ആ ഇരുപത്തിയൊന്ന് മണിക്കൂര്‍ കേരളം മൊത്തം ചാന്ദിനിയുടെ തിരിച്ചു വരവിന് കാത്തിരിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ഒന്നിച്ചിറങ്ങിയപ്പോള്‍ ഒരു പ്രതീക്ഷയായിരുന്നു. പക്ഷെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് അവളെ ചാക്കില്‍ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ആ നിമിഷം പിന്നീട് അത് കണ്ടും കേട്ടും അറിഞ്ഞവര്‍ക്ക് വലിയൊരു വേദനയായി മാറി. മണിക്കൂറുകള്‍ക്ക് മുന്‍പ് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തില്‍ അവള്‍ മണ്ണോട് ചേര്‍ന്ന നിമിഷം ചുറ്റും നിന്നവര്‍ പോലും കരഞ്ഞു പോയ നിമിഷമായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് ചാന്ദിനിയുടെ മൃതശരീരം കണ്ടെത്തിയത്. അസഫാഖ് ആലം എന്ന കൊടും ക്രൂരനാല്‍ ഞെരിച്ച് കൊല്ലപ്പെട്ട അവളുടെ ശരീരത്തിലാകമാനം മുറിവും പോറലുകളുമായിരുന്നു. പിന്നീടാണ് അവള്‍ വളരെ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് പോസ്റ്റ്മാര്‍ട്ടത്തില്‍ തെളിയിക്കപ്പെട്ടത്.
ഇന്ന് രാവിലെയോടെ അവള്‍ ഓടി നടന്ന സ്‌കൂള്‍ മുറ്റത്ത് അവസാനമായി അവളെ എത്തിച്ചിരുന്നു. പ്രിയപ്പെട്ട വിദ്യാര്‍ത്ഥിനിയെ കണ്ട് ടീച്ചര്‍മാരും സഹപാഠികളും കരഞ്ഞ നിമിഷമായിരുന്നു. ശേഷം കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തില്‍ 10.30 നാണ് സംസ്‌കാരം ചടങ്ങുകള്‍ നടന്നത്. കുട്ടി ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന തായ്ക്കാട്ടുകര എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം വിലാപയാത്രയായാണ് ശ്മശാനത്തില്‍ മൃതദേഹം എത്തിച്ചത്. ഭോജ്പുരി രീതികള്‍ അനുസരിച്ചാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. ജനപ്രതിനിധികള്‍ അടക്കം നിരവധി പേരാണ് സ്‌കൂളിലും ശ്മശാനത്തിലെ ചടങ്ങിലും പങ്കെടുക്കാനെത്തിയത്.
അറസ്റ്റിലായ പ്രതി ബിഹാര്‍ പാരിയ സ്വദേശി അസഫാഖ് ആലത്തെ (28) രാവിലെ 11 മണിക്ക് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. പ്രതിക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പോക്സോ നിയമപ്രകാരമുള്ള വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തി.