പൂച്ച മാന്തിയതിന് വാക്‌സിനെടുത്തതിനെ തുടര്‍ന്ന് 14 കാരന്റെ ശരീരം തളര്‍ന്നു. റാബീസ് വാക്‌സിനെടുത്ത 14 കാരനായ കാര്‍ത്തികിന്റെ ശരീരം ആണ് തളര്‍ന്നത്. ചേര്‍ത്തല താലൂക്ക് ആശുപത്രി അധികൃതര്‍ക്കെതിരെ ആരോപണം ഉന്നയിച്ച് കുടുംബം. രണ്ടാമത്തെ വാക്‌സിന് പിന്നാലെ കാഴ്ച ശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ടതോടെ ഗുരുതരാവസ്ഥയായിട്ടും കുട്ടിയുടെ പേടിയെന്ന് പറഞ്ഞ് അധികൃതര്‍ നിസ്സാരവല്ക്കരിച്ചെന്നാണ് ആരോപണം.
കുട്ടിക്ക് നല്‍കിയത് ഓആര്‍എസും തലചുറ്റലിനുള്ള മരുന്നും മാത്രമെന്ന് ബന്ധുക്കള്‍ പറയുന്നു മൂന്നാമത്തെ വാക്‌സിന്‍ എടുത്തതോടെ ശരീരം പൂര്‍ണമായി തളര്‍ന്നു. പ്രതികരിക്കേണ്ടത് ആരോഗ്യവകുപ്പെന്ന് ആശുപത്രി സൂപ്രണ്ട്. കുടുംബം പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്നും മറുപടി.
'എല്ലാക്കാര്യത്തിലും സഹായം വേണം. വസ്ത്രം ധരിക്കുന്ന കാര്യത്തിലും ഭക്ഷണം കഴിക്കുന്ന കാര്യത്തിലും എല്ലാം. കൈക്കും കാലിനും ബലക്കുറവുണ്ട്.' കാര്‍ത്തിക്കിന്റെ അമ്മ പറയുന്നു. ഒന്നരമാസം മുമ്പ് വരെ ഓടിച്ചാടി കളിച്ചിരുന്ന പത്താം ക്ലാസുകാരനായിരുന്നു കാര്‍ത്തിക്. ഇപ്പോള്‍ ജീവിതം കിടക്കയില്‍ തന്നെ.
തുടക്കം കഴിഞ്ഞ ഫെബ്രുവരി 19 ന്. രാത്രി വീട്ടുമുററത്ത് വെച്ച് കാര്‍ത്തികിന്റെ ഇടതു കയ്യില്‍ പൂച്ച മാന്തി. അപ്പോള്‍ തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തി ടിടിയെടുത്തു. പിറ്റേന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തി ആദ്യ ഡോസ് റേബീസ് വാക്‌സിനും ഒരു കുഴപ്പവുമുണ്ടായില്ല. പിന്നീടുള്ള രണ്ട് ഡോസുകളും ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എടുത്താല്‍ മതി എന്ന് നിര്‍ദ്ദേശിച്ചു.
എന്നാല്‍ 22 ന് രണ്ടാമത്തെ ഡോസ് എടുത്തത് മുതല്‍ കടുത്ത പനിയും തലകറക്കവുമുണ്ടായി. കുട്ടിയുടെ പേടി മാത്രമാണെന്ന് പറഞ്ഞ് തിരിച്ചയച്ചു. രോഗലക്ഷണങ്ങള്‍ കണക്കിലെടുക്കാതെ മൂന്നാമത്തെ വാക്‌സിനുമെടുത്തതോടെ കണ്ണിന്റെ കാഴ്ചശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ടു. ഒപ്പം ശരീരവും തളര്‍ന്നു. അപ്പോഴും ഡോക്ടര്‍മാര്‍ നല്‍കിയത് ഓആര്‍എസും തലചുറ്റലിനുള്ള മരുന്നും മാത്രം. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് അല്‍പമെങ്കിലും ഭേദമായത്. കാഴ്ച തിരികെ കിട്ടി. സംസാരിക്കാനും കഴിയുന്നുണ്ട്.
റാബിസ് ഇന്‍ഞ്ചക്ഷന്‍ മൂലം നാഡീ വ്യൂഹങ്ങളെ തളര്‍ത്തുന്ന സെര്‍വിക്കല്‍ മലൈറ്റിസ് കുട്ടിയെ ബാധിച്ചെന്ന് മെഡിക്കല്‍ കോളേജിലെ ചികിത്സ രേഖകള്‍ വ്യക്തമാക്കുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് പ്രതികരണമാരാഞ്ഞപ്പോള്‍ ആരോഗ്യവകുപ്പാണ് മറുപടി പറയേണ്ടതെന്നാണ് പ്രതികരണം. ബന്ധുക്കള്‍ രേഖാമൂലം പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്നും. ഈ വര്‍ഷം പത്താം ക്ലാസില്‍ പരീക്ഷയെഴുതേണ്ട കുട്ടിയാണ് ഈ അവസ്ഥയിലെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് ഈ കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം. ഒപ്പം സാമ്പത്തിക സഹായവും.