EDITOR'S CHOICE
തെക്കന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് ഡോര്‍സെറ്റില്‍ പഴയ വീടിന്റെ അടുക്കള ഭാഗത്ത് കുഴിക്കുന്നതിനിടെ കണ്ടെത്തിയത് അത്യപൂര്‍വ നിധി ശേഖരം, വീട്ടുടമകള്‍ ചെയ്തത് ഇങ്ങനെ
3>പഴകാലത്തെ വീടുകളില്‍ നിധി ശേഖരം ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നൊരു വിശ്വാസം പൊതുവേ ഉണ്ട്. തെക്കന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് ഡോര്‍സെറ്റില്‍ സ്ഥിതി ചെയ്യുന്ന സൗത്ത് പോര്‍ട്ടണ്‍ ഫാം എന്ന 17-ാം നൂറ്റാണ്ടിലെ ഒരു കോട്ടേജിലും നിധി കണ്ടെത്തിയത് വളരെ യാദര്‍ശ്ചികമായിട്ടാണ്.
യുകെയിലെ ഡോര്‍സെറ്റിലുള്ള ഫാം ഹൗസ് പുതുക്കിപ്പണിയുന്നതിനിടെയാണ് ദമ്പതികള്‍ക്ക് നിധി ശേഖരം കിട്ടിയത്. ദമ്പതികള്‍ ഈ വീട്ടിലേക്ക് താമസമാക്കുന്നത് 2019ല്‍ ആണ്. അടുക്കള പുതുക്കി പണിയുന്നതിനിടെ, തറയിലെ കോണ്‍ക്രീറ്റ് നീക്കം ചെയ്തപ്പോഴാണ് ഒരു പാത്രം കണ്ടെത്തിയത്. അതില്‍ 400 വര്‍ഷം പഴക്കമുള്ള പുരാതനമായ 1,000 വിലയേറിയ നാണയങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ നാണയ ശേഖരം ആയിരുന്നു അത്.
ദമ്പതിമാര്‍ നാണയങ്ങള്‍ തിരിച്ചറിയുന്നതിനായി പ്രാദേശിക ഭരണാധികാരികളെ വിവരമറിയിക്കുകയും അവര്‍ നാണയങ്ങള്‍ ബ്രീട്ടീഷ് മ്യൂസിയത്തിലേക്ക് മാറ്റുകയും ചെയ്തു. ലഭിച്ചവയില്‍ 1029 നാണയങ്ങളും ജെയിംസ് ഒന്നാമന്‍ രാജാവിന്റെയും ചാള്‍സ് ഒന്നാമന്‍ രാജാവിന്റെയും കാലത്ത് പ്രചാരത്തിലുണ്ടായിരുന്നവയാണ്. എലിസബത്ത് ക സില്‍വര്‍ ഷില്ലിംഗുകളും ക്വീന്‍ മേരി ഒന്നാമന്റെ കാലത്തെ നാണയങ്ങളും ഈ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ ദമ്പതികള്‍ നാണയങ്ങള്‍ വിറ്റെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 62.88 ലക്ഷം രൂപയ്ക്കാണ് നാണയങ്ങള്‍ ലേലത്തില്‍ പോയത്. ചാള്‍സ് ഒന്നാമന്‍ രാജാവിന്റെ സ്വര്‍ണ നാണയങ്ങളാണ് ഏറ്റവും കൂടുതല്‍ വില ലഭിച്ചത്. 5.17 ലക്ഷം രൂപയായിരുന്നു അതിന് ലഭിച്ചത്. 1621-ലെ ജെയിംസ് രാജാവിന്റെ ഒരു വെള്ളി നാണയത്തിന് 2.80 ലക്ഷം രൂപയും ലഭിച്ചു.
46ാം വയസ്സില്‍ തനിക്കുള്ളത് 37കാരന്റെ ഹൃദയവും 28കാരന്റെ ചര്‍മ്മവും, പ്രായത്തെ പിന്നിലാക്കി മരണത്തെ പറ്റിക്കാനുള്ള പ്രയത്‌നവുമായി ഒരാള്‍, മൂന്ന് വര്‍ഷമായി പതിവായി കഴിക്കുന്നത് ഇത്
3>പ്രായം കൂടുന്തോറും അത് മുഖത്തും ശരീരത്തും പ്രകടമാകും. എന്നാല്‍ പ്രായത്തെ പിന്നിലാക്കാനുള്ള തയ്യാറെടുപ്പിലാണ് 46കാരനായ ഒരാള്‍. അമേരിക്കന്‍ സംരംഭകനും സോഫ്ട്വെയര്‍ മേഖലയില്‍ നിന്നുള്ള കോടീശ്വരനുമായ ബ്രയാന്‍ ജോണ്‍സണ്‍ മൂന്ന് വര്‍ഷമായി പ്രായത്തെ പിന്നിലാക്കികൊണ്ടിരിക്കുകയാണ്.
