കൊല്ലം കുണ്ടറയില്‍ എന്‍സിപി നേതാവിനെതിരെ ഉയര്‍ന്ന സ്ത്രീ പീഡന ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ട സംഭവത്തില്‍ എ.കെ ശശീന്ദ്രനെ നിയമസഭയില്‍ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി ഇടപെട്ടത് രണ്ട് പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണെന്നും ഇത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
പരാതി നല്‍കിയിട്ടും പോലീസ് നടപടിയുണ്ടാകാന്‍ വൈകിയത് സംബന്ധിച്ച് ഡി.ജി.പി അന്വേഷണം നടത്തും. കേസില്‍ കൃത്യമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു. പീഡനക്കേസ് ആണെന്ന് അറിഞ്ഞപ്പോള്‍ തന്നെ മന്ത്രി ഇടപെടലില്‍ നിന്ന് ഒഴിഞ്ഞെന്നും, കേസ് ഒഴിവാക്കുന്നതിനായി ഒരു ഇടപെടലും മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
തന്റെ ചിത്രങ്ങളും തിരഞ്ഞെടുപ്പ് പോസ്റ്ററും ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുന്നുവെന്നും, പത്മാകരന്റെ കടയുടെ മുന്നിലൂടെ പോയപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് എത്ര കാശ് കിട്ടി എന്ന് ചോദിച്ച ശേഷം കൈയില്‍ കടന്ന് പിടിക്കുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 30ന് പോലീസ് ഇരുകൂട്ടരേയും സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും പത്മാകരന്‍ മാത്രമാണ് എത്തിയതെന്നും അടുത്ത ദിവസമാണ് പെണ്‍കുട്ടി സ്റ്റേഷനിലെത്തിയതെന്നും അദ്ദേഹം പോലീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് സഭയെ അറിയിച്ചു.
അതേസമയം അനാവശ്യ ന്യായീകരണമാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. പരാതി പിന്‍വലിപ്പിക്കാനാണ് മന്ത്രി ശ്രമിച്ചത്. നിയമസഭയില്‍ തലകുനിച്ചാണ് മുഖ്യമന്ത്രി ഇരിക്കുന്നത്. പെണ്‍കുട്ടിയെ കയ്യില്‍ കയറി പിടിച്ചു എന്നാണ് ആരോപണം. അത് എങ്ങനെയാണ് നല്ലരീതിയില്‍ തീര്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറയണമെന്നും സതീശന്‍ ചോദിച്ചു.
മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മുഖ്യമന്ത്രിയെ കൂടെയുള്ളവര്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പി.സി വിഷ്ണുനാഥ് പറഞ്ഞു. എന്നാല്‍ പി.സി വിഷ്ണുനാഥ് നല്‍കിയ അടിയന്തര പ്രമേയത്തിന് നോട്ടീസിന് അനുമതി നിഷേധിച്ചു.
എ.കെ.ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനടപടികള്‍ ഇല്ലാതാക്കാനാണ് മന്ത്രി വിളിച്ചത്. മുഖ്യമന്ത്രി മന്ത്രിയുടെ രാജി എഴുതി വാങ്ങിക്കണമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു. അതിനിടെ, നിയമസഭയിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു. ബിജെപി പ്രവര്‍ത്തക കൂടിയാണ് പരാതി.