മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള ഭരണഘടനാ ഭേദഗതി സുപ്രീംകോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്ന് പേരും സംവരണം ശരിവെച്ചു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പാര്‍ദിവാല എന്നിവരാണ് അഞ്ചംഗ ബെഞ്ചിലുണ്ടായിരുന്നത്. ചീഫ് ജസ്റ്റിസും, ജസ്റ്റിസ് ജെ രവീന്ദ്ര ഭട്ടുമാണ് ബെഞ്ചില്‍ ഭിന്നവിധി പ്രസ്താവിച്ചത്. മുന്നാക്കക്കാരിലെ ദരിദ്രര്‍ക്കുള്ള സംവരണം ഭരണഘടനാപരമാണ്, ഭരണഘടനയുടെ അന്തസത്തയെ ബാധിക്കില്ലെന്ന് കോടതി പറഞ്ഞു.
സാമ്പത്തിക സംവരണത്തിനോട് വിയോജിപ്പില്ല പക്ഷെ ചിലരെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കുന്നില്ല എന്ന് ജസ്റ്റീസ് രവീന്ദ്ര ഭട്ട് വിധിയില്‍ വ്യക്തമാക്കി. സാമ്പത്തിക പിന്നാക്ക അവസ്ഥ മറികടക്കാനുള്ള അവസരം തുല്യമായി നല്‍കണമെന്നും ജസ്റ്റീസ് രവീന്ദ്ര ഭട്ട് പറഞ്ഞു. ഇതിനോട് ചീഫ് ജസ്റ്റീസ് യോജിച്ചു.
ഭരണഘടന ഭേദഗതി അംഗീകരിച്ച ജസ്റ്റീസ് ദിനേശ് മഹേശ്വരി സാമ്പത്തിക സംവരണം ഭരണഘടന വിരുദ്ധമല്ലെന്ന് പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. അതിനാല്‍ ഭരണഘടന ഭേദഗതി വിവേചനപരമല്ലെന്ന് ജസ്റ്റീസ് ബേല എം. ത്രിവേദിയും വ്യക്തമാക്കി.
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് എസ്എന്‍ഡിപി, ഡിഎംകെ, വിവിധ പിന്നോക്ക സംഘടനകളടക്കം കോടതിയെ സമീപിച്ചിരുന്നു. സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കും എന്നായിരുന്നു ഹര്‍ജിക്കാര്‍ മുന്നോട്ട് വച്ച പ്രധാനവാദം.
ഭേദഗതിയുടെ ഭരണഘടന സാധുത അടക്കം മൂന്ന് വിഷയങ്ങളാണ് സുപ്രീംകോടതി പരിഗണിച്ചത്. കേസില്‍ കേരളത്തില്‍ നിന്നുള്ള മുന്നോക്ക സമുദായ മുന്നണി ഉള്‍പ്പെടെ വിവധ സംഘടനകള്‍ കക്ഷി ചേര്‍ന്നിരുന്നു.
എന്‍എസ്എസ് വിധിയെ സ്വാഗതം ചെയ്തു. സാമൂഹിക നീതി നടപ്പായെന്ന് എന്‍എസ്എസ് ജന. സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. റിവ്യൂ ഹര്‍ജി നല്‍കുമെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കി.