തന്റെ പ്രായത്തെ പിന്നിലാക്കി മരണത്തെ പറ്റിക്കാനുള്ള പ്രയത്‌നം നടത്തുകയാണെന്നാണ് അദ്ദേഹം പറയുന്നത്. 18 വയസുകാരന്റെ ശ്വാസകോശ ശേഷിയും ശാരീരിക ക്ഷമതയും 37 കാരന്റെ ഹൃദയവും 28കാരന്റെ ചര്‍മ്മവുമാണ് 46ാം വയസില്‍ തനിക്ക് ഉള്ളതെന്നും ബ്രയാന്‍ പറയുന്നു. ഇതിനെല്ലാം കാരണം സ്ഥിരമായി കഴിക്കുന്ന ഒരു സാധനമാണെന്നാണ് ബ്രയാന്‍ പറയുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ പതിവായി ചോക്ളേറ്റ് കഴിക്കാറുണ്ടെന്നും ഇതാണ് പ്രായത്തെ പിടിച്ചുകെട്ടാന്‍ തന്നെ സഹായിക്കുന്നതെന്നും ആണ് ഇദ്ദേഹത്തിന്റെ വാദം. കൊക്കോ പതിവായി കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം ഗുണങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആരോഗ്യപരമായ അളവില്‍ നിത്യവും കൊക്കോ ഭക്ഷിക്കുന്നത് തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുമെന്നും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുമെന്നും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ കടകളില്‍ കിട്ടുന്ന എല്ലാ തരത്തിലെ കൊക്കോയും ഇതിന് സഹായിക്കില്ലെന്ന് അദ്ദേഹം എടുത്തുപറയുന്നു. ശുദ്ധമായ കൊക്കോ ആണോയെന്ന് പരിശോധിക്കുക, അഴുകാത്തതാണെന്ന് ഉറപ്പുവരുത്തുക, കനത്ത ലോഹങ്ങള്‍ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുക, ഫ്‌ളാവനോളിന്റെ അളവ് കൂടുതലാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ബ്രയാന്‍ നിര്‍ദേശിക്കുന്നു.
ഇങ്ങനെ പ്രയത്‌നിച്ച് തന്റെ യഥാര്‍ത്ഥ പ്രായത്തില്‍ നിന്ന് അഞ്ചുവയസോളം പിന്നിലാക്കിയെന്നാണഅ ഇദ്ദേഹം അവകാശപ്പെടുന്നത്. പ്രത്യേക ഭക്ഷണക്രമം, മെഡിക്കല്‍ നിരീക്ഷണം, ചികിത്സകള്‍, വ്യായാമം എന്നിവ ഉള്‍പ്പെടുന്ന 'പ്രോജക്ട് ബ്ലൂപ്രിന്റില്‍' അദ്ദേഹം വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
തലയും കഴുത്തും ഒഴികെയുള്ള എല്ലാ ശരീരഭാഗങ്ങളും ഐസ് കൂമ്പാരത്തിനുള്ളില്‍ ആക്കി ചിലവഴിച്ചത് 4 മണിക്കൂറും 2 മിനിറ്റും!!! 53കാരന്‍ സ്വന്തമാക്കിയത് ഗിന്നസ് റെക്കോര്‍ഡ്
3>തണുത്ത് വിറയ്ക്കുന്ന ഐസ് കൂമ്പാരത്തിനുള്ളില്‍ കഴുത്തറ്റം കിടന്ന് സ്വന്തമാക്കിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ആണ്. പോളണ്ടുകാരനായ ലൂക്കാസ് സ്പുനാര്‍ക്ക് ഈ 53ാം വയസ്സിലും ഐസിന്റെ തണുപ്പ് ഒന്നും അല്ല.
നാല് മണിക്കൂറും രണ്ട് മിനുറ്റുമാണ് ഇദ്ദേഹം ഐസ് കൂമ്പാരത്തിനുള്ളില്‍ ചിലവഴിച്ചത്. ഇതുവരെ ഉണ്ടായിരുന്ന റെക്കോര്‍ഡിനേക്കാള്‍ 50 മിനിറ്റ് കൂടുതല്‍ നേരാണ് ഇദ്ദേഹം ഐസിനുള്ളില്‍ കഴിഞ്ഞത്.
