യുകെ മലയാളികളെ തേടി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി എത്തിയത് മൂന്ന് മരണ വാര്‍ത്തകളാണ്. ഇതില്‍ രണ്ടും കാന്‍സര്‍ മരണങ്ങളാണ്. മരണമടഞ്ഞത് നഴ്്‌സുമാരും. പീറ്റര്‍ബറോയില്‍ സ്നോബി സനിലും ഇപ്പോള്‍ കേംബ്രിഡ്ജില്‍ മരണമടഞ്ഞത് കോട്ടയം കുറ്റിക്കലിലെ സൗത്ത് പാമ്പാടിയിലെ മിനി മാത്യു (46) വും ആണ.് കാന്‍സര്‍ ബാധിച്ച് കുറച്ചു നാളായി ചികിത്സയിലായിരുന്നു മിനി.
ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും രോഗം പടര്‍ന്നതോടെയാണ് സ്ഥിരി ഗുരുതരമായത്. വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ വിഫലമാക്കിയാണ് മിനി മരണത്തിനു കീഴടങ്ങിയത്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.
പീറ്റര്‍ബറോയില്‍ മരണമടഞ്ഞ എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്നോബി സനില്‍ (44) ഒരുവര്‍ഷം മുന്‍പാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്. യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുകയായിരുന്ന സ്നോബിക്ക് ഇവിടെയെത്തി രണ്ടുമാസമായപ്പോള്‍ കാന്‍സര്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
സീനിയര്‍ കെയറര്‍ വീസയില്‍ ബ്രിട്ടനിലെത്തിയ സ്നോബി കെയര്‍ഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. സനില്‍ മറ്റൊരു കെയര്‍ ഹോമില്‍ ഷെഫ് ആയി ജോലി ചെയ്യുകയാണ്.
ഭര്‍ത്താവ് സനില്‍ മാത്യു. ഏകമകന്‍ ആന്റോ സനില്‍. സ്നോബിയുടെ സഹോദരി മോളിയും ഭര്‍ത്താവ് സൈമണ്‍ ജോസഫും പീറ്റര്‍ബോറോയില്‍ ഇവരുടെ അടുത്തുതന്നെയാണ് താമസം. പീറ്റര്‍ബോറോയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി സമൂഹം കുടുംബത്തിന് ആശ്വാസമായി കൂടെയുണ്ട്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് തീരുമാനിക്കും.
പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ കഴിഞ്ഞിരുന്ന മലയാളി വിദ്യാര്‍ത്ഥിയായ പാലക്കാട് സ്വദേശിയായ വിഘ്‌നേഷ് വെങ്കിട്ടരാമന്‍ (36) മേയ് 7നാണ് ഗ്‌ളാസ്ഗോയിലെ താമസ സ്ഥലത്ത് വച്ച് മരണമടഞ്ഞത്. 2022 സെപ്റ്റംബറില്‍ ഗ്ലാസ്ഗോ സര്‍വകലാശാലയില്‍ നിന്ന് ഡിസ്റ്റിംഗ്ഷനോടെ എംബിഎ പഠനം പൂര്‍ത്തിയാക്കിയ വിഘ്‌നേഷ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ ഗ്ലാസ്‌ഗോയില്‍ താമസിച്ചു വരികയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. 16-ാം തീയതി പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ.
നാട്ടില്‍ നിന്നും ഭാര്യ നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരെ വിളിച്ച് പറഞ്ഞതനുസരിച്ച് അവര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ റൂമില്‍ കണ്ടെത്തിയത്. വെങ്കിട്ടരാമനും കുടുംബവും ഡെല്‍ഹിയില്‍ താമസിക്കുന്നവരാണ്. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ലഭിച്ച്, യുകെയില്‍ ജോലിക്ക് ശ്രമിച്ചുവരികയായിരുന്നു അദ്ദേഹം. ഏപ്രില്‍ അവസാനം വരെ അദ്ദേഹത്തിന് ജോലി നേടാനായില്ല. കാര്യങ്ങള്‍ മെച്ചപ്പെടുമെന്നും ഉടന്‍ ജോലി ലഭിക്കുമെന്നും പ്രതീക്ഷിച്ചിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം.
മെയ് 6 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് അദ്ദേഹത്തിന് പാനിക് അറ്റാക്ക് ഉണ്ടായെന്നും ബോധരഹിതനായെന്നും എമര്‍ജന്‍സി സര്‍വീസ് അദ്ദേഹത്തെ പരിശോധിക്കുകയും ഇസിജി ചെയ്യുകയും മറ്റ് പ്രശ്നങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല.
മെയ് 7 ന് രാവിലെ അദ്ദേഹം സുഖമായിരിക്കുന്നുവെന്നും നല്ല മാനസികാവസ്ഥയിലാണെന്നും അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞു. വൈകുന്നേരം നാട്ടില്‍ നിന്നും ഭാര്യ നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരെ വിളിച്ച് പറഞ്ഞതനുസരിച്ച് അവര്‍ മുറി തുറന്നപ്പോഴാണ് തറയില്‍ മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ത്യയിലേക്ക് കൊണ്ടുപോകും.