NAMMUDE NAADU
കോഴിക്കോട് ഫറോക്കില്‍ പുലര്‍ച്ചെ അപകടം, നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശിയായ ഒരാള്‍ മരിച്ചു, പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു
3>കോഴിക്കോട് ഫറോക്കില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയ ബസ് മറിയുകയായിരുന്നു. പുലര്‍ച്ചെ 2.30-ഓടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസാണ് മറിഞ്ഞത്. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് ആണ് മറിഞ്ഞത്. മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫറോക്ക് കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.
പരുക്കേറ്റവരെ കോഴിക്കോട് രണ്ടു സ്വകാര്യ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരം ലഭിച്ച ഉടനെ സംഭവ സ്ഥലത്തെത്തി പൊലീസും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനം നടത്തി. ബസില്‍ 27 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
അതേസമയം, കൊല്ലം -തേനി ദേശീയ പാതയില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി കൊക്കയിലേക്ക് പതിക്കാതെ ക്രാഷ് ബാരിയറില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വളഞ്ഞാങ്ങാനത്തിന് സമീപം ദേശീയ പാതയില്‍ റോഡിന്റെ വശത്ത് നിന്നും കൊക്കയില്‍പതിക്കാതെ ക്രാഷ് ബാരിയറില്‍ തട്ടി നില്‍ക്കുകയായിരുന്നു.
സോഷ്യല്‍മീഡിയില്‍ വിശ്വാസയോഗ്യമല്ലാതെ വരുന്ന എല്ലാ ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി പൊലീസ്
3>സോഷ്യല്‍ മീഡിയയിലൂടെയും തട്ടിപ്പ് സുലഭമായി നടക്കുന്ന കാലമാണിത്. എന്നാല്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്.
വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് പൊലീസ് മുന്നറിയിപ്പില്‍ പറയുന്നത്. മെസേജുകളിലൂടെയോ ലിങ്കുകളിലൂടെയോ ലഭിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാര്‍ ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പ്രത്യേകം പറയുന്നു.
പൊലീസിന്റെ അറിയിപ്പ് ഇങ്ങനെ:ഇ-മെയില്‍ മുഖാന്തിരവും സോഷ്യല്‍ മീഡിയ വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭിക്കാനിടയുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
പതിവ് തെറ്റിക്കാതെ ഇത്തവണയും വീട്ടില്‍ നിന്ന് കാല്‍നടയായി വോട്ട് ചെയ്യാനെത്തി മുഖ്യമന്ത്രി, പത്ത് സീറ്റ് ലഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം തേടി മാധ്യമങ്ങള്‍
3>കണ്ണൂര്‍ : കേരളം വീണ്ടുമൊരു ഇലക്ഷനെ നേരിടുകയാണ് ഇന്ന്. ആര് ഭരിക്കുമെന്നറിയാന്‍ കേരളത്തിലെ ജനങ്ങളെല്ലാം പോളിങ് ബൂത്തിലേക്കെത്തും. ഇക്കുറിയും പതിവ് തെറ്റിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും സകുടുംബം വോട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്.
ഭാര്യ കമല, മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കൊപ്പം പ്രാദേശിക നേതാക്കളും കൂടെ ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഇത്തവണയും വീട്ടില്‍ നിന്ന് കാല്‍നടയായാണ് മുഖ്യമന്ത്രി പോളിങ് ബൂത്തിലേക്ക് വന്നത്. ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം ചോദിച്ചുമാണ് ബൂത്തിലേക്ക് പിണറായി നടന്നത്. പിണറായിയിലെ അമല യൂപി സ്‌കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാണ് മുഖ്യമന്ത്രിക്കും കുടുബംത്തിനും വോട്ട് ഉള്ളത്. ബൂത്തില്‍ നീണ്ട ക്യൂവിലേക്കായിരുന്നു മുഖ്യമന്ത്രി വോട്ട് ചെയ്യാന്‍ വന്നത്. എന്നാല്‍ നേരിട്ട് വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് കയറാന്‍ തയ്യാറാകാതെ ഇരുപതോളം പേര്‍ നില്‍ക്കുമ്പോള്‍ ക്യൂവില്‍ നിന്നായിരുന്നു മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.
വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി പത്തു സീറ്റ് ലഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് എന്താണ് മറുപടി എന്നായിരുന്നു മാധ്യമങ്ങള്‍ ചോദിച്ചത്. എന്നാല്‍ ഇതിന് 'ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കേരളത്തില്‍ ബിജെപിക്ക് നേരത്തെ തന്നെ സ്വീകാര്യതയില്ല. പത്ത് എന്ന അക്കത്തില്‍ പൂജ്യമുണ്ടാകും ഇടതുവശത്ത് ഒന്നുണ്ടാകില്ലെന്ന് മാത്രം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹസിച്ചുള്ള മറുപടി.
വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ല, പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അതു തിരിച്ചുകൊടുക്കണം: സുപ്രീംകോടതി
3>ഡല്‍ഹി : വിവാഹത്തിന് വധുവിന് വീട്ടുകാര്‍ നല്‍കുന്ന പണത്തിനും സ്വര്‍ണ്ണാഭരണത്തിനും അവകാശി ഭര്‍ത്താവല്ലെന്ന് സുപ്രീംകോടതി. മലയാളി ദമ്പതിമാരുടെ കേസില്‍ ആണ് കോടതിയുടെ നിര്‍ണ്ണായകമായ വിധി.
ഭര്‍ത്താവിന് ഉണ്ടാകുന്ന പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അതുതിരിച്ചുകൊടുക്കാനുള്ള ധാര്‍മികമായ ബാധ്യത ഭര്‍ത്താവിന് ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. മലയാളി ദമ്പതിമാരുടെ കേസില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് വിഷയത്തില്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
വിവാഹത്തിന് മുമ്പോ വിവാഹസമയത്തോ ശേഷമോ വധുവിന്റെ വീട്ടുകാര്‍ വധുവിന് നല്‍കുന്ന വസ്തുക്കള്‍ ഇതിലുള്‍പ്പെടുമെന്നും കോടതി വ്യക്തമാക്കി. ഇവയുടെ പരിപൂര്‍ണമായ അവകാശം സ്ത്രീക്ക് തന്നെയാണ്. ഈ വസ്തുക്കള്‍ അവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാം. ഭര്‍ത്താവിന് ഇക്കാര്യത്തില്‍ ഒരു നിയന്ത്രണവുമില്ല. പങ്കാളികള്‍ തമ്മിലുള്ള പരസ്പര ബഹുമാനമാണ് വിവാഹമെന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്, രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ വോട്ടെടുപ്പ്, 20 ലോക്സഭാ മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 194 സ്ഥാനാര്‍ത്ഥികള്‍
3>തിരുവനന്തപുരം : കേരളം ഇന്ന് വിധിയെഴുത്തിലേക്ക്. വിരല്‍തുമ്പില്‍ നീലമഷി പുരട്ടി ആര് ഭരിക്കും എന്ന് വിധിയെഴുതാന്‍ തുടങ്ങിയത് രാവിലെ ഏഴുമുതലാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെയാണ് നടക്കുക. 20 ലോക്സഭാ മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തത്. 1.43 കോടി സ്ത്രീകളും 1.34 കോടി പുരുഷന്മാരുമുള്‍പ്പെടെ 2.77 കോടി വോട്ടര്‍മാര്‍ വിധിയെഴുതും. കന്നിവോട്ടര്‍മാര്‍ 5.34 ലക്ഷവും 367 പേര്‍ ഭിന്നലിംഗക്കാരുമാണ്.
മുമ്പില്ലാത്തവിധം ഇടത്, വലത് മുന്നണികളുടെ ഭരണപരാജയം ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന രാഷ്ട്രീയ സാഹചര്യമെന്ന പ്രത്യേകതയോടെയാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കര്‍ശന സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
66,303 പോലീസുകാരെയും അധിക സുരക്ഷക്ക് 62 കമ്പനി കേന്ദ്രസേനയും രംഗത്തുണ്ട്. എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളും ആറ് ജില്ലകളിലെ 75 ശതമാനം പ്രശ്നബാധിത ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിന് വെബ്കാസ്റ്റിങ് സംവിധാനവും ഏര്‍പ്പെടുത്തി. റിസര്‍വ് മെഷീനുകള്‍ അടക്കം 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി ബൂത്തുകളില്‍ റാമ്പും വീല്‍ചെയറുകളും സജ്ജമാക്കി. കാഴ്ചപരിമിതിയുള്ളവര്‍ക്കായി ബ്രെയ്ലി ലിപിയിലുള്ള വോട്ടിങ് യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ബൂത്തുകളില്‍ പ്രത്യേക ക്യൂ സൗകര്യമുണ്ടാവും. ആംഗ്യഭാഷാ സൗകര്യം, ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് യാത്രാസൗകര്യം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും. ഒരുമാസത്തെ കാത്തിരിപ്പിന് ശേഷം ജൂണ്‍ നാലിന് ആണ് വോട്ടെണ്ണല്‍.
