ചൈനയുടെ ചാരക്കപ്പല്‍ യുവാന്‍ വാങ് 5 ഇന്ത്യയുടെ എതിര്‍പ്പ് വകവയ്ക്കാതെ ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖത്തെത്തി. സുരക്ഷയ്ക്ക് വന്‍ ഭീഷണിയാവുന്ന കപ്പലിന് അനുമതി കൊടുക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവസാന നിമിഷം ശ്രീലങ്ക ചൈനയുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു.
ചൈനയുടെ പണം ഉപയോഗിച്ചാണ് ഹമ്പന്‍തോട്ട തുറമുഖം വികസിപ്പിച്ചത്. കടം കയറി പാപ്പരായ രാജ്യം 99 വര്‍ഷത്തെ പാട്ടത്തിന് തുറമുഖം ചൈനക്ക് കൈമാറിയിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തുറമുഖം തന്ത്രപ്രധാനമാണ്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയെ പരമ്പരാഗത സ്വാധീനമുള്ള മേഖലയായി കണക്കാക്കുകയും 2014-ല്‍ ഒരു ചൈനീസ് ആണവ അന്തര്‍വാഹിനിയെ അതിന്റെ തുറമുഖങ്ങളിലൊന്നില്‍ നങ്കൂരമിടാന്‍ അനുവദിച്ചതിന് ശേഷം ശ്രീലങ്കന്‍ സര്‍ക്കാരുമായി ഇന്ത്യ പ്രശ്നങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എട്ട് വര്‍ഷത്തിന് ശേഷം ഒരിക്കല്‍ കൂടി ഏതാണ്ട് സമാനമായ സാഹചര്യം തുറമുഖത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
കൂടംകുളം, കല്‍പ്പാക്കം ആണവ റിയാക്ടറുകളുടെയും ചെന്നൈ, തൂത്തുക്കുടി തുറമുഖങ്ങളുടെയും സുരക്ഷയ്ക്കും ചാരക്കപ്പല്‍ ഭീഷണിയാകുമെന്ന് ഇന്ത്യ കരുതുന്ന സാഹചര്യത്തില്‍, ചാരക്കപ്പല്‍ ലങ്കന്‍ തുറമുഖത്ത് നങ്കൂരമിട്ടത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. യുവാന്‍ വാങ് 5-നെ ചൈന ഗവേഷണ കപ്പലെന്നാണ് വിളിക്കുന്നതെങ്കിലും, യുവാന്‍ വാങ് സീരീസിന് കീഴില്‍ വരുന്ന ഈ കപ്പലുകളില്‍ മിസൈലുകളും റോക്കറ്റുകളും ട്രാക്കുചെയ്യാനും വിക്ഷേപിക്കാനും സഹായിക്കുന്ന മികച്ച ആന്റിനകളും ഇലക്ട്രോണിക് ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് പെന്റഗണ്‍ പറയുന്നു.
ശ്രീലങ്കയിലെ യു.എസ്. അംബാസഡര്‍ ജൂലി ചുംഗും കപ്പല്‍ ഹമ്പന്‍തോട്ട തുറമുഖത്ത് എത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെങ്കിലും ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ ഈ ആശങ്ക അവഗണിച്ചു. യാത്രയുടെ അടുത്ത ഘട്ടത്തിനായി ഇന്ധനം നിറയ്ക്കുന്നത് വരെ കപ്പല്‍ അവിടെ നങ്കൂരമിടുമെന്ന് ചൈന പറയുന്നു.
ഇതിനകം തന്നെ സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങിയ ശ്രീലങ്ക ഈ ഭൗമരാഷ്ട്രീയ പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഇതുവരെ ജാമ്യത്തിന് അംഗീകാരം നല്‍കാത്ത സമയത്താണ് കപ്പലിന്റെ വരവ്.