യുകെയിലെ വീട് വാടകയില്‍ കഴിഞ്ഞ 12 മാസത്തിനിടെ 9.2 ശതമാനത്തിന്റെ റെക്കോര്‍ഡ് നിരക്ക് വര്‍ധന ഉണ്ടായതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കാന്‍ ആരംഭിച്ച 2015 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവുമാണിത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് ഇന്നലെ ഈ കണക്കുകള്‍ പുറത്തു വിട്ടത്. കോസ്റ്റ് ഓഫ് റെന്റിംഗ് ക്രൈസിസ് എന്ന പുതിയ പ്രതിസന്ധി ബ്രിട്ടനിലെ സാധാരണക്കാരനെ ഉലയ്ക്കുകയാണെന്ന് പുതിയ ആരോപണം ഉയരുന്നു.
സ്‌കോട്ട്ലണ്ടിലാണ് ഏറ്റവും പ്രധാനപ്പെട്ട വര്‍ധന നേരിട്ടത്. ശരാശരി 10.5% വര്‍ധന, അതായത് പ്രതിമാസം 947 പൗണ്ട് വീതമാണ് ഉയര്‍ന്നത്. ഇംഗ്ലണ്ടില്‍ ശരാശരി പ്രതിമാസ വാടകയില്‍ 9.1% വളര്‍ച്ച രേഖപ്പെടുത്തി 1285 പൗണ്ടിലേക്കും വര്‍ധിച്ചു. വെയില്‍സില്‍ റെന്റല്‍ വര്‍ധന 9 ശതമാനത്തിലാണ്, ഇതോടെ പ്രതിമാസം 727 പൗണ്ടെന്ന നിലയിലാണ് വാടകകള്‍. യു കെയില്‍ ഏറ്റവും അധികം വാടക നിലനില്‍ക്കുന്ന ലണ്ടനിലാണ് പ്രധാനപ്പെട്ട കുതിച്ചുചാട്ടം നേരിട്ടത്. കഴിഞ്ഞ വര്‍ഷം 11.2% വര്‍ധനവാണ് ഇവിടെ സംഭവിച്ചത്. ഇംഗ്ലണ്ട് നോര്‍ത്ത് ഈസ്റ്റിലാണ് നേരിയ ആശ്വാസമുള്ളത്, ഇവിടെ 6.1% വര്‍ധനവാണുള്ളത്.
എന്നാല്‍ ഉയര്‍ന്ന വാടക നല്‍കാനുള്ള വാടകക്കാരുടെ ശേഷി പരിധി കടക്കുന്നതോടെ നാടകീയമായ നിരക്ക് വര്‍ധനവുകള്‍ക്ക് അവസാനമാകുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. ശമ്പളത്തിനും, താങ്ങാന്‍ കഴിയുന്ന നിരക്കിനും ആനുപാതികമായി വാടക നിരക്കുകള്‍ മാറുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.