പിശാചിന്റെ അവതാരം എന്ന് വിളിപ്പേര് നേടിയ നഴ്‌സ് ലൂസി ലെറ്റ്ബിയുടെ ശിഷ്ടകാലം ലൂട്ടനിലെ തടവറയ്ക്കുള്ളില്‍. ഏഴ് നവജാത ശിശുക്കളെ കൊന്ന കേസിലും ആറുകുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മരണം വരെ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട 33 കാരിയായ ലൂസിക്ക് നേരെ സഹതടവുകാരുടെ ആക്രമണം ഉണ്ടാകുമെന്ന ആശങ്കയില്‍ ഇവര്‍ക്ക് ഏകാന്ത തടവാണ് വിധിക്കുന്നത്.
കൊലയാളി നഴ്‌സിനെ ഡുറം, ലോ ന്യുടണിലെ ഹിസ് മെജസ്റ്റീസ് പ്രിസണില്‍ താമസിപ്പിക്കാനാണ് സാധ്യത എന്നറിയുന്നു. അവിടെയുള്ള അന്തേവാസികളില്‍ പലര്‍ക്കും തങ്ങളുടെ കുട്ടികളെ കാണാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. കൂട്ടിലടക്കപ്പെട്ട ഈ അമ്മമാര്‍ ലെറ്റ്ബിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വിചാരണവേളയില്‍, ഇരകളുടെ കുടുംബങ്ങളെ അഭിമുഖീകരിക്കുന്നത് ഒഴിവാക്കാന്‍ കോടതിയില്‍ എത്താതിരുന്ന ലെറ്റ്ബിയെ ആദ്യം ഹോസ്പിറ്റല്‍ വിംഗിലേക്കായിരിക്കും മാറ്റുക. ശാരീരികവും മാനസികവുമായി ആരോഗ്യവതിയെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും ജയിലിലേക്ക് മാറ്റുക. മാത്രമല്ല, ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ 24 മണിക്കൂറും അവര്‍ നിരീക്ഷണ വിധേയയുമായിരിക്കും.
1960 കളില്‍ ബ്രിട്ടനെ നടുക്കിക്കൊണ്ട് അഞ്ചോളം കുരുന്നുകളെ കാലപുരിക്കയച്ച മിറാ ഹിന്‍ഡ്ലിയേയും കാമുകന്‍ ഇയാന്‍ ബ്രാഡിയേയും പിന്തള്ളിക്കൊണ്ട് ഈ നിയോനാറ്റല്‍ നഴ്സ് ഇപ്പോള്‍ അധുനിക ബ്രിട്ടീഷ് ഹിസ്റ്ററിയിലെ ഏറ്റവും വലിയ ചൈല്‍ഡ് സീരിയല്‍ ആയി മാറിയിരിക്കുകയാണ്. ഏഴ് കുരുന്നുകളെ അതിക്രൂരമായി കൊന്നു തള്ളിയ 33 കാരിയായ ലൂസി ലെബി, മറ്റ് ആറ് കുരുന്നുകളുടെ ജീവന്‍ എടുക്കാനും ശ്രമിച്ചതായി കോടതി കണ്ടെത്തി.
ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസില്‍ ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോടതി കണ്ടെത്തിയത്. ഏകദേശം 87 മണിക്കൂര്‍ നീണ്ട ജൂറി ചര്‍ച്ചകളെത്തുടര്‍ന്നാണ് ലൂസി ലെറ്റ്ബിയെ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി കുറ്റവാളി ആണെന്ന് കണ്ടെത്തിയത്. പ്രതിയുടെ ബാരിസ്റ്റര്‍ കെ സി ബെഞ്ചമിന്‍ മിയേഴ്സാണ് വിധി പുറപ്പെടുവിക്കുമ്പോള്‍ പ്രതി ഹാജരാകില്ല എന്ന് അറിയിച്ചത്. പ്രതിയെ നേരിട്ട് ഹാജരാകണമെന്ന് നിര്‍ബന്ധിക്കാന്‍ നിലവിലെ നിയമം അനുസരിച്ച് കോടതിക്ക് കഴിയില്ലെന്ന് വിചാരണ ജഡ്ജിയായ ജസ്റ്റിസ് ഗോസ് കെസി വിധി പുറപ്പെടുവിക്കുമ്പോള്‍ പറഞ്ഞു.
