മോസ്‌കോ : റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ രക്ഷിതാക്കളുടെ കല്ലറയില്‍ കുറിപ്പ് സ്ഥാപിച്ച യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. മാതാപിതാക്കളുടെ കല്ലറയില്‍ അപകീര്‍ത്തികരമായ സന്ദേശം സ്ഥാപിച്ച 60കാരിയ്ക്കാണ് ശിക്ഷ വിധിച്ചത്. രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഡഡ് ജയില്‍ശിക്ഷയാണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ കോടതി വിധിച്ചത്.
ഐറിന സൈബനേവ എന്ന സ്ത്രീയ്ക്കാണ് അപകീര്‍ത്തികരമായ സന്ദേശം കുറിച്ചത്. ശിക്ഷ പ്രകാരം ഐറിനയ്ക്ക് ജയിലില്‍ നിലവില്‍ കഴിയേണ്ട. എന്നാല്‍ രണ്ട് വര്‍ഷകാലയളവിനിടെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ ജയില്‍ വാസം ലഭിക്കും. വിധിക്കെതിരെ ഐറിന അപ്പീല്‍ നല്‍കില്ലെന്നാണ് വിവരം. ഐറിനയ്ക്ക് മൂന്ന് വര്‍ഷത്തെ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂട്ടര്‍മാരുടെ ആവശ്യം.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. പുട്ടിനെ ' നിങ്ങള്‍ക്കൊപ്പം കൊണ്ടുപോകൂ ' എന്ന വാചകം എഴുതിയ കുറിപ്പ് ഐറിന സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ സെറാഫിമോവ്‌സ്‌കോ സെമിത്തേരിയില്‍ പുട്ടിന്റെ അച്ഛന്റെയും അമ്മയുടെയും കല്ലറയ്ക്ക് മുകളില്‍ സ്ഥാപിക്കുകയായിരുന്നു. യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തോടുള്ള പ്രതിഷേധമായിട്ടായിരുന്നു സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഐറിന കുറിപ്പ് സ്ഥാപിച്ചത്.