പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയായാല്‍ പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രത്തിനായി സമീപിക്കുമ്പോള്‍ പങ്കാളിയുടെ പേര് ഡോക്ടറോട് വെളിപ്പെടുത്തേണ്ടതില്ല. സുപ്രധാന വിധിയുമായി മദ്രാസ് ഹൈകോടതി.
പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന്റെ പേരില്ലാതെ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. പോക്സോ നിയമപ്രകാരമുള്ള കേസുകള്‍ കേള്‍ക്കാന്‍ രൂപീകരിച്ച ജസ്റ്റിസുമാരായ എന്‍ ആനന്ദ് വെങ്കിടേഷ്, ജസ്റ്റിസ് സുന്ദര്‍ മോഹന്‍ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച്, സുപ്രീം കോടതിയുടെ മുമ്പാകെയുള്ള സമാനമായ കേസിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉദ്ധരിച്ചാണ് വിധി പുറപ്പെടുവിച്ചത്. പല കേസുകളിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭം ധരിച്ച പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ പേര് നിര്‍ബന്ധിതരാക്കുന്നുനണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പെണ്‍കുട്ടിയും കുടുംബവും യോഗ്യതയില്ലാത്ത ഡോക്ടറുടെ അടുത്തേക്ക് പോകുന്നു. അവിടെ പേര് രജിസ്റ്റര്‍ ചെയ്യാതെ ഗര്‍ഭച്ഛിദ്രം നടത്താമെന്നതാണ് ഇതിന് കാരണമെന്നും ബെഞ്ച് നിരീക്ഷിച്ചു.
ബലാത്സംഗത്തിന് ഇരയായവരുടെ രണ്ട് വിരല്‍ പരിശോധന ഒരു കാരണവശാലും നടത്താനാവില്ലെന്നും കോടതി പറഞ്ഞു. കന്യാചര്‍മ്മത്തിന് ക്ഷതമുണ്ടോ ഇല്ലയോ എന്ന് ഡോക്ടര്‍മാര്‍ക്ക് കണ്ടെത്തണമെങ്കില്‍, ഇതിനായി ഒരു ഉപകരണം ഉപയോഗിക്കാം. ലൈംഗികാതിക്രമ കേസുകളില്‍ പൊട്ടന്‍സി ടെസ്റ്റ് ആവര്‍ത്തിക്കേണ്ടതില്ല. ഏതൊരു വ്യക്തിയുടെയും ബലഹീനത പരിശോധിക്കുന്നതിനാണ് പൊട്ടന്‍സി ടെസ്റ്റ് നടത്തുന്നത്. ഒരു സാഹചര്യത്തിലും ബലാത്സംഗത്തിന് ഇരയായവരില്‍ രണ്ട് വിരല്‍ പരിശോധന നടത്താന്‍ കഴിയില്ല. ഈ വിഷയത്തില്‍ സുപ്രീം കോടതി നേരത്തെ തന്നെ വിധി പറഞ്ഞിട്ടുള്ളതാണെന്നും ബെഞ്ച് വ്യക്തമാക്കി.