പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായി പ്രകടനം നടത്തിയ ഏഴു പേര്‍ക്കെതിരെ യുഎപിഎ ചുമത്തി. ഇടുക്കി ബാലന്‍പിള്ളസിറ്റിയില്‍ ബുധനാഴ്ച രാവിലെയാണ് പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായി മുദ്രാവാക്യം മുഴക്കി പ്രകടനം നടന്നത്. ഒന്‍പതു പേരടങ്ങിയ സംഘത്തില്‍ രണ്ട് കുട്ടികള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. തിരുവനന്തപുരത്തു നടന്ന പോലീസ് ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരമാണ് ഏഴ് പ്രതികള്‍ക്കെതിരെ യുഎപിഎ കുറ്റം ചുമത്തിയത്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനു തൊട്ടുപിന്നാലെയാണ് ബാലന്‍പിള്ളസിറ്റിയില്‍ പ്രകടനവും മുദ്രാവാക്യം വിളികളും ഉണ്ടായത്. പോപ്പുലര്‍ ഫ്രണ്ടിന്റെ കൊടികള്‍ ഉപയോഗിക്കാതെ അനുകൂല മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം. ആര്‍എസ്എസിനെ തെരുവില്‍ നേരിടുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. അനുമതിയില്ലാതെ സംഘം ചേരുക, പൊതുസ്ഥലത്തു ഗതാഗതം തടസപ്പെടുത്തുക, നാട്ടുകാരുടെ സൈ്വരജീവിതത്തിനു ഭംഗം വരുത്തുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ആദ്യം പോലീസ് കേസെടുത്തിരുന്നത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ തീരുമാനിച്ചത്. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കും. ബാലന്‍പിള്ളസിറ്റിയടക്കം പോപ്പുലര്‍ ഫ്രണ്ടിനു സ്വാധീനമുള്ള ഇടുക്കിയിലെ അതിര്‍ത്തി മേഖലകള്‍ ശക്തമായ പോലീസ് നിരീക്ഷണത്തിലാണ്.
അതേസമയം, സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുന്ന നടപടി ഇന്നും തുടരും. ഇന്നലെ രാത്രി ആലുവയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് പൂട്ടി പൊലീസ് സീല്‍ ചെയ്തിരുന്നു. പറവൂര്‍ തഹസില്‍ദാറുടെ നേതൃത്വത്തിലായിരുന്നു നടപടി.നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകള്‍ക്ക് സാമ്പത്തികസഹായം ലഭിക്കുന്ന മാര്‍ഗങ്ങള്‍ തടയാനും പ്രശ്‌നക്കാരെ കരുതല്‍ തടങ്കലിലാക്കാനും പൊലീസ് മേധാവി അനില്‍കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാറണ്ട് നിലവിലുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്നും, ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരേയും അനുഭാവികളേയുമടക്കം തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും ഡി ജി പി നിര്‍ദേശിച്ചു.
അതേസമയം, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍ ഐ എ കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത പതിനൊന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ ഇന്ന് കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും.