കാൻ കഴിയില്ലെന്നതും തിരിച്ചടിയാകുന്നു. ഇതേത്തുടർന്ന്  റീഫണ്ടിനു പുറമെ എയർ ഇന്ത്യ നഷ്ടപരിഹാരം കൂടി നൽകണമെന്ന ആവശ്യം ഉയർത്തിയിരിക്കുകയാണ് ചില പ്രവാസികൾ.

ബ്രിട്ടീഷ് സായുധ സേനയുടെ നിര്‍ണ്ണായകമായ വിവരങ്ങള്‍ ഹാക്ക് ചെയ്ത് ചൈന; നിലവില്‍ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ സൈനികരുടെ വിവരങ്ങള്‍ ചോര്‍ത്തി, പ്രതിരോധ സെക്രട്ടറി ഇന്ന് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും

യുകെ പ്രതിരോധ മന്ത്രാലയത്തിന്റെ സെര്‍വറുകള്‍ ചൈന ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. സൈനികരുടെ സ്വകാര്യ വിവരങ്ങള്‍ അടങ്ങിയ കമ്പ്യൂട്ടര്‍ സര്‍വറുകളാണ് പ്രധാനമായും ഹാക്കിങ്ങിന് ഇരയായത് എന്നാണ് പുറത്തു വരുന്ന വിവരം. നിലവില്‍ സായുധ സേനയില്‍ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടെയും ഉള്‍പ്പെടെയുള്ള പേരുകളും ബാങ്ക് വിവരങ്ങളും അടങ്ങിയ പ്രതിരോധ മന്ത്രാലയം ഉപയോഗിക്കുന്ന പെറോള്‍ സംവിധാനം ആണ് ഹാക്ക് ചെയ്യപ്പെട്ടത്. പ്രാഥമിക അന്വേഷണത്തില്‍ ഡാറ്റ നീക്കം ചെയ്തതിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ബിബിസിയും സ്‌കൈയും പറയുന്നു. ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ഇതിന് ഇരയായി എന്ന് വിശ്വസിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കുകയും വിദഗ്ധ ഉപദേശം നല്‍കുകയും ചെയ്യും. അവരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കുന്നുണ്ടോ അതോ ഉപയോഗിക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ അവര്‍ക്ക് ഒരു വ്യക്തിഗത ഡാറ്റ സംരക്ഷണ സേവനം ഉപയോഗിക്കാനാകും. രണ്ടോ മൂന്നോ ഹാക്കിങ്ങ് ശ്രമങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റല്‍ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. നിലവില്‍ ഒരു ബാഹ്യ കരാറുകാരനാണ് വിവരങ്ങള്‍ അടങ്ങിയ സെര്‍വര്‍ കൈകാര്യം ചെയ്തിരുന്നത്. കടന്നുകയറ്റം നടന്നതായി സൂചന ലഭിച്ച ഉടനെ സെര്‍വറുമായുള്ള ഓണ്‍ലൈന്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ച് ഓഫ് ലൈന്‍ മോഡിലേക്ക് മാറുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സ് ഇന്ന് കോമണ്‍സില്‍ എംപിമാരെ അറിയിക്കും. ബാങ്ക് വിശദാംശങ്ങളും ശമ്പളപ്പട്ടികയിലുള്ള ജീവനക്കാരുടെ പേരുകളും പുറത്തായതായി റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും, ശമ്പള വിതരണത്തിനെ ഇത് ബാധിക്കില്ല. സമീപ നാളുകളായി നിരവധി സൈബര്‍ ആക്രമണങ്ങള്‍ക്കാണ് യുകെ വിധേയമായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം സൈബര്‍ ഹണി ട്രാപ്പില്‍ മന്ത്രിയും എംപിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്രപ്രവര്‍ത്തകരും കുടുങ്ങിയ സംഭവം വന്‍ വാര്‍ത്താ പ്രാധാന്യത്തോടെയാണ് യുകെയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആ സംഭവം വിവാദമായതോടെ കണ്‍സര്‍വേറ്റീവ് എംപി വില്യം വ്രാഗ് പാര്‍ട്ടി വിപ്പ് സ്ഥാനം രാജിവച്ചിരുന്നു . ഡേറ്റിംഗ് ആപ്പില്‍ എംപിമാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ മറ്റൊരാളുമായി പങ്കുവെച്ചത് താനാണെന്ന് വില്യം വ്രാഗ് സമ്മതിച്ചിരുന്നു. രാജ്യത്തെ ദുര്‍ബലമാക്കാന്‍ ശത്രു ശക്തികള്‍ വന്‍ തോതില്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങിയത് ഇതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. ദുര്‍ബലമായ പാസ്സ്വേര്‍ഡുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിക്കാനുള്ള പദ്ധതി ഉള്‍പ്പടെയുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പ്രകാരം 'അഡ്മിന്‍' അല്ലെങ്കില്‍ '12345' പോലെയുള്ള ദുര്‍ബലമായ പാസ് വേഡുകളുമായി വരുന്ന ഇന്റര്‍നെറ്റ് അധിഷ്ടിത ഗാഡ്ജറ്റുകളും സ്മാര്‍ട്ട് ഉപകരണങ്ങളും മിനിമം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലങ്കില്‍ അവ നിരോധിക്കുകയോ അത് വിതരണം ചെയ്ത കമ്പനികള്‍ക്ക് വന്‍ പിഴ അടക്കമുള്ള ശിക്ഷകള്‍ ഏര്‍പ്പെടുത്തും. 

