ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ പ്രതിയായ അനധികൃത സ്വത്തുസമ്പാദന കേസില്‍ ചലച്ചിത്രതാരം നവ്യ നായരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്തു. ഐ.ആര്‍.എസ്. ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ത് അറസ്റ്റിലായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യല്‍. സച്ചിന്‍ സാവന്ത് നടിക്ക് വിലകൂടിയ സമ്മാനങ്ങളും സ്വര്‍ണാഭരണങ്ങളും വാങ്ങി നല്‍കിയെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായെന്ന് ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.
നവ്യ നായരുടെ മൊഴിയും രേഖപ്പെടുത്തി. ഇത് ചാര്‍ജ്ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാവന്തിന്റെ മറ്റു പെണ്‍സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തി എന്ന് പറയപ്പെടുന്നു. നവ്യക്ക് കൊടുത്ത സമ്മാനങ്ങളും നടത്തിയ സന്ദര്‍ശനങ്ങളുടെ വിവരവും പുറത്തുവന്ന കൂട്ടത്തിലുണ്ട്. നവ്യക്ക് ആഭരണങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ സമ്മാനം നല്കിയത്രെ. പണമിടപാട് നടത്തിയ കൂട്ടത്തിലാണ് ഇതും ഉള്‍പ്പെട്ടത്. ഇത് കുറ്റകൃത്യത്തിന്റെ ഭാഗമാണോ എന്ന് പരിശോധിച്ചു വരുന്നു.
നവ്യയെ കാണാന്‍ ഇയാള്‍ പത്തോളം തവണ കൊച്ചിയിലേക്ക് പോയി എന്നും മൊഴിയുണ്ട്. ഇരുവരും ഡേറ്റിംഗ് നടത്തിയിരുന്നു എന്നാണ് ഇ.ഡി. ഉദ്യോഗസ്ഥരുടെ ഭാഷ്യം. ചോദ്യം ചെയ്യലില്‍ നവ്യ തന്റെ ഭാഗവും വ്യക്തമാക്കി. എന്നാല്‍ ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രമാണ് സച്ചിനെ പരിചയമെന്നും സുഹൃത്തെന്ന രീതിയിലാണ് സമ്മാനങ്ങള്‍ കൈപ്പറ്റിയതെന്നും നവ്യാ നായര്‍ പറഞ്ഞതായി കുറ്റപത്രത്തിലുണ്ട്.
സൗഹൃദത്തിന്റെ അടയാളമായി സച്ചിന്‍ തനിക്ക് ചില ആഭരണങ്ങള്‍ സമ്മാനിച്ചതായി നവ്യ തന്റെ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത വസതികളില്‍ താമസിച്ചപ്പോള്‍ ഉണ്ടായ പരിചയമാണ് ഉദ്യോഗസ്ഥനുമായി ഉള്ളതെന്ന് നവ്യാ നായര്‍ പ്രതികരിച്ചു. അദ്ദേഹത്തിന് ഗുരുവായൂര്‍ ദര്‍ശനത്തിന് സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്. മറ്റു ബന്ധങ്ങളോ, സൗഹൃദമോ ഇല്ല. കുഞ്ഞിന്റെ ജന്മദിനത്തിന് സച്ചിന്‍ സമ്മാനം നല്‍കിയിട്ടുണ്ട്. താന്‍ ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ഇ.ഡി.യെ അറിയിച്ചിട്ടുമുണ്ട് - നവ്യാ നായര്‍ പ്രതികരിച്ചു.
2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ടു കസ്റ്റംസ് അഡീഷണല്‍ കമ്മിഷണറായ സച്ചിന്‍ സാവന്തിനെ ജൂണ്‍ 27-നു ലഖ്നൗവില്‍ വച്ചാണ് ഇ.ഡി. അറസ്റ്റ് ചെയ്യുന്നത്. സാവന്ത് മുമ്പ് ഇ.ഡി. മുംബൈ സോണ്‍ 2-ല്‍ ഡെപ്യൂട്ടി ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു.
ഇക്കാലയളവില്‍ സച്ചിന്‍ തന്റെ അറിയപ്പെടുന്നതും നിയമപരവുമായ വരുമാന സ്രോതസുകള്‍ക്ക് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചുവെന്നാണു കേസ്. തുടര്‍ന്നു ബിനാമി സ്വത്തുക്കള്‍, സ്ഥാപനങ്ങള്‍, അദ്ദേഹത്തിന്റെ സാമ്പത്തികവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഇ.ഡി. അന്വേഷണം.
ഉദ്ദേശം 1.25 കോടി രൂപയുടെ നിക്ഷേപം സ്രോതസ് വെളിപ്പെടുത്താനാകാത്ത രീതിയില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഈ നിക്ഷേപങ്ങള്‍ ഒരു ഡമ്മി കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിച്ചതെന്നും കണ്ടെത്തി.
അദ്ദേഹത്തിന്റെ പിതാവും ഭാര്യാ സഹോദരനും ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പേരിലായിരുന്നു സ്വത്തു സമ്പാദനം. പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുള്ള ഫണ്ടുകള്‍ വ്യക്തിഗത വായ്പകളായും മറ്റു ബാങ്ക് വായ്പകളുമായിട്ടാണു കാണിച്ചിരുന്നത്. ഡമ്മി കമ്പനിയുടെ പേരിലാണെങ്കിലും നവി മുംബൈയിലാണ് ഒരു ഫ്ളാറ്റ് സ്ഥിതി ചെയ്തിരുന്നത്. സച്ചിന്‍ സാവന്ത് ഇതിന്റെ യഥാര്‍ത്ഥ ഉടമയെന്നും ഇ.ഡി. കണ്ടെത്തി.
ഒരു സുഹൃത്തിന്റെ പേരില്‍ ബി.എം.ഡബ്ല്യു. കാര്‍ വാങ്ങിയെന്ന ആരോപണവും ഏജന്‍സി അന്വേഷിക്കുന്നുണ്ട്. ഇ.ഡി. ചോദ്യം ചെയ്തുവെന്ന വാര്‍ത്ത നവ്യ നായര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സച്ചിന്‍ സാവന്ത് തന്റെ കുടുംബസുഹൃത്താണ്. മുംബൈയില്‍ ഒരേ സ്ഥലത്തായിരുന്നു താമസം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. വിളിപ്പിച്ചതെന്നും നവ്യ പ്രതികരിച്ചു.