ലോറി ഡ്രൈവർമാരടക്കം കൊമേഴ്‌സ്യൽ - പാസഞ്ചർ വാഹന ഡ്രൈവർമാരുടെ കുറവ് യുകെയിൽ അതിരൂക്ഷമായി. ഇംഗ്ലണ്ടിലെങ്ങും ചവറുനീക്കമടക്കം നിലച്ചുതുടങ്ങി.
ഇതോടെ ബിസിനസ്സ് ലോകത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി വിദേശത്തുനിന്നും ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യുംവിധം സർക്കാർ നിയമാറ്റം നടത്തുമോയെന്നറിയാൻ മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യൻ ഡ്രൈവർമാരും കാത്തിരിക്കുന്നു.
കഴിഞ്ഞ മൂന്നുമാസമായി കടുത്തതോതിൽ യുകെയിൽ ഡ്രൈവർമാരുടെ കുറവ് അനുഭവപ്പെടുന്നു. സൂപ്പർമാർക്കറ്റുകളും റെസ്റ്റോറന്റുകളുമാണ് ഇതിന്റെ ദൂക്ഷ്യഫലം ആദ്യം അനുഭവിച്ചത്.
സാധനങ്ങൾ യഥാസമയം വിതരണം നടത്താൻ ലോറി ഡ്രൈവർമാർ ഇല്ലാതെ വന്നപ്പോൾ പ്രമുഖ സൂപ്പർ മാർക്കറ്റുകളുടെ പലതിന്റേയും റാക്കുകൾ അതിവേഗം കാലിയായി. ടെസ്‌കോയും സൈൻസ്ബറീസും അസ്ദയും മോറിസണും അടക്കമുള്ള വമ്പൻ സൂപ്പർമാർക്കറ്റുകൾ പോലും വില്പനച്ചരക്കെത്താതെ പ്രതിസന്ധിയിലായി.
മക്ഡൊണാൾഡ് പോലുള്ള റസ്റ്റോറന്റുകൾ യഥാസമയം ചിക്കൻ കിട്ടാതെ പാടുപെട്ടപ്പോൾ, കൊക്കകോള പോലുള്ള കമ്പനികൾ ഉത്പന്നങ്ങൾ വിതരണം ചെയ്യാനാകാതെയും വലഞ്ഞു.
ഇതേത്തുടർന്നാണ് സൂപ്പർമാർക്കറ്റുകളെ പ്രതിനിധീകരിച്ച് മോറിസൺ ചെയർമാൻ ഈ പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെണമെന്നും വിദേശ ഡ്രൈവർമാരെ റിക്രൂട്ടുചെയ്യാൻ, നിയമമാറ്റം അടക്കമുള്ള നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടത്.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ അനന്തരഫലമാണ് ഇപ്പോൾ ചവറുനീക്കം കൂടി പ്രതിസന്ധിയിലായിട്ടുള്ളത്. യുകെയിലുടനീളമുള്ള 18 കൗൺസിലുകളെങ്കിലും ബിൻ ശേഖരണ സേവനങ്ങൾക്ക് തുടർച്ചയായ തടസ്സങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന് വ്യാഴാഴ്ച സ്ഥിരീകരിച്ചു.
ബിൻ ലോറികൾ ഓടിക്കാൻ കഴിയുന്ന ഹെവി ഗുഡ്സ് വാഹന (എച്ച്ജിവി) ഡ്രൈവർമാരുടെ കുറവും പല ജീവനക്കാരും കോവിഡ് ടെസ്റ്റ് ആൻഡ് ട്രേസ് മുന്നറിയിപ്പ് മൂലം സെൽഫ് ഐസൊലേഷനിൽ കഴിയുന്നതുമാണ് ഇതിന് കാരണം.
ക്ഷാമം പരിഹരിക്കുന്നതിന് പരിശീലനം ലഭിച്ച യൂറോപ്യൻ എച്ച്ജിവി ഡ്രൈവർമാർക്ക് താൽക്കാലിക വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡെവണിലെ മൂന്ന് കൗൺസിലുകൾ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് വ്യാഴാഴ്ച കത്തെഴുതി.