യുകെ മലയാളികളെ നടുക്കി യുവതിയുടെ കുഴഞ്ഞുവീണുള്ള മരണവും കാർഡിഫിലെ കാർ അപകടവും! ചാർട്ടേർഡ് അക്കൗണ്ടന്റായ യുവതി മരണപ്പെട്ടത് വ്യായാമത്തിനിടെ! കാറപകടത്തിൽ മലയാളികളായ നാല് നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരം!

കഴിഞ്ഞ ഒന്നുരണ്ടു വർഷത്തിനിടെ നിരവധി മലയാളി യുവാക്കൾ യുകെയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടിട്ടുണ്ട്. യുവാക്കൾക്കു  പുറമേ യുവതിയും കുഴഞ്ഞുവീണ് മരിച്ചുവെന്ന വാർത്തയാണ് യുകെ മലയാളികളെ ഒന്നാകെ ഇപ്പോൾ പിടിച്ചുലച്ചിട്ടുള്ളത്. അതും വിദ്യാസമ്പന്നയും ശരീര സംരക്ഷണത്തിൽ ശ്രദ്ധാലുവുമായ യുവതിയുമെന്നതും നടുക്കത്തിന്റെ ആഴം കൂട്ടുന്നു. ഡെര്‍ബിയ്ക്കടുത്ത് ബര്‍ട്ടണിലാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മലയാളി യുവതി തീർത്തും അപ്രതീക്ഷിതമായി കുഴഞ്ഞുവീണ് മരിച്ചത്  25 വയസ്സുമാത്രമുള്ള  ജെറീന ജോര്‍ജ് ആണ് അതിവേഗവും  അസാധാരണവുമായി മരണം ജീവനെടുത്ത ആ ദൗര്ഭാഗ്യവതി. ശനിയാഴ്ച രാത്രി പത്തുമണിയോടെ ആയിരുന്നു ദാരുണ സംഭവം. ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ കാണിക്കുന്ന ജെറീന, പതിവുള്ള വ്യായാമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.  അതുകൊണ്ടുതന്നെ കുടുംബാംഗങ്ങൾക്കും ജെറീനയെ അടുത്തറിയുന്നവർക്കും ആ വിയോഗവർത്ത വിശ്വസിക്കാൻ കഴിയുന്നില്ല.  അപ്രതീക്ഷിതമായി എത്തിയ മരണവാര്‍ത്തയില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബം. ബര്‍ട്ടണിലെ ജോര്‍ജിന്റെയും റോസിലിയുടെയും മൂന്നു പെണ്‍മക്കളില്‍ ഏറ്റവും ഇളയ മകളാണ് ജെറീന.  യു കെയിലെ പ്രശസ്തമായ ടാക്സ് അഡ്വൈസറി കമ്പനി യായ ബി ഡി ഒ നോട്ടിംഗാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് / സീനിയര്‍ ടാക്സ് അഡ്വൈസര്‍ ആയി ജോലിചെയ്യുകയായിരുന്നു ജെറീന. സ്വന്തം വീട്ടില്‍ തന്നെ വ്യായാമം ചെയ്യുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഉടനെ തന്നെ നഴ്‌സായ അമ്മ റോസിലി സിപിആര്‍ കൊടുക്കുകയും എമര്‍ജന്‍സി സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു . എമര്‍ജന്‍സി ആന്റ് ആംബുലന്‍സ് വിഭാഗവും പാരാമെഡിക്കുകളും സ്ഥലത്തെത്തിയെങ്കിലും ജെറീനയുടെ  ജീവൻ രക്ഷിക്കാനായില്ല. ജെറീനയുടെ പിതാവ് ജോര്‍ജ് വറീതും അമ്മ റോസിലിയും ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റിലെ  ആദ്യകാല മലയാളികളാണ്. ജോര്‍ജ് അങ്കമാലി പാലിശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ് . അമ്മ റോസിലി ബര്‍ട്ടണ്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലാണ് ജോലി ചെയ്യുന്നത്. ആക്സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്‌സായിട്ടുകൂടി അത്യാവശ്യഘട്ടത്തിൽ മകളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്തതിൽ ആകെ തകർന്ന അവസ്ഥയിലാണ് റോസിലി ഇപ്പോൾ.  