വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് ബിനോയി കോടിയേരിക്കെതിരെ ബീഹാറുകാരിയായ മുന്‍ ബാര്‍ ജീവനക്കാരി നല്‍കിയ കേസ് പണം കൊടുത്ത് ത്തുതീര്‍പ്പാക്കി. പരാതിക്കാരിയുടെ മകന്റെ ജീവിതച്ചെലവിനായി 80 ലക്ഷം രൂപയാണ് ബിനോയ് നല്‍കിയത്. വ്യവസ്ഥകള്‍ ബോംബെ ഹൈക്കോടതി അംഗീകരിച്ചു. യുവതിക്ക് പണം നല്‍കിയതിന്റെ രേഖയും ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് കരാറില്‍ പറയുന്നില്ല. ജസ്റ്റിസുമാരായ ആര്‍ പി മൊഹിത് ദേരെ, എസ് എം മോദക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇരുവരുടെയും ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ അംഗീകരിച്ചത്. കുട്ടിയുടെ പിതൃത്വം ബിനോയ് ഒത്തുതീര്‍പ്പുവ്യവസ്ഥയില്‍ നിഷേധിച്ചിട്ടില്ല.
നേരത്തേ ജസ്റ്റിസ് ജാം ദാറിന്റെ ഡിവിഷന്‍ ബെഞ്ച് വിവാഹക്കാര്യത്തില്‍ തീരുമാനം വ്യക്തമാക്കാന്‍ ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു. ആ ഡിവിഷന്‍ ബെഞ്ചില്‍നിന്ന് പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റിയതോടെയാണ് ഇരുവര്‍ക്കും ആശ്വാസമായി കേസ് ഒത്തുതീര്‍പ്പിലെത്തിയത്.
2019 ജൂണിലാണ് ബിനോയിക്കെതിരെ ബിഹാര്‍ സ്വദേശിനിയായ യുവതി മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാണ് പരാതിയില്‍ ആരോപിച്ചത്. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോഴാണ് ബിനോയിയെ പരിചയപ്പെടുന്നത്. 2009 നവംബറില്‍ ബിനോയി കോടിയേരിയില്‍ നിന്നും ഗര്‍ഭിണിയായി. പിന്നീട് മുംബൈയില്‍ ഫ്ലാറ്റ് എടുത്തു നല്‍കുകയും കുട്ടിക്കും തനിക്കും ചെലവിനായി ബിനോയി മാസം പണം അയച്ചിരുന്നതായും യുവതി വ്യക്തമാക്കുന്നു.
എന്നാല്‍ പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ നിര്‍ദേശം നല്‍കി.2019 ജൂലായ് 29 ന് ബൈക്കുളയിലെ ആശുപത്രിയില്‍ ഡി എന്‍ എ പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്ത സാമ്പിള്‍ ശേഖരിച്ചു. സീല്‍ ചെയ്ത കവറില്‍ ഫലം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫലം എന്താണെന്ന് പുറത്തുവന്നിരുന്നില്ല.