വലിയ തയ്യാറെടുപ്പോടെയാണ് ഇദ്ദേഹം തണുപ്പിനിടയിലേക്ക് കയറിയത്. ഈ റെക്കോര്‍ഡ് സ്ഥാപിക്കുന്നതിനായി, തലയും കഴുത്തും ഒഴികെയുള്ള എല്ലാ ശരീരഭാഗങ്ങളും നാലുമണിക്കൂറോളം തണുത്ത വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നുണ്ടെന്ന് ലൂക്കാസ് സ്പുനാര്‍ ഉറപ്പുവരുത്തി. സ്വിമ്മിംഗ് ട്രങ്ക്‌സ് ധരിച്ചാണ് അയാള്‍ ഈ നേട്ടത്തിനായി ശ്രമിച്ചത്. തണുപ്പമൂലം വിറച്ച് പല്ലുകള്‍ കൂട്ടിയിടിച്ച് പ്രശ്‌നമുണ്ടാകാതിരിക്കാന്‍ അയാള്‍ ഒരു മൗത്ത് ഗാര്‍ഡ് ഉപയോഗിച്ചിരുന്നു.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച്, ലൂക്കാസിന് തുടക്കത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ക്രമേണ കുറഞ്ഞെങ്കിലും അവസാന നിമിഷങ്ങളിലും അതെ അവസ്ഥയിലേക്ക് എത്തി. അതേസമയം, ഐസ് ബോക്സില്‍ നില്‍കുമ്പോള്‍ ഉടനീളം അയാളുടെ ശരീര താപനിലയും ബോധനിലയും നിരന്തരം പരിശോധിക്കുന്നുണ്ടായിരുന്നു. നാല് മണിക്കൂര്‍ എത്തിയപ്പോഴേക്കും, സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. തണുപ്പിനോടുള്ള ഇഷ്ടം കാരണമാണ് ഇങ്ങനെ ഒരു പരീക്ഷണത്തിന് മുതിര്‍ന്നതെന്നു അദ്ദേഹം പറയുന്നു
ഈ റെസ്റ്റോറന്റില്‍ എത്തിയാല്‍ ഫോണ്‍ ഉപയോഗിക്കാതെ ഇരിക്കാവോ, എന്നാല്‍ ഒരു വമ്പന്‍ ഓഫര്‍ ഉണ്ട്!!! ഇതുവരെ ഒരു റെസ്റ്റോറന്റിലും ലഭിക്കാത്ത ഓഫറുമായി ഒരു റെസ്റ്റോറന്റ്
3>വീട്ടിലും പൊതു ഇടത്തിലും മനുഷ്യര്‍ എപ്പോഴും ഫോണിനുള്ളിലാണ്. ഫോണ്‍ നോക്കിയിരിക്കാന്‍ ഇന്ന് എല്ലാവരും പഠിച്ചു കഴിഞ്ഞു. എന്നാല്‍ അങ്ങനെയുള്ളവരെ പൂര്‍ണ്ണമായി കുടുംബവുമൊത്ത് ഇരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു കാര്യമാണ് ഇറ്റലിയിലെ ഒരു റെസ്റ്റോറന്റ് ചെയ്യുന്നത്.
വെറോണയിലെ അല്‍ കണ്ടോമിനിയോ എന്ന ഇറ്റാലിയന്‍ റെസ്റ്റോറന്റിലാണ് വളരെ വ്യത്യസ്തമായ ഒരു ആശയത്തിലൂടെ ആളുകളെ തങ്ങളുടം പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ റെസ്റ്റോറന്റില്‍ എത്തുന്നവന്‍ മൊബൈല്‍ ഫോണില്‍ കണ്ണുംനട്ട് ഇരിക്കാതിരുന്നാല്‍ ഒരു വലിയ ഓഫര്‍ ഉണ്ട്.
ഇവിടെ എത്തുന്നവര്‍ ഫോണില്‍ നോക്കിയിരിക്കാതെ കുടുംബത്തിനൊപ്പം സംസാരിച്ച് സമയം ചിലവഴിച്ചാല്‍ അവരെ കാത്തിരിക്കുന്നത് സ്വാദിഷ്ടമായ വൈനാണ്. ഈ റെസ്റ്റോറന്റില്‍ എത്തിയാല്‍ അപ്പോള്‍ തന്നെ ഫോണ്‍ ഇവിടെ ഏല്‍പ്പിക്കണം എന്നത് നിര്‍ബന്ധമാണ്.
