ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താസമ്മേളനത്തില്‍ രണ്ടു മാധ്യമങ്ങളെ പുറത്താക്കി. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞാണ് കൈരളി, മീഡിയാ വണ്‍ ചാനലുകളെ ഗവര്‍ണര്‍ വിലക്കിയത്.
മീഡിയവണ്ണിനോടും കൈരളി ടിവിയോടും സംസാരിക്കില്ലെന്നും ഈ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാര്‍ പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖംമൂടി ധരിച്ചവരോട് സംസാരിക്കില്ലെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
മുമ്പും ആരിഫ് മുഹമ്മദ് ഖാന്‍ ചില മലയാള മാദ്ധ്യമങ്ങളെ വിലക്കിയിരുന്നു.ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍ എന്ന് പറഞ്ഞായിരുന്നു ഗവര്‍ണറുടെ മാദ്ധ്യമ വിലക്ക്. കേഡര്‍ മാദ്ധ്യമങ്ങളെന്ന് പറഞ്ഞായിരുന്നു ഗവര്‍ണര്‍ വിലക്ക് പ്രഖ്യാപിച്ചത്. മീഡിയ വണ്ണും കൈരളി ചാനലും ഉണ്ടോ എന്നും ഉണ്ടെങ്കില്‍ താന്‍ സംസാരിക്കാതെ പോകുമെന്നും അദ്ദേഹം പറയുകയായിരുന്നു.വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞ് കൈരളി ചാനലും മീഡിയ വണ്ണും തനിക്കെതിരെ നിരന്തരം ക്യാമ്പയിന്‍ ചെയ്യുകയാണെന്നായിരുന്നു ഗവര്‍ണറുടെ ആരോപണം.കഴിഞ്ഞ 25 ദിവസമായി ഇത് തുടരുകയാണെന്നും അതുകൊണ്ട് ഈ രണ്ട് മാദ്ധ്യമങ്ങളോട് എന്തുവന്നാലും സംസാരിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
രണ്ട് മാദ്ധ്യമങ്ങളെ വിലക്കുന്നത് അസഹിഷ്ണുത അല്ലേ എന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവര്‍ണര്‍ നല്‍കിയ മറുപടി. വാര്‍ത്താ സമ്മേളനത്തിനെത്തിയ മാദ്ധ്യമങ്ങളുടെ പട്ടികയില്‍ കൈരളിയുടേയും മീഡിയ വണ്ണിന്റെയും പേര് ഉണ്ടായിരുന്നു.തിങ്കളാഴ്ച വാര്‍ത്താ സമ്മേളനം ഉണ്ടാകുമെന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഇരുചാനലുകളും മെയില്‍ വഴി രാജ് ഭവനിലേക്ക് റിക്വസ്റ്റ് നല്‍കിയിരുന്നു. അതിന് ആദ്യം നോട്ടഡ് എന്ന മറുപടിയും തുടര്‍ന്ന് 8.50ഓടെ തയാറാകാനും അറിയിപ്പ് കിട്ടി. ഗസ്റ്റ് ഹൗസിനുള്ളിലേക്ക് വിളിച്ച ശേഷമാണ് ഗവര്‍ണര്‍ മാദ്ധ്യമങ്ങളെ പുറത്താക്കിയത്.
സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളും അദ്ദേഹം ആവര്‍ത്തിച്ചു. പിണറായി സര്‍ക്കാരിലെ ചിലര്‍ രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിച്ചെന്നും താന്‍ നിയമിച്ചവര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്തിനെക്കുറിച്ചടക്കം സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. മേയറുടേത് പോലുള്ള നിരവധി കത്തുകള്‍ ഇനിയും പുറത്തുവരും. സര്‍വകലാശാലകളിലും ഇത്തരം നിയമനങ്ങള്‍ ഉണ്ടാകാം അതിനും അവര്‍ മറുപടി പറയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ മറുപടി വായിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.