പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഡിഐജിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചെന്ന് വെളിപ്പെടുത്തല്‍. മുന്‍ ഡ്രൈവര്‍ ജെയ്സണ്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
കൊവിഡ് കാലത്ത് മോന്‍സണും സുഹൃത്തുക്കളും ഐ ജി ലക്ഷ്മണയുടെ ഒപ്പും സീലും ഉപയോഗിച്ചാണ് യാത്ര ചെയ്തിരുന്നതെന്ന് ജെയ്സണ്‍ പറഞ്ഞു. ഐ ജിയുമായി ജെയ്സണ്‍ നടത്തിയ വാട്‌സാപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്.
ഡിഐജി എസ്. സുരേന്ദ്രന്റെ ഔദ്യോഗിക വാഹനമാണ് മോന്‍സന്‍ തന്റെ ആവശ്യങ്ങള്‍ക്കായി യഥേഷ്ടം ഉപയോഗിച്ചത്. ആലപ്പുഴയില്‍ സഹോദരിയുടെ വീട്ടില്‍ നിന്ന് തേങ്ങയെടുക്കാനും മീന്‍ വാങ്ങാനും സുഹൃത്തായ പൊലീസുകാരന് മദ്യക്കുപ്പി നല്‍കാനും ഔദ്യോഗിക വാഹനം ഉപയോഗിച്ചെന്നാണ് ജെയ്‌സണ്‍ പറഞ്ഞത്.
കൂടാതെ കോവിഡ് കാലത്ത് മോന്‍സന്റെ കൂട്ടുകാര്‍ക്ക് ഐജി ലക്ഷ്മണ വ്യാപകമായി വാഹന പാസുകള്‍ നല്‍കി. ലക്ഷ്മണയുടെ സീലും ഒപ്പുമടങ്ങിയ പാസുകളാണ് വ്യാപകമായി ഉപയോഗിച്ചതെന്ന് ജെയ്സണ്‍ പറഞ്ഞു.
അതേസമയം മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാരുടെ ആവശ്യം. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വെള്ളപൂശി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിറകെ ആണ് നീക്കം.
ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. തെളിവുകള്‍ പലതും അട്ടിമറിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസില്‍ പ്രതികളാണ്. ക്രൈംബ്രാഞ്ചിന് അന്വേഷണം നടത്താന്‍ പരിമിതികള്‍ ഉണ്ട്. യാഥാര്‍ത്ഥ പ്രതികള്‍ പലരും ഇപ്പോഴും പിടിയിലായില്ല. സംസ്ഥാനത്തിന് പുറത്തടക്കം നീണ്ടു നില്‍ക്കുന്നതാണ് തട്ടിപ്പ്. സിബിഐ അന്വേഷണം അനിവാര്യമെന്നും പരാതിക്കാരന്‍ യാക്കൂബ് പുതിയപുരയില്‍ പറയുന്നു.