റെസ്റ്റോറന്റിന്റെ ഉടമയായ ആഞ്ചലോ ലെല്ല ഇതേ കുറിച്ച് പറയുന്നത് ഇങ്ങനെ: 'തങ്ങളുടെ റെസ്റ്റോറന്റിലെത്തുന്നവര്‍ ഫോണില്‍ നോക്കിയിരിക്കാതെ പരസ്പരം സംസാരിക്കണം അതിന് വേണ്ടിയാണ് ഇങ്ങനെ ഒരു കാര്യം നടപ്പിലാക്കുന്നത്'. 'സാങ്കേതികവിദ്യ ഇന്ന് വലിയ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഓരോ അഞ്ച് സെക്കന്‍ഡ് കഴിയുമ്പോഴും നിങ്ങള്‍ നിങ്ങളുടെ ഫോണില്‍ നോക്കേണ്ടുന്ന ആവശ്യമില്ല. ഇത് ഒരു കുപ്പി വൈന്‍ കിട്ടാനുള്ള മാര്‍?ഗം കൂടിയാണ്' എന്നാണ് ലെല്ല മാധ്യമങ്ങളോട് പറഞ്ഞത്.
വ്യത്യസ്തമായ ഒരു രീതിയില്‍ തന്നെ റെസ്റ്റോറന്റ് തുടങ്ങണം എന്ന ആഗ്രഹമാണ് ഇങ്ങനെ ഒരു ആശയത്തില്‍ എത്തിച്ചത്.
വിദേശയാത്ര കഴിഞ്ഞെത്തിയ ദമ്പതികള്‍ വീട്ടിലെത്തിയപ്പോള്‍ ഫോണ്‍ ബില്ല് കണ്ട് ഞെട്ടി, ഫോണ്‍ ബില്ലായി ലഭിച്ചത് ഒരു കോടിയിലധികം രൂപ!!! ഇവര്‍ക്ക് വിനയായത് ഈ കാര്യം
3>ഒരു വിദേശയാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ദമ്പതികള്‍ തങ്ങളുടെ ഫോണ്‍ ബില്ല് കണ്ട് ഞെട്ടുകയായിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡിലേക്കുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ദമ്പതികളായ ഫ്‌ലോറിഡ സ്വദേശികളായ റെനെ റെമണ്ടും ഭാര്യ ലിന്‍ഡയും ആണ് ഞെട്ടിയത്.
വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ദമ്പതികള്‍ക്ക് ഫോണ്‍ ബില്ലായി ലഭിച്ചത് ഒരു കോടിയിലധികം രൂപയായിരുന്നു. ഇത് എങ്ങനെ സംഭവിച്ചു എന്നാണ് എല്ലാവരും ചിന്തിച്ചത്. അതിന് കാരണം ഇവര്‍ ചെയ്ത ഒരു കാര്യമായിരുന്നു.
ഇവര്‍ വിദേശത്ത് യാത്രയിലായിരിക്കേ വീട്ടിലെ മൊബൈല്‍ ഡാറ്റ ഉപയോഗിച്ചതാണ് വിനയായത് എന്നാണ് പറയുന്നത്. ഏകദേശം 30 വര്‍ഷമായി ടി-മൊബൈല്‍ കമ്പനിയുടെ ഉപഭോക്താവാണ് റെമണ്ട്. വിദേശയാത്രയ്ക്ക് പോകുന്നതിന് മുമ്പായി തന്നെ തങ്ങളുടെ യാത്രാ പദ്ധതികളെക്കുറിച്ച് കമ്പനിയെ അറിയിച്ചിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. ഈ സമയത്ത് താങ്കള്‍ 'കവര്‍' ചെയ്തിട്ടുണ്ട് എന്നായിരുന്നു കമ്പനിയില്‍ നിന്ന് ലഭിച്ച മറുപടിയൊന്നും ഇദ്ദേഹം പറയുന്നു. അതിനാല്‍ അധിക ഡാറ്റ റോമിംഗ് ഫീസ് അടയ്‌ക്കേണ്ടി വരികയില്ലെന്നാണ് താന്‍ കരുതിയിരുന്നതെന്നും റെമണ്ട് പറയുന്നു.
