കഴിഞ്ഞ ദിവസം ബ്രഹ്‌മപുരത്തെ മാലിന്യക്കൂമ്പാരത്തിലുണ്ടായ തീപിടര്‍ന്നതിനെ തുടന്ന് ഇപ്പോഴും പ്രദേശമാകെ പുകമയത്തിലാണ്. നിരവധി പേരാണ് ഇവിടെ പുകകെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുനന്ത്. ഇന്നേ ദിവസം ഈ പ്രദേശങ്ങളില്‍ ഉള്ളവര്‍ അനാവശ്യമായി പുറത്തിറങ്ങാതെ ശ്രദ്ധിക്കണമെന്നും കളക്ടറുടെ മുന്നറിയിപ്പുമുണ്ട്. എന്നാല്‍ രക്ഷകരായ എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് ഇവിടെ പുക ശ്വസിച്ച് അസ്വസ്ഥത ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
കടുത്ത വിഷപ്പുക ശ്വസിച്ച് 20 അഗ്‌നിശമന സേനാംഗങ്ങള്‍ ആണ് ചികിത്സ തേടിയിരിക്കുന്നത്. ഛര്‍ദ്ദി, ശ്വാസതടസ്സം, വയറിളക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും ചികിത്സ തേടിയതെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ എം കെ സതീശന്‍ പറഞ്ഞു. വൈകുന്നേരത്തോടെ 80 ശതമാനം തീയും അണയ്ക്കാനാകും. വിഷപ്പുകയും കാറ്റുമാണ് തീ അണയ്ക്കുന്നതിനുള്ള തടസ്സങ്ങള്‍. 25 യൂണിറ്റുകളിലായി 150 ഓളം ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരു ആസ്ഥാനമായുള്ള സോണ്‍ടാ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനാണ് വര്‍ഷങ്ങളായി ബ്രഹ്‌മപുരത്ത് കിടക്കുന്ന ടണ്‍ കണക്കിന് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ബയോ മൈനിങ് നടത്തണമെന്നായിരുന്നു ഒമ്പത് മാസത്തെ കരാറില്‍ പറഞ്ഞിരുന്നത്. കരാര്‍ തുകയായ 55 കോടിയില്‍ 14 കോടി രൂപ കമ്പനിക്ക് ലഭിച്ചു. കരാര്‍ കാലാവധി കഴിഞ്ഞിട്ടും മാലിന്യസംസ്‌കരണം എങ്ങുമെത്തിയിട്ടില്ല. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. ബയോ മൈനിങില്‍ മുന്‍ പരിചയമില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയതിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്.