മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയ നടപടി പുനപരിശോധിക്കണമെന്ന ഹൈക്കോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. അധ്യാപന പരിചയകാലം എത്തരത്തിലാണ് നിര്‍ണയിക്കേണ്ടതെന്നും അധ്യാപികമാരുടെ മെറ്റേണിറ്റി ലീവുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഈ വിധിയോടെ സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കുമെന്നും വിധി സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ജയരാജന്‍ പറഞ്ഞു.
അതേസമയം, പ്രിയ വര്‍ഗീസിന്റെ നിയമന നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല. വിധി നടപ്പാക്കുന്നതില്‍ സര്‍വകലാശാല നിയമോപദേശം തേടി. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിച്ചുചേര്‍ക്കും.നിയമന നടപടികള്‍ക്കായുള്ള സ്‌ക്രീനിംഗിനും സെലക്ഷന്‍ കമ്മിറ്റികള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. പ്രിയ വര്‍ഗീസിന് യഥാര്‍ത്ഥ അധ്യാപന പരിചയമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. യുജിസിയുടെ നിബന്ധനകള്‍ക്കപ്പുറം പോകാന്‍ കോടതിക്ക് കഴിയില്ല.
യുജിസി റെഗുലേഷന്‍ ആണ് പ്രധാനം എന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടികാട്ടി.വിധിക്കെതിരായി അപ്പീല്‍ നല്‍കല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കണ്ണൂര്‍ സര്‍വകലാശാല. എന്നാല്‍ പ്രിയ വര്‍ഗീസ് അപ്പീല്‍ നല്‍കുന്നുണ്ടെങ്കില്‍ നല്‍കട്ടെ എന്നാണ് സര്‍വകലാശാല നിലപാട്. റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കാനുള്ള കോടതി നിര്‍ദ്ദേശ പ്രകാരം രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയക്കാണ് ഒന്നാം റാങ്കിന് അര്‍ഹത.
ഹൈക്കോടതി വിധി കണ്ണൂര്‍ സര്‍വകലാശാലയ്ക്കും സംസ്ഥാന സര്‍ക്കാരിനും കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.എല്ലാ യോഗ്യതയും പരിശോധിക്കുമ്പോഴും പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ നിയമനം നല്‍കാന്‍ യോഗ്യതയില്ലെന്ന് കോടതി പറഞ്ഞു. യുജിസി മാനദണ്ഡങ്ങളെ മറികടക്കാനാവില്ല. പ്രവര്‍ത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലാകണം നിയമനം. അക്കാദമിക് സ്‌കോര്‍ കുറഞ്ഞ പ്രിയയെ നിയമിച്ച നടപടിയെ കോടതി വിമര്‍ശിച്ചു. വിഷയത്തില്‍ കണ്ണൂര്‍ സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റിക്ക് തെറ്റുപറ്റിയെന്ന് കോടതി നിരീക്ഷിച്ചു.
രാജ്യനിര്‍മിതിയുടെ പങ്കാളികളാണ് അധ്യാപകര്‍. അവിടെ യോഗ്യതയുള്ളവര്‍ വേണം. എങ്കിലെ പുതിയ തലമുറയെ നേര്‍വഴിയില്‍ നയിക്കാനാവൂവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാനാവില്ല. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പ്രിയയ്ക്ക് യോഗ്യതയില്ലെന്നും കോടതി വ്യക്തമാക്കി. യുജിസിയുടെ നിബന്ധനകള്‍ക്കപ്പുറം പോകാന്‍ ഹൈക്കോടതിക്കും സാധ്യമല്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഫെലോഷിപ്പോടെയുള്ള പിഎച്ച്ഡി ഡപ്യൂട്ടേഷനാണ്. എന്‍എസ്എസ് കോര്‍ഓര്‍ഡിനേറ്റര്‍ പദവിയും അധ്യാപക പരിചയമാക്കി കണക്കാക്കാനാവില്ല. ഈ കാലയളവില്‍ അധ്യാപനം നടത്തിയെന്ന് കാണിക്കാന്‍ പ്രിയയ്ക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ യോഗ്യതയുണ്ടെന്ന വാദം സാധൂകരിക്കാനാവില്ലന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രിയ വര്‍ഗീസിന്റെ യോഗ്യതകള്‍ അക്കാദമികമായി കണക്കാക്കാനാവില്ല. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മതിയായ കാലം പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കോടതി . അധ്യാപകര്‍ സമൂഹത്തെ വാര്‍ത്തെടുക്കേണ്ടവരാണ് എന്ന ഡോ. രാധാക്യഷ്ണന്റെ വാചകം ഉദ്ധരിച്ച് കൊണ്ടായിരുന്നു കോടതി വിധി പ്രസ്താവന ആരംഭിച്ചത്. വിദ്യാഭ്യാസം ജീവിതം തന്നെയാണ്, വിദ്യാഭ്യാസം മനുഷ്യന്റെ ആത്മാവാണ്, വിദ്യാര്‍ഥികള്‍ക്ക് വഴി കാട്ടി ആകേണ്ടവരാണ് അധ്യാപകര്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇത് പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.