മൂന്നാഴ്ചയായിരുന്നു ഇവര്‍ വിദേശത്ത് യാത്ര ചെയ്തത്. മടങ്ങി എത്തിയപ്പോള്‍ ആണ് ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്. മൂന്നാഴ്ചത്തെ അവധിക്കാലത്ത് വെറും 9.5 ജിഗാബൈറ്റ് ഡാറ്റ മാത്രമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഡാറ്റാ ഉപയോഗത്തിന് പ്രതിദിനം 6,000-ലധികം ഡോളര്‍ അതായത് 5 ലക്ഷം രൂപയില്‍ അധികം ആയെന്ന് ബില്ലില്‍ പറയുന്നു. ബില്ല് ലഭിച്ച ഉടന്‍തന്നെ അദ്ദേഹം കമ്പനിയുമായി ബന്ധപ്പെടുകയും പരാതി അറിയിക്കുകയും ചെയ്തു. എന്നാല്‍ തുടക്കത്തില്‍ കമ്പനിയുടെ ഭാഗത്ത് ഇന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടയില്ലെങ്കിലും പിന്നീട് ഇളവ് നല്‍കുകയും ചെയ്തു.
ബ്രിട്ടനില്‍ പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ പൂവിടുന്ന 'അന്യഗ്രഹ ചെടി', ചിലെയിലെ ആന്‍ഡിസ് പര്‍വതമേഖലയില്‍ കാണപ്പെടുന്ന പുയ ആല്‍പെട്രിസ് ചെടി പൂത്തുലഞ്ഞത് കാണാന്‍ തിരക്ക്
3>പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ നമ്മള്‍ കാത്തിരിക്കുന്നത് പോലെയാണ് ചിലെയിലെ ആന്‍ഡിസ് പര്‍വതമേഖലയിലെ പുയ ആല്‍പെട്രിസ് എന്ന ചെടിയും. പത്ത് വര്‍ഷത്തില്‍ ഒരിക്കലാണ് ഇതും പൂക്കുന്നത്. പൂത്ത് കഴിഞ്ഞാല്‍ പിന്നെ ഇവിടം സന്ദര്‍ശകരുടെ തിരക്കാണ്.
ഇതാ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പുയ ആല്‍പെട്രിസ് എന്ന ചെടി വീണ്ടും പൂത്തിരിക്കുകയാണ്. രൂപത്തിലുള്ള വ്യത്യസ്തത കൊണ്ട് തന്നെ 'അന്യഗ്രഹ ചെടി' എന്ന് അറിയപ്പെടുന്ന ഈ ചെടി പൂത്ത് നില്‍ക്കുന്നത് കാണാന്‍ വന്‍ ജനത്തിരക്കാണ്. ബ്രിട്ടനിലെ ബര്‍മിങ്ങാം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍നിലാണ് പുയ ആന്‍ഡിസ് ചെടി പൂത്തിരിക്കുന്നത്.
പത്ത് വര്‍ഷത്തിലൊരിക്കലാണ് പൂക്കുന്നതെങ്കിലും പൂത്ത് കഴിഞ്ഞാലും വളരെ കുറച്ച് ദിവസം മാത്രമേ ഇത് ആ കാഴ്ച ആളുകള്‍ക്ക് കാണാന്‍ സാധിക്കുകയുള്ളൂ. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവ കൊഴിഞ്ഞു പോകും എന്നത് പ്രത്യേകതയാണ്. അതുകൊണ്ട് തന്നെയാണ് ഈ അപൂര്‍വ്വത കാണാന്‍ ആളുകളുടെ തിരക്കും.
പുഷ്പവസന്തം തീരുന്നതിനു മുന്‍പ് കൃത്രിമമായി പൂവില്‍ പരാഗണം നടത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഉദ്യാന അധികൃതര്‍. സാധാരണയായി ചിലെയില്‍ ഹമ്മിങ്ബേഡ് പക്ഷികളാണ് ഈ ചെടിയില്‍ പരാഗണം നടത്തുന്നത്. എന്നാല്‍ ഉദ്യാനത്തില്‍ അതിനുള്ള സാധ്യത കുറവായതിനാലാണ് അധികൃതര്‍ കൃത്രിമമായി പരാഗണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സഫയര്‍ ടവര്‍ ചെടി എന്നും ഈ ചെടി അറിയപ്പെടാറുണ്ട്.