2016ല്‍ തെരഞ്ഞടുപ്പില്‍ വിരലില്‍ പതിഞ്ഞ ആ മഷി ഇതുവരെ മാഞ്ഞിട്ടില്ല, നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്കയില്‍ ഒരു 62കാരി
3>അന്ന് ചൂണ്ടു വിരലില്‍ പതിഞ്ഞ ആ മഷി ഇനിയും മാഞ്ഞിട്ടില്ല, നാളെ കേരളം ഒട്ടാകെ വോട്ടിങ് കേന്ദ്രങ്ങളിലേക്ക് പോകുമ്പോള്‍ തനിക്കതിന് സാധിക്കുമോ എന്ന സംശയത്തില്‍ ഒരു വൃദ്ധ. കുളപ്പുള്ളി ഗുരുവായൂരപ്പന്‍ നഗര്‍ പൂളക്കുന്നത് വീട്ടില്‍ ഉഷയാണ് 2016ലെ തെരഞ്ഞെടുപ്പില്‍ പതിഞ്ഞ മഷിയുമായി 2024ല്‍ വോട്ടിങ് കേന്ദ്രത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്.
ഇന്ന് 2024 കേരളം വീണ്ടും ഒരു ഇലക്ഷനെ നേരിടുമ്പോള്‍ ഉഷയുടെ കൈവിരലിലെ നഖത്തിനു മുകളില്‍ അന്ന് പതിഞ്ഞ കറുത്ത വര മായാതെ നില്‍ക്കുകയാണ്. കുളപ്പുള്ളി എയുപി സ്‌കൂളിലാണ് 2016ല്‍ ഉഷ വോട്ട് ചെയ്തത്. അന്നു പതിപ്പിച്ച മഷി പിന്നീട് മാഞ്ഞില്ല.
പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എതിര്‍ത്തു. കാര്യം പറഞ്ഞിട്ടും വിശ്വാസമായില്ല. പിന്നീട് ഉഷയെ അറിയുന്ന രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാര്‍ തര്‍ക്കമില്ലെന്നു അറിയിച്ചതോടെയാണ് അന്ന് വോട്ട് ചെയ്യാന്‍ കഴിഞ്ഞത്. അടയാളം മായ്ക്കാന്‍ സോപ്പും ചില ലയനികളുമെല്ലാം ഉപയോഗിച്ചെങ്കിലും മാഞ്ഞില്ല. ബൂത്തില്‍ ചെന്നാല്‍ തര്‍ക്കിക്കേണ്ടി വരുമെന്നു ഭയന്ന് 2019ലെ ലോകസ്ഭാ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉഷ വോട്ട് ചെയ്തില്ല.
കഴിഞ്ഞ ദിവസം ഇക്കാര്യ തെരഞ്ഞെടുപ്പ് വിഭാഗത്തെ അറിയിച്ചപ്പോള്‍ പരിശോധിക്കാമെന്ന മറുപടിയാണ് കിട്ടിയതെന്നു ഉഷ പറയുന്നു. ഇങ്ങനെ മഷി മായാതെ നില്‍ക്കുന്ന സംഭവം ഇല്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചര്‍മ രോഗ വിദഗ്ധരും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ചിലര്‍ക്ക് നഖത്തിനുള്ളില്‍ ഇതുപോലെ കറുത്ത വര കാണാറുണ്ടെന്നു ഡോക്ടര്‍മാര്‍ പറയുന്നു. പരിശോധിച്ചാല്‍ മാത്രമേ എന്താണെന്നു വ്യക്തമാകു എന്നും അവര്‍ വ്യക്തമാക്കി.
വാട്ടര്‍ മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍, വാട്ടര്‍ മെട്രോ ഒരു വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു, സന്തോഷകരമായ നേട്ടം
3>ജലഗതാഗതത്തിന് പുതിയ മുഖം നല്‍കി കൊച്ചി വാട്ടര്‍ മെട്രോ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു. കൊച്ചി മെട്രോ റെയില്‍, കൊച്ചി വാട്ടര്‍ മെട്രോ എന്നിങ്ങനെ കൊച്ചിയിലെ ഗതാഗത സൗകര്യത്തില്‍ ജനങ്ങള്‍ സന്തോഷിക്കുന്ന നിമിഷമാണിത്.