ജെറീനയ്ക്ക് മൂത്തവരായി രണ്ടു സഹോദരിമാരാണ് ഉള്ളത് . മെറീന ലിയോയും അലീന ജോര്‍ജും. മെറീനയും ഭര്‍ത്താവ് ലിയോയും സ്‌കന്ത്രോപ്പിലാണ് താമസിക്കുന്നത് . രണ്ടാമത്തെ ചേച്ചി അലീന ജോര്‍ജ് അധ്യാപികയായി സിംഗപ്പൂരില്‍ ആണ്. പോസ്റ്റ്മോർട്ടത്തിനുശേഷമേ യഥാർത്ഥ മരണകാരണം സ്ഥിരീകരിക്കൂ. പെട്ടെന്നുള്ള ഹൃദയാഘാതമാകാം മരണത്തിനു വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം. ജെറീനയുടെ വിയോഗത്തില്‍ തളര്‍ന്ന കുടുംബത്തിന് സാന്ത്വനമായി സ്റ്റോക്ക് ഓൺ ട്രെന്റിനു പുറമേ നിന്നുള്ള  മലയാളി സമൂഹവും കൂടെയുണ്ട്. സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ മറ്റു നടപടിക്രമങ്ങൾ പൂർത്തിയായശേഷം തീരുമാനിക്കും. കാർഡിഫിലെ  കാറപകടമായിരുന്നു യുകെ മലയാളികളെ തേടിയെത്തിയ രണ്ടാമത്തെ ദുരന്തവാർത്ത. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ എ48 റോഡിലെ ബോണ്‍വില്‍സ്റ്റണിനു സമീപമായിരുന്നു അപകടം. നഴ്‌സിങ് വിദ്യാർത്ഥികളായ   നാല്  മലയാളികളാണ് അപകടത്തിൽപ്പെട്ടത് എന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തിൽ പെട്ടവരിൽ മൂന്ന് പേരുടെ പരുക്കുകൾ മാരകമല്ലന്നും എന്നാൽ ഒരാളുടെ നില ഗുരുതരമാണെന്നും കാർഡിഫ് പൊലീസ് വക്താവ് അറിയിച്ചു. അപകടത്തിൽ പെട്ടവരുടെ പേരും കൂടുതൽ വിവരങ്ങളും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രൈവർ ഉറങ്ങിയത് അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമന എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. . എന്നാൽ ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.  നാല് പേരെയും വെയിൽസ് യൂണിവേഴ്സിറ്റി  ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ഈ വിദ്യാർഥികളുടെ മാതാപിതാക്കളോട് നാട്ടില്‍ നിന്നും യാത്ര തിരിക്കാന്‍ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.  അപകടത്തെ തുടർന്ന് ഡിഫ്രിൻ ലെയ്‌നിനും സെൻ്റ് നിക്കോളാസിലെ ട്രാഫിക് ലൈറ്റിനും ഇടയിൽ ഗതാഗതം മണിക്കൂറുകളോളം നിർത്തിവെച്ചു. ഇതോടെ മറ്റ് ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വക്താവ് വ്യക്തമാക്കി.  സാധാരണ മഞ്ഞുകാലത്താണ് യുകെയിലെ റോഡുകളിൽ കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്. സമ്മറിൽ വൈകുന്നേരങ്ങളിൽ സൂര്യപ്രകാശം കണ്ണിലടിച്ച് കാഴ്ച മറഞ്ഞും ചിലപ്പോൾ അപകടം സംഭവിക്കാറുണ്ട്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വരുന്നവരും അല്ലെങ്കിൽ ഏതെങ്കിലും പ്രോഗ്രാമിനോ നൈറ്റ് ഔട്ടിനോ പോയി വരുന്നവരുമാണ് ഡ്രൈവർ ഉറങ്ങിപ്പോകും എന്നതിനാൽ ഇതുവരെ കൂടുതൽ അപകടത്തിൽപ്പെട്ടിട്ടുള്ളത്.

More Articles

ഇസ്രയേൽ തിരിച്ചടിക്കുന്നു.. ഗൾഫിലൂടെ നാട്ടിലേക്കും തിരിച്ചുമുള്ള യുകെ മലയാളികളുടെ യാത്ര ഇനി സുരക്ഷിതമാകില്ല, മിസ്സൈൽ പതിച്ചത് ആണവ നഗരത്തിൽ! ഇറാൻ പ്രത്യാക്രമണം നടത്തിയാൽ യുദ്ധം രൂക്ഷമാകും, വർഷങ്ങളോളം നീണ്ടേക്കാം, ആണവ യുദ്ധത്തിന് വഴിവച്ചേക്കാം!
കനത്ത മഴയും വെള്ളപ്പൊക്കവും… ഫ്‌ളൈറ്റുകൾ റദ്ദാക്കിയപ്പോൾ യു.എ.ഇ വഴി നാട്ടിലേക്കുപോയവരും തിരികെ വരുന്നവരും കുടുങ്ങി; ഇറാൻ - ഇസ്രായേൽ യുദ്ധഭീഷണിയിൽ മുംബൈ വഴി യാത്രചെയ്യുന്ന പ്രവാസികളുടെ എണ്ണവും കുത്തനെ വർദ്ധിച്ചു, റദ്ദാക്കിയ സർവ്വീസുകൾ അറിയുക
യുകെയിൽ തൊഴിൽരഹിതരുടെ എണ്ണം കൂടുന്നു! വേതനം കൂടിയെങ്കിലും കോവിഡിനുശേഷം അവസരങ്ങൾ കുറഞ്ഞു! നഴ്‌സുമാരുടേതടക്കം ആരോഗ്യമേഖലയിലെ ഒഴിവുകൾ കൂടി! എളുപ്പത്തിൽ ജോലികണ്ടെത്താൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന പ്രധാന ടിപ്‌സ് അറിയാം
സ്പ്രിങ് സീസണിലെ പ്രൈമറി സ്‌കൂൾ കുട്ടികളുടെ പ്രവേശന ലിസ്‌റ്റ് ഇന്നറിയാം, ആകാംക്ഷയോടെ മാതാപിതാക്കൾ, സെലക്റ്റുചെയ്ത സ്‌കൂൾ കിട്ടിയില്ലെങ്കിൽ എന്തുചെയ്യണം, അപ്പീൽ നൽകേണ്ട വിധവും സെലക്ഷൻ മാനദണ്ഡങ്ങളും അറിയുക
യു.എ.ഇ അടക്കം 18 രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടൻ, മിഡിൽ ഈസ്‌റ്റ്, മെഡിറ്ററേനിയൻ രാജ്യങ്ങൾ ലിസ്റ്റിൽ, ഇസ്രായേൽ തിരിച്ചടിയോടെ യുദ്ധം രൂക്ഷമാകും, ഗൾഫ് വഴി നാട്ടിലേക്ക് മടങ്ങുന്ന മലയാളികളും ആശങ്കയിൽ!
കണിക്കൊന്നയും കണിവെള്ളരിയുമില്ലാതെ വിഷുക്കണിയൊരുക്കി യുകെ മലയാളികളും..! സൂപ്പർ മാർക്കറ്റുകളിൽ അരിയ്ക്കും തീവില! അസ്സോസിയേഷൻ ആഘോഷങ്ങൾ വൈകും, ആശങ്കയായി ഇസ്രായേൽ, ഇറാൻ സംഘർഷം!
സ്പ്രിംഗ് സീസണിലെ കോവിഡ് ബൂസ്റ്റർ വാക്സിൻ ബുക്കിങ് തിങ്കളാഴ്ച്ച മുതൽ തുടങ്ങും, സൗജന്യ വാക്‌സിൻ വയോധികർ ഉൾപ്പടെ ആർക്കൊക്കെ ലഭിക്കുമെന്ന് അറിയുക, എവിടെ നിന്ന് എടുക്കണമെന്നും ഏതൊക്കെ വാക്‌സിനാണെന്നും അറിയണം
ഓർമ്മച്ചിത്രങ്ങൾ ബാക്കിവെച്ച് അജോയും മടങ്ങി… യുകെ മലയാളികളുടെ മനംകവർന്ന ഫോട്ടോഗ്രാഫറെ മരണം കവർന്നത് ഹൃദയാഘാതത്തിലൂടെ! കുഴഞ്ഞുവീണുള്ള മരണങ്ങളും യുകെ മലയാളികൾക്കിടയിൽ തുടർക്കഥയാകുന്നു

Most Read

British Pathram Recommends