40 ദിവസം ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ച് ജീവിച്ച് ഒരു യുവതി, ശാരീരികമായും വൈകാരികമായും ആത്മീയപരമായും 'അത്ഭുതകരമായ അനുഭവം' ഉണ്ടായെന്ന് തുറന്ന് പറച്ചില്‍
3>ശരീരം ശ്രദ്ധിച്ച് ആരോഗ്യകരമായ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നവര്‍ ഉണ്ട്. ചിലര്‍ പലതരം പരീക്ഷണങ്ങളാണ് ശരീരത്തില്‍ ചെയ്യാറുള്ളത്. യഥാക്രമം വ്യായാമം ചെയ്ത് ശരീരത്തിന് വേണ്ട ഭക്ഷണരീതികള്‍ പിന്തുടരുന്നവര്‍ക്കാണ് നല്ല ആരോഗ്യം ഉണ്ടാകുമെന്ന് പറയുന്നത്.
ആസ്ട്രേലിയയില്‍ നിന്നുള്ള ആനി ഓസ്ബോണ്‍ എന്ന സ്ത്രീ തന്റെ ശരീരത്തില്‍ നടത്തിയ പരീക്ഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 40 ദിവസം ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ചാണ് ഇവര്‍ ജീവിച്ചത് എന്നാണ് പറയുന്നത്. ഈസ്റ്ററിന് മുന്നോടിയായുള്ള നോമ്പുകാലത്താണ് 40 ദിവസം ആനി ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ച് ജീവിച്ചത്.
തന്റെ ശരീരത്തിന് സംഭവിച്ച 'അത്ഭുതകരമായ അനുഭവം' എന്നാണ് ഇവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്ത് വിട്ടത്. ഒരു ഓറഞ്ച് ജ്യൂസ് മാത്രം ഉള്‍പ്പെടുത്തിയുള്ള ഡയറ്റാണ് ഇവര്‍ പിന്തുടര്‍ന്നത്.
ശാരീരികമായും വൈകാരികമായും ആത്മീയപരമായും അത് തനിക്ക് നല്ല മാറ്റങ്ങളുണ്ടാക്കി എന്നും അവര്‍ പറയുന്നു. നേരത്തെ തന്നെ പഴങ്ങള്‍ മാത്രം കഴിച്ചു കൊണ്ടുള്ള ഡയറ്റ് പിന്തുടര്‍ന്നിരുന്ന ആളായിരുന്നു ആനി. അതിനാല്‍ തന്നെ ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ചുകൊണ്ടുള്ള ഡയറ്റ് തനിക്കൊരു പ്രശ്നമേ ആയിരുന്നില്ല എന്നാണ് അവര്‍ പറയുന്നത്. വിവിധ പഴങ്ങളെ പരിചയപ്പെടാനുള്ള അവസരമായിരുന്നു തനിക്ക് പഴങ്ങള്‍ മാത്രം കഴിച്ചുകൊണ്ടുള്ള ഡയറ്റ് എന്നും അവര്‍ പറയുന്നു. തന്റെ ഈ അനുഭവത്തെ അവര്‍ വിശേഷിപ്പിക്കുന്നത് 'സര്‍വീസ് കഴിഞ്ഞ കാര്‍ പോലെ' എന്നാണ്.
എന്നാല്‍, ഇത്തരം ഡയറ്റുകള്‍ വളരെ അപകടകരം കൂടിയാണ് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അത് ദീര്‍ഘകാലത്തേക്ക് നോക്കുമ്പോള്‍ ആരോഗ്യത്തെ ബാധിക്കാം എന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
ഒരു നവജാതശിശുവിന് ജീവിക്കാന്‍ സൂര്യപ്രകാശം മാത്രം മതിയെന്ന ചിന്താഗതി, ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത് പട്ടിണി കിടന്ന്, ഇന്‍ഫ്‌ലുവന്‍സര്‍ക്ക് എട്ട് വര്‍ഷം തടവ്
3>അമ്മയുടെ ചൂടേറ്റും പാലുകുടിച്ചും വളരേണ്ടവരാണ് കുഞ്ഞുങ്ങള്‍. വളര്‍ച്ചയുടെ ഓരോ പ്രധാന ഘട്ടത്തിലും മുലപ്പാലിന്റെ ആവശ്യം കുഞ്ഞുങ്ങള്‍ക്കുണ്ട്. എന്നാല്‍ ഒരു കുഞ്ഞിന് ജീവിക്കാന്‍ സൂര്യപ്രകാശം മതിയെന്ന ചിന്താഗതിയില്‍ കുഞ്ഞിനെ പട്ടിണിക്കിട്ട് കൊലപ്പടുത്തിയ സംഭവം ആണ് പുറത്ത് വരുന്നത്. റഷ്യക്കാരനായ മാക്‌സിം ല്യുട്ടിക്കാണ് ഇത്തരത്തില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്. എട്ട് വര്‍ഷം കഠിന തടവാണ് ഇയാള്‍ത്ത് വിധിച്ചിരിക്കുന്നത്.
