പ്രീ പ്രൈമറി അധ്യാപിക അനുമോളുടെ കൊലപാതകത്തില്‍ നാട് ഒന്നാകെ നടുങ്ങിയിരിക്കുകയാണ്. സ്‌കൂള്‍ വാര്‍ഷികത്തിന് ഒരുങ്ങിയ സമയത്താണ് ആഘോഷങ്ങളില്‍ പങ്കെടുക്കാതെ ടീച്ചര്‍ പോയി കളഞ്ഞെന്ന് ഭര്‍ത്താവ് തന്നെ എല്ലാവരെയും അറിയിച്ചത്. എന്നാല്‍ സംഭവം പുറത്തറിഞ്ഞപ്പോള്‍ ഞെട്ടിയിരിക്കുകയാണ്.
സ്‌കൂളില്‍ ഘോഷത്തിന്റെ മുന്നൊരുക്കമെല്ലാം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച വീട്ടിലെത്തിയ അനുമോളെ പിന്നീട് ആരും കണ്ടിട്ടില്ല. അനുമോള്‍ പോയി കളഞ്ഞെന്ന് ഭര്‍ത്താവ് തന്നെ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ തന്നെ ഇത് പൊലീസിന് പരാതിയും നല്‍കി.
കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോള്‍. വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ തക്കം കാരണം അനുമോള്‍ക്ക് ഉള്ളതായി ആര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെ വിജേഷിന്റെ ആരോപണത്തില്‍ തുടക്കം മുതല്‍ സംശയമുണ്ടായിരുന്നു. അനുമോളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
മകള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് മാതാപിതാക്കളായ പാമ്പാക്കട ജോണ്‍, ഫിലോമിന എന്നിവരെവിജേഷ് ഫോണില്‍ വിളിച്ചറിയിച്ചു. വിവരമറിഞ്ഞ് ഇവര്‍ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിലേക്ക് കയറാതിരിക്കാന്‍ വിജേഷ് അനുവദിച്ചില്ല. തന്ത്രപൂര്‍വം ഇവര്‍ കിടപ്പുമുറിയില്‍ കയറുന്നത് തടഞ്ഞു. പിന്നീട് മകളുമായി വിജേഷ് വെങ്ങാലൂര്‍ക്കടയിലുള്ള സ്വന്തം വീട്ടിലേക്ക് പോയി.
തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്കു വീട്ടുകാര്‍ വിളിച്ചപ്പോള്‍ ബെല്ലടിക്കുകയും ഉടന്‍ കട്ടാകുകയും ചെയ്തു. സംശയം തോന്നിയ വീട്ടുകാര്‍ വൈകിട്ട് ആറോടെ വിജേഷും അനുമോളും താമസിച്ച പേഴുംകണ്ടത്തെ വീട്ടില്‍ എത്തി. തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ ദുര്‍ഗന്ധമായിരുന്നു. കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കമ്പിളിപുതപ്പ് മാറ്റിയപ്പോഴാണ് അനുമോളെ പുതപ്പിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ശബ്ദം കേട്ട് നാട്ടുകാര്‍ സ്ഥലത്തെത്തുകയും പൊലീസിനെ വിവരമറിയിച്ചു.