ലക്നൗ : വാരണാസി ബോംബ് സ്ഫോടന കേസില്‍ വിധി പ്രഖ്യാപിച്ച് ലക്നൗ എന്‍ഐഎ കോടതി. 2006ലാണ് കേസിനാസ്പഥമായ സംഭവമുണ്ടായത്. ബോംബ് സ്ഫോടന കേസ് പ്രതി മുഹമ്മദ് വാലിയുള്ളയ്ക്ക് ജീവപര്യന്തം തടവുശിക്ഷയും 20,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
സങ്കത് മോചന്‍ ബോംബ് സ്‌ഫോടനക്കേസില്‍ വലിയുള്ളയ്ക്ക് നേരത്തെ തന്നെ വധശിക്ഷ വിധിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ വാരണാസി സ്‌ഫോടന പരമ്പര കേസില്‍ ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചിരിക്കുന്നത്. ജഡ്ജി വിഎസ് ത്രിപാഠിയാണ് ശിക്ഷ വിധിച്ചത്.
ഫൂല്‍പൂര്‍ നിവാസിയായ വലിയുള്ളയെ 2006 ജൂണ്‍ 5-നാണ് വാരണാസി പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലാകുമ്പോള്‍ വലിയുള്ളയുടെ പക്കല്‍ 500 ഗ്രാം ആര്‍ഡിഎക്‌സും ഡിറ്റണേറ്ററും വിദേശ പിസ്റ്റളും വെടിയുണ്ടകളും ഉണ്ടായിരുന്നു. 17 വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും ഒരു കുടുംബം ഉള്ളതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നും വാലിയുള്ളയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
2006 മാര്‍ച്ച് 7-ന് സങ്കത് മോചന്‍ ക്ഷേത്രത്തിലും വാരണാസി കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലും നടന്ന ഇരട്ട സ്ഫോടനങ്ങളില്‍ 28 പേര്‍ കൊല്ലപ്പെടുകയും 100-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സങ്കത് മോചന്‍ ഹനുമാന്‍ ക്ഷേത്രത്തിലായിരുന്നു ആദ്യ സ്‌ഫോടനം. നിമിഷങ്ങള്‍ക്കകം വാരണാസി കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ രണ്ടാമത്തെ സ്ഫോടനം ഉണ്ടാകുകയായിരുന്നു.