2023 മാര്‍ച്ചിലാണ് കുഞ്ഞ് കോസ്‌മോസ് മരണമടഞ്ഞത്. കുഞ്ഞിന് ജീവിക്കാന്‍ സൂര്യപ്രകാശം മാത്രം മതിയെന്നായിരുന്നു ഇയാളുടെ വാദം. മാത്രമല്ല സൂര്യകിരണങ്ങള്‍ സ്ഥിരമായി പതിച്ചാല്‍ കുഞ്ഞിന് അമാനുഷിക കഴിവുകള്‍ ലഭിക്കുമെന്ന് ഇയാള്‍ വിശ്വസിച്ചിരുന്നത്രേ. അതിനാല്‍ തന്നെ കുഞ്ഞിന് ആഹാരം നല്‍കുനോ മുലയൂട്ടാനോ ഭാര്യയെ ഇയാള്‍ സമ്മതിച്ചിരുന്നില്ല. ഇങ്ങനെ പോഷകകുറവും ആഹാരകുറവും മൂലമാണ് കുഞ്ഞ് മരിച്ചത്.
പോഷകാഹാരക്കുറവും ന്യൂമോണിയയും ബാധിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുഞ്ഞ് മരിക്കുന്നത്. ഗര്‍ഭിണിയായ സമയത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മാക്‌സിം വിസമ്മതിച്ചതിനാല്‍ കുഞ്ഞിനെ പ്രസവിച്ചത് വീട്ടിലായിരുന്നുവെന്ന് റഷ്യന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.
മാനസിക സമ്മര്‍ദ്ദമുണ്ടോ എന്നാല്‍ കുറയ്ക്കാന്‍ മരത്തിനെ കെട്ടിപ്പിടിക്കാം, പക്ഷെ ചിലവുണ്ട്, പ്രകൃതിയോട് ഇണങ്ങുന്നതും കച്ചവടമാക്കുകയാണെന്ന് സോഷ്യല്‍ മീഡിയ, 'ഫോറസ്റ്റ് ബാത്ത്' എന്ന പുതിയ ആശയം ഇങ്ങനെ
3>ആധുനിക ജീവിതത്തില്‍ നിന്നും കുറച്ച് ദിവസമെങ്കിലും പ്രകൃതിയിലേക്ക് പോകാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഇനി പ്രകൃതിയോട് ഇണങ്ങുന്നത് വരെ കച്ചവടമാണെന്ന് അറിഞ്ഞാലോ? സംഭവം 'ഫോറസ്റ്റ് ബാത്ത്' എന്ന ജാപ്പനീസ് ആശയത്തില്‍ നിന്നും ഉടലെടുത്തതാണ്.
മാനസിക സമ്മര്‍ദ്ദവും ടെന്‍ഷനും സ്‌ട്രെസും എല്ലാം മറക്കാന്‍ ആണ് പലരും പ്രകൃതിയോട് ഇണങ്ങാന്‍ തയ്യാറെടുക്കുന്നത്. പക്ഷെ അതിന് പണം കൊടുത്ത് ഉള്ള രീതിയാണ് ഫോറസ്റ്റ് ബാത്ത്. പ്രകൃതിയുമായി പരമാവധി ചേര്‍ന്ന് സഞ്ചരിക്കുന്നതിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുമെന്ന് മുന്‍പ് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
എന്നാല്‍ സൗജന്യമായി ലഭ്യമാക്കാവുന്ന ഒന്നിനെ വില്‍പ്പന ചരക്കാക്കുന്നതാണ് സോഷ്യല്‍മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി പങ്കുവെച്ച പരസ്യമാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. 1500 രൂപയാണ് കമ്പനി ഫോറസ്റ്റ് ബാത്ത് എന്ന സര്‍വീസിന് വേണ്ടി ഈടാക്കുന്നത്. കമ്പനിയുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