ഈ വാര്‍ഷികത്തില്‍ ഇതുവരെയുള്ള യാത്രക്കാരുടെ എണ്ണമാണ് കൊച്ചി വാട്ടര്‍ മെട്രോ പുറത്തു വിടുന്നത്. ഒരു വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു എന്നാണ് പുറത്തു വരുന്ന വിവരം. രണ്ട് റൂട്ടുകളില്‍ ഒമ്പത് ബോട്ടുകളുമായി തുടങ്ങിയ യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.14 ബോട്ടുകളും കൊച്ചി വാട്ടര്‍ മെട്രോക്ക് സ്വന്തമായി.
20 രൂപ മുതല്‍ 40 രൂപ വരെയാണ് ടിക്കറ്റ് ചാര്‍ജ്. വിവിധ യാത്രാ പാസ് ഉണ്ടെങ്കില്‍ പത്തു രൂപ നിരക്കില്‍ വരെ യാത്ര ചെയ്യാം. ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തികളുമായി മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തു. മുരളി തുമ്മാരുകുടി, അഭിനേത്രി മിയ ജോര്‍ജ്ജ്, പ്രഫസര്‍ എം.കെ.സാനു, റോയല്‍ ഡ്രൈവ് സി.എം.ഡി മുജീബ് റഹ്‌മാന്‍, ദീപക് അസ്വാനി തുടങ്ങിയ പ്രമുഖര്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ സേവനങ്ങള്‍ അനുഭവിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. ഇതുവരെ 10 ടെര്‍മിനലുകളുടെ നിര്‍മ്മാണം കഴിഞ്ഞു. 38 ടെര്‍മിനലുകളാണ് മെട്രോയുടെ ലക്ഷ്യം. കൊച്ചി വാട്ടര്‍ മെട്രോ പൂര്‍ണ്ണതോതിലാകുമ്പോള്‍ വ്യവസായ നഗരത്തിന്റെ വികസന കുതിപ്പിന് മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ ഉറപ്പാണ്.
ഇന്ത്യയ്ക്കിത് അഭിമാനകരമായ നേട്ടം; വെടിയുണ്ടകളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന, രാജ്യത്തെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ
3>ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യത്തെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് ജാക്കറ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇന്ത്യ. അഭിമാനകരമായ ഒരു നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ആണ് രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് വിജയകരമായി വികസിപ്പിച്ചത്. വെടിയുണ്ടകളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ജാക്കറ്റ് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചിരിക്കുന്നത്.
നോവല്‍ മെറ്റീരിയല്‍ ഉപയോഗിച്ച് പുതിയ ഡിസൈനില്‍ ആണ് ജാക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. 6 സ്‌നൈപ്പര്‍ വെടിയുണ്ടകളെ നേരിടാന്‍ സാധിക്കുന്ന ഹാര്‍ഡ് ആര്‍മര്‍ പാനലും ജാക്കറ്റിന് മുന്നില്‍ ഉണ്ട്. 7.62 x 54 ആര്‍ എപിഐ അമ്യൂണിഷനെ നേരിടാനാണ് വെസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് എന്നും രാജ്യത്ത് നിലവിലുള്ളതില്‍ ഏറ്റവും ഭാരം കുറഞ്ഞ വെച്ചാണ് പുതിയതായി നിര്‍മ്മിച്ചിരിക്കുന്നത് എന്നും ഡി ആര്‍ ഡി അറിയിച്ചു.
വിജയകരമായി ചണ്ഡീഗഡില്‍ വച്ച് നടന്ന പരീക്ഷണം പൂര്‍ത്തിയാക്കിയതോടെ വെസ്റ്റ് ഡിആര്‍ഡിഒ പുറത്തിറക്കുകയായിരുന്നു. മുന്നിലെ ഹാര്‍ഡ് ആര്‍മര്‍ പാനല്‍ ഒരുക്കുന്നതിന് മോണോലിതിക് സെറാമിക്ക് പ്ലേറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ആര്‍മര്‍ പാനലിന് പിന്നില്‍ ധരിക്കാനുള്ള എളുപ്പത്തിനും ഓപ്പറേഷന്‍ നടത്തുമ്പോള്‍ ഉള്ള കംഫര്‍ട്ടിനുമായി പോളിമറും ഉപയോഗിച്ചിട്ടുണ്ട്.
