ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. നേതാക്കള്‍പ്രതികളാകില്ല.കേസില്‍ കുറ്റപത്രം ജൂലൈ 24-ന് സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കെ സുരേന്ദ്രന്‍ ഉള്‍പെടെയുള്ളവരെ സാക്ഷികളാക്കണോ എന്ന കാര്യം ആലോചനയിലാണ്. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെ ചോദ്യം ചെയ്തെങ്കിലും ഇവരില്‍ ഒരാള്‍ പോലും പ്രതിയാകില്ല എന്നാണ് പുറത്തുവരുന്ന റിപോര്‍ട്.
ഈ മാസം 23നോ 24നോ കൊടകര കേസിന്റെ കുറ്റപത്രം ഇരിങ്ങാലക്കുട കോടതിയില്‍ പ്രത്യേക അന്വേഷണസംഘം സമര്‍പ്പിക്കും. ഇതോടെ കേസ് വെറും കവര്‍ച്ചക്കേസ് എന്ന നിലയിലേക്ക് മാറും. ബിജെപി നേതാക്കളുടെ മൊഴികള്‍ സാക്ഷി മൊഴി എന്ന നിലയിലേക്കായിരിക്കും പരിഗണിക്കുകയെന്നറിയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഒരു കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാകും സംസ്ഥാന പൊലീസ് കോടതിയില്‍ ആവശ്യപ്പെടുക. ഇ.ഡി. അന്വേഷിക്കേണ്ട വകുപ്പാണിത്.
കേസുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് സുരേന്ദ്രന്‍ ഹാജരായിരുന്നു. ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു. കവര്‍ച്ചക്കേസില്‍ പരാതി നല്‍കിയ ധര്‍മരാജനും കെ. സുരേന്ദ്രനും ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങളാണ് അന്ന് ചോദിച്ചറിഞ്ഞത്.
കവര്‍ച്ചാ പണം മുഴുവന്‍ കണ്ടെടുക്കുക ദുഷ്‌കരമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇത് തെരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാനുള്ള ഒന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല.
ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഒരു മൊഴികളും ബി.ജെ.പി. നേതാക്കളില്‍ നിന്ന് കിട്ടിയിട്ടില്ല. അതിനാല്‍ ഇത് ഒരു കവര്‍ച്ചാക്കേസ് മാത്രമായി കണക്കാക്കി ഒരു കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പണം കൊടുത്തയച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജനെ അറിയില്ലെന്ന് ഇവരാരും തന്നെ പറഞ്ഞില്ല. ധര്‍മ്മരാജന് തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളുടെ വിതരണ ചുമതലയുണ്ടായിരുന്നതായാണ് ഇവരെല്ലാം പോലീസിന് മൊഴിനല്‍കിയത്. അതുമായി ബന്ധപ്പെട്ടാണ് തങ്ങളെല്ലാം ധര്‍മ്മരാജനെ ബന്ധപ്പെട്ടിരുന്നതെന്നും പത്തൊന്പതു പേരും ഏകകണ്ഠമായി മൊഴി നല്‍കിയതോടെ പ്രത്യേക അന്വേഷണസംഘത്തിന് വഴിമുട്ടുകയായിരുന്നു.
ധര്‍മ്മരാജനെ അറിയില്ലെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഫോണ്‍ കോള്‍ ഡീറ്റെയില്‍സ് അടക്കമുള്ള തെളിവുകള്‍ നിരത്തി പോലീസിന് അവരെ പ്രതിരോധിക്കാമായിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ല. നേതാക്കള്‍ക്ക് ധര്‍മ്മരാജനുമായി ബന്ധമുണ്ടെങ്കിലും മൂന്നരക്കോടിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഒരു തെളിവും പോലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ബിജെപി നേതാക്കളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുക അസാധ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മാത്രമല്ല, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയ സ്ഥിതിക്ക് പോലീസിന് കാര്യമായി ഇനിയൊന്നും അന്വേഷിക്കാനില്ല. ഇതുവരെ അന്വേഷിച്ചതിന്റെ വിശദമായ റിപ്പോര്‍ട്ട് ഇ.ഡിക്ക് കൈമാറുകയാണ് ഇനി ചെയ്യാനുള്ളത്. ഈ റിപ്പോര്‍ട്ടില്‍ കേസന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേന്ദ്ര ഏജന്‍സിയാണ് ഇത് അന്വേഷിക്കേണ്ടതെന്നും പോലീസ് സൂചിപ്പിക്കും. കവര്‍ച്ച ചെയ്ത പണം മുഴുവന്‍ കണ്ടെത്തുകയെന്നത് ദുഷ്‌കരമാണെന്നും പോലീസ് പറയുന്നുണ്ട്.
ബിസിനസ് ആവശ്യത്തിന് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടിയാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് ധര്‍മ്മരാജന്‍ ഇപ്പോള്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ തെളിവകളും രേഖകളും ഹാജരാക്കുമെന്നും ധര്‍മ്മരാജന്‍ പറയുന്നുണ്ട്. ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊണ്ടുവന്ന പണമാണെന്ന് തെളിയിക്കാന്‍ ഇതുവരെയും പോലീസിന് തെളിവോ രേഖകളോ ലഭിച്ചിട്ടില്ല. പണത്തിന്റെ ഉറവിടം സംബന്ധിച്ചും വ്യക്തമായ വിവരങ്ങള്‍ കിട്ടിയിട്ടില്ല.
ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് കൊടകര ദേശീയപാതയില്‍ മേല്‍പ്പാലത്തിന് സമീപം വച്ച് കാര്‍ തടഞ്ഞ് മൂന്നരക്കോടിയും കാറും തട്ടിയെടുക്കപ്പെട്ടത്. കവര്‍ച്ച ചെയ്ത പണത്തില്‍ വലിയൊരു ഭാഗവും കാറും കണ്ടെടുത്തിട്ടുണ്ട്. 22 പേരെ കവര്‍ച്ച കേസുമായി അറസ്റ്റു ചെയ്തിട്ടുമുണ്ട്. മറ്റു പ്രതികള്‍ക്കായും ബാക്കിയുള്ള പണത്തിനായും അന്വേഷണം ഇപ്പോഴും തുടരുകയാണ്.