'വിപണിയിലെ പുതിയ അഴിമതി, കണ്ണു തുറക്കൂ'- എന്ന അടിക്കുറിപ്പോടെയാണ് എക്‌സിലൂടെ കമ്പനി പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. 'നമ്മള്‍ ചവിട്ടി നില്‍ക്കുന്ന പുല്ല് ഫ്രീയല്ലേ?'- എന്നായിരുന്നു ഒരാള്‍ തമാശയായി ചോദിച്ചത്. 'ഇങ്ങനെ പോയാല്‍ പ്രകൃതിദത്തമായ വായു വരെ വിപണിയില്‍ വരുമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
13 വര്‍ഷമായി ബീജദാതാവ്, ഒരുപാട് സ്ത്രീകളുടെ മാതൃത്വമെന്ന സ്വപ്നം യഥാര്‍ത്ഥ്യമാക്കിയ വ്യക്തി; 'ബ്രിട്ടനിലെ ഏറ്റവും പ്രഗത്ഭനായ അച്ഛന്‍' എന്ന് അറിയപ്പെടുന്ന വ്യക്തി പക്ഷെ നേരിടുന്നത് നിരവധി പരിഹാസങ്ങള്‍
3>'ബ്രിട്ടനിലെ ഏറ്റവും പ്രഗത്ഭനായ അച്ഛന്‍' എന്നാണ് യുകെയിലെ പ്രശസ്തനായ ഒരു ബീജ ദാതാവായ ജോ ഡോണര്‍ അറിയപ്പെടുന്നത്. 180 ഓളം കുട്ടികളാണ് ഇദ്ദേഹത്തിന്റെ ബീജത്തിലൂടെ ജനിച്ചത്. എന്നാല്‍ ഇങ്ങനെയെല്ലാം ഉണ്ടെങ്കിലും നിരവധി പരിഹാസങ്ങളാണ് ഇദ്ദേഹം നേരിടുന്നത്.
കഴിഞ്ഞ 13 വര്‍ഷമായി ഇത് തന്റെയൊരു ജോലിയാണെന്നാണ് ജോ ഡോണര്‍ പറയുന്നത്. ഈ സത്പ്രവര്‍ത്തിക്ക് വേണ്ടി സ്വന്തം പ്രണയ ജീവിതം പോലും ഇദ്ദേഹം ഉപേക്ഷിച്ചിട്ടുണ്ട്.
പക്ഷെ ഇങ്ങനെയാണെങ്കിലും തന്റെ ഉദ്ദേശശുദ്ധി ആരും മനസ്സിലാക്കുന്നില്ല എന്നതിലാണ് തന്റെ നിരാശ എന്നും അദ്ദേഹം പങ്കുവെച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: 'ഈ നിസ്വാര്‍ത്ഥമായ രീതിയില്‍ മറ്റുള്ളവരെ സഹായിക്കാന്‍ ഞാന്‍ എന്റെ സ്വന്തം പ്രണയ ജീവിതം വരെ ഉപേക്ഷിച്ചു. വളരെ ചുരുങ്ങിയ സമയം മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഇത്തരം അപൂര്‍വ സന്ദര്‍ഭങ്ങളില്‍ പോലും എനിക്ക് ഒരു ചുംബനമോ ആലിംഗനമോ പോലും ലഭിക്കുന്നില്ല. എന്നെക്കുറിച്ച് വായിക്കുന്ന പലരും എന്റെ ജീവിതം സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് കരുതും. ലൈംഗിക ബന്ധത്തിന് വേണ്ടിയുള്ള ഒരു മാര്‍ഗമായി മാത്രമാണ് ഞാന്‍ ഇത് സംഭാവന ചെയ്യുന്നത് എന്ന് എന്റെ വിമര്‍ശകര്‍ പറയുന്നത് ഏറെ ഖേദകരമാണ്. ഇത്തരത്തില്‍ നിരവധി കുറ്റങ്ങള്‍ എന്റെ മേല്‍ ചുമത്തിയിട്ടുണ്ട്. ആളുകള്‍ക്ക് ഓണ്‍ലൈനില്‍ വേദനിപ്പിക്കുന്ന അഭിപ്രായങ്ങള്‍ പറയാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ എന്നെ നേരിട്ട് കാണുന്ന ഒരാള്‍ക്ക് അത് പറയാന്‍ കഴിയില്ല.. ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനിന് പിന്നിലിരുന്ന് കൊണ്ട് ഒരാളെ ക്രൂശിക്കുന്നതും അവര്‍ക്കെതിരെ വെടിയുതിര്‍ക്കുന്നതും തികച്ചും സാധാരണമാണെന്നും ജോ കൂട്ടിച്ചേര്‍ത്തു.'