ബ്രെക്സിറ്റിനൊപ്പം കോവിഡ് മഹാമാരികൂടി വന്നതോടെ ആയിരക്കണക്കിന് യൂറോപ്യൻ യൂണിയൻ ഡ്രൈവർമാർ നാട്ടിലേക്ക് മടങ്ങിയതാണ് ഇപ്പോഴത്തെ ക്ഷാമത്തിനുള്ള മറ്റൊരുകാരണം.
യുകെയിൽ നിലവിൽ ഏകദേശം 100,000 എച്ച്ജിവി ഡ്രൈവർമാരുടെ കുറവുണ്ട്. ഈ ഹെവി ഗുഡ്‌സ് വെഹിക്കിൾ ഡ്രൈവർമാരുടെ കുറവ്, ആകെയുള്ള ഡ്രൈവർമാരുടെ കുറവിന്റെ 20% മാത്രമാണെന്ന് അറിയുമ്പോഴാണ് ഡ്രൈവർമാരുടെ കുറവ് എത്ര കാണാത്തതാണെന്ന് മനസ്സിലാകുക.
രണ്ട് ആവശ്യങ്ങളാണ് ഇപ്പോൾ പ്രധാനമായും ബിസിനസ്സ് പ്രമുഖരും കൗൺസിൽ ഭരണാധികാരികളും സർക്കാരിന് മുമ്പാകെ ഉന്നയിച്ചിട്ടുള്ളത്. ഒന്നാമതായി വിദേശ രാജ്യങ്ങളിൽ നിന്ന് അടിയന്തരമായി ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യുവാൻ കഴിയുംവിധം വിസ നിയമങ്ങളിൽ മാറ്റം വരുത്തണം.
സ്‌കിൽഡ് വിസ റൂട്ടിൽ ഡ്രൈവർ തസ്ഥികകൾ കൂടി ഉൾപ്പെടുത്തണമെന്ന് ചുരുക്കം. അതിന് മൈഗ്രെഷൻ അഡ്‌വൈസറി കമ്മിറ്റി ശുപാർശ ചെയ്ത് ഡ്രൈവർ തസ്തികയെ ഷോർട്ടേജ് ഒക്ക്യൂപ്പേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
അങ്ങനെ വന്നാൽ അത് മലയാളികൾ അടക്കമുള്ള ഇന്ത്യൻ ഡ്രൈവർമാർക്കും ഗുണകരമാകും. യോഗ്യതയുള്ള പതിനായിരക്കണക്കിന് ഡ്രൈവർമാർക്ക് ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് എത്തുവാനും കഴിയും.
രണ്ടാമതായി യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഡ്രൈവർമാർക്ക് താൽക്കാലിക വിസ അനുവദിക്കണമെന്ന ആവശ്യമാണ്. ഇതാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ അത് ഇന്ത്യക്കാർക്ക് ഗുണകരമാകില്ല.
ഇതിലേതാണ് തൊഴിൽ മന്ത്രിയും ഹോം സെക്രട്ടറിയും തിരഞ്ഞെടുക്കുകയെന്ന് കണ്ടറിയേണ്ടതുണ്ട്. അതേസമയം ആഭ്യന്ത്രര തൊഴിൽ വിപണിയിൽ നിന്നുതന്നെ ബിസിനസുകാർ ഡ്രൈവർമാരെ കണ്ടെത്തണമെന്ന അഭിപ്രായം തൊഴിൽ മന്ത്രാലയം ഉയർത്തിയിരുന്നു.
ഇതിനായി ഡ്രൈവിങ്ങ് പരിശീലന സ്ക്കൂളുകൾ കൂടുതൽ സ്ഥാപിക്കണമെന്നും അതിന് ബിസിനസ്സ് പ്രമുഖരും കൗണ്സിലുകളും മുൻകൈ എടുക്കണമെന്നുമാണ് സർക്കാരിന്റെ മുൻ നിർദ്ദേശം.