മകള്‍ നിമിഷ പ്രിയയെ 12 വര്‍ഷങ്ങള്‍ക്ക് ശേഷം കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി, കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയില്‍ അമ്മ
3>യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മകള്‍ നിമിഷപ്രിയയെ നേരില്‍ കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി ലഭിച്ചു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്മ മകളെ നേരില്‍ കാണുന്നത്.
ഇന്ന് ഉച്ചയ്ക്ക് ജയിലില്‍ എത്തി മകളെ നേരില്‍ കാണാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. നിമിഷ പ്രിയയുടെ മോചനത്തിനായി കഴിഞ്ഞ ആഴ്ചയാണ് അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചത്. ഈ വരവില്‍ കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമ്മ. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും അമ്മയ്ക്കൊപ്പം യെമനില്‍ എത്തിയിട്ടുണ്ട്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് ജയിലിലുള്ള നിമിഷ പ്രിയ.
തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷയ്ക്കെതിരായ കേസ്. തൊടുപുഴ സ്വദേശിയായ ടോമിയെ കല്യാണം കഴിച്ച് 2012ലാണ് നിമിഷപ്രിയ നഴ്‌സായി യെമനില്‍ ജോലിക്ക് പോയത്. ഭര്‍ത്താവിന്‌സ്വ കാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിക്ക് പ്രവേശിച്ചു. അതിനിടെ യമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് ആരംഭിക്കാനും തീരുമാനമെടുത്തു.
ലേക്‌സഭ തിരഞ്ഞെടുപ്പ് ദിവസം അധിക സര്‍വീസ് നടത്താന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി, ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള 150ലധികം ബസുകളാണ് സര്‍വീസ് നടത്തുന്നത്
3>കേരളത്തില്‍ തെരഞ്ഞെടുപ്പ് ദിവസം അധിക സര്‍വീസ് നടത്താന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. വോട്ട് ചെയ്യുന്നതിന് വിവിധ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിലുള്ള തിരക്ക് പരിഗണിച്ചു കൊണ്ടാണ് കെഎസ്ആര്‍ടിസി അധിക സര്‍വീസ് തീരുമാനിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള 150ലധികം ബസുകളാണ് സര്‍വീസ് നടത്തുന്നത്. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, നിലമ്പൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ ഡിപ്പോകളില്‍ നിന്ന് തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് സൂപ്പര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ ഫാസ്റ്റ്-സൂപ്പര്‍ ഡീലക്‌സ്, എസി ലോഫ്‌ളോര്‍ ബസുകളാണ് ഓടിക്കുക.
തിരുവനന്തപുരം സെന്‍ട്രല്‍, ആറ്റിങ്ങല്‍, കണിയാപുരം ഡിപ്പോകളില്‍ നിന്ന് കോട്ടയം, എറണാകുളം ഭാഗത്തേക്കും ബസുകളുണ്ടാകും. സൂപ്പര്‍ ക്ലാസ് ബസുകള്‍ ലഭ്യമല്ലാത്തയിടങ്ങളില്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ സര്‍വീസിന് അയയ്ക്കും. തിരുവനന്തപുരം നഗരപരിധിയിലെ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം വെഞ്ഞാറമൂട്, പേരൂര്‍ക്കട, മണ്ണന്തല, വട്ടപ്പാറ, കിഴക്കേക്കോട്ട ഭാഗങ്ങളിലേക്ക് ഓര്‍ഡിനറി ബസുകളുമുണ്ടാകും.
അതേസമയം, ബംഗളൂരുവില്‍ നിന്ന് കേരളത്തിലെത്തി വോട്ട് ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക് വോട്ട് ചെയ്ത് വൈകിട്ട് മടങ്ങിപ്പോകുന്ന വിധത്തില്‍ റെയില്‍വേ സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ബംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലേക്കാണ് സര്‍വീസ്.26 നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്. 25-ന് വൈകുന്നേരം 3.50-ന് ട്രെയിന്‍ ബംഗളൂരുവില്‍ നിന്ന് പുറപ്പെടും. 26 ന് രാവിലെ ഏഴ് മണിക്ക് കൊച്ചുവേളിയില്‍ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.