പ്രതികള്‍ നേരിട്ട് ഹാജരാകുന്ന തരത്തില്‍ ഇത്തരം നിയമങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഗൗരവകരമായി ആലോചിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു. ഇതിനിടയില്‍ ലൂസി ലെറ്റ്ബി തന്റെ പരിചരണത്തിലുള്ള കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തപ്പോള്‍ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ നഴ്സിങിന്റെ ചുമതലയുണ്ടായിരുന്നു സീനിയര്‍ മാനേജര്‍ അലിസണ്‍ കെല്ലിയെ സസ്പെന്‍ഡ് ചെയ്തു. അലിസണ്‍ കെല്ലിയും മറ്റ് മാനേജര്‍മാരും ലൂസി ലെറ്റ്ബിയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതായി ആരോപണമുയര്‍ന്നിരുന്നു. അഞ്ച് ആണ്‍കുഞ്ഞുങ്ങളേയും രണ്ട് പെണ്‍കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് ലൂസി ലെറ്റ്ബിയാണെന്ന് ചെഷെയര്‍ പൊലീസ് അന്വേഷണത്തിലാണ് കണ്ടെത്തിയത്. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലൂസി ലെറ്റ്ബി 2015 -16 കാലയളവിലാണ് രാത്രി ജോലിക്കിടെ കൊലപാതകങ്ങള്‍ നടത്തിയത്. ഇന്‍സുലിന്‍ കുത്തിവച്ചും ബലമായി ആവശ്യത്തിലേറെ പാല്‍ കുടിപ്പിച്ചും ഞരമ്പില്‍ വായു കുത്തി വെച്ചും കുഞ്ഞുങ്ങളെ കൊന്നതെന്നാണ് തെളിഞ്ഞിട്ടുള്ളത്.
ശിശുക്കളുടെ കൂട്ടക്കുരുതി കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് ഇന്ത്യന്‍ ഡോക്ടര്‍ രവി ജയറാമിന്റെ ഇടപെടലായിരുന്നു. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ ശിശുരോഗവിദഗ്ധനാണ് അദ്ദേഹം.
സഹപ്രവര്‍ത്തകയായിരുന്ന ലൂസി ലെറ്റ്ബിയെക്കുറിച്ച് അദ്ദേഹത്തിന് തോന്നിയ ചില ആശങ്കകളും സംശയങ്ങളുമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു.
പോലീസ് അടിയന്തരമായി ഇടപെട്ടിരുന്നെങ്കില്‍ ഇന്ന് ചിലകുട്ടികളെങ്കിലും ജീവനോടെയുണ്ടായേനെയെന്ന് ഡോക്ടര്‍ പ്രതികരിച്ചു. ''ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ജീവനോടെയുണ്ടായിരുന്നെങ്കില്‍ അതില്‍ നാലോ അഞ്ചോ കുരുന്നുകള്‍ ഇന്ന് സ്‌കൂളില്‍ പോകുന്നവരാകുമായിരുന്നു'' -അദ്ദേഹം പറഞ്ഞു.
2015 ജൂണില്‍ രോഗങ്ങളൊന്നുമില്ലാത്ത മൂന്നുകുട്ടികള്‍ പെട്ടെന്ന് മരിച്ചതോടെയാണ് ഡോക്ടറില്‍ സംശയമുടലെടുക്കുന്നത്. തന്റെ ആശങ്കകളുന്നയിച്ചെങ്കിലും ആശുപത്രിമാനേജ്മെന്റ് തള്ളി. പിന്നീട് കൂടുതല്‍ കുട്ടികള്‍ മരിച്ചതോടെ മുതിര്‍ന്ന ആരോഗ്യവിദഗ്ധരുടെ യോഗം വിളിച്ചുചേര്‍ത്തു, അതില്‍ തന്റെ സംശയങ്ങള്‍ പങ്കുവെക്കുകയുംചെയ്തു. പെട്ടെന്ന് ആരോഗ്യം മോശമാവുന്ന കുട്ടികള്‍ ലൂസി പരിചരിക്കുന്നവരാണെന്നും ശ്രദ്ധയില്‍പ്പെടുത്തി. പിന്നീട് 2017 ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട് പോലീസിനെ സമീപിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍.എച്ച്.എസ്.) ഡോക്ടര്‍മാരെ അനുവദിച്ചത്. തുടര്‍ന്ന്, സംശയങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നിയ പോലീസ് അന്വേഷണമാരംഭിക്കുകയും അറസ്റ്റിലേക്കെത്തുകയും ചെയ്തു.