ഇസ്രായേലില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടെ ഇസ്രായേലികളുടെ ബീജം വേര്‍തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിരവധി ഇടങ്ങളില്‍ നിന്നും ഇത് സംബന്ധിച്ച അപേക്ഷകള്‍ വരുന്നതായാണ് റിപ്പോര്‍ട്ട്. ഭ്രൂണശാസ്ത്രജ്ഞരും ഐവിഎഫ് വിദഗ്ധരും ആണ് ഈ കാര്യം വ്യക്തമാക്കുന്നത്. മരണാനന്തര ബീജം വീണ്ടെടുക്കല്‍ (പിഎസ്ആര്‍) വേഗത്തില്‍ നടത്താന്‍ വിളിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ നൂറു കണക്കിന് യുവാക്കളാണ് കൊല്ലപ്പെട്ടത്. കുടുംബാംഗങ്ങള്‍ മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ബീജം വേര്‍തിരിച്ചെടുത്ത് സൂക്ഷിക്കാനാണ് ആവശ്യപ്പെടുന്നത്. ഇതിലൂടെ ഭാവിയില്‍ അതില്‍ നിന്ന് ഒരു കുട്ടിയെ ഗര്‍ഭം ധരിക്കാനും അവരുടെ ജനിതക പാരമ്പര്യം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
മരണം നടന്ന് 24 മണിക്കൂറിനുള്ളില്‍ വേണം ബീജം വേര്‍തിരിച്ചെടുക്കല്‍ പ്രക്രിയ നടത്താന്‍. കൊല്ലപ്പെട്ടയാള്‍ അവിവാഹിതനാണെങ്കില്‍ ബീജം വേര്‍തിരിച്ചെടുക്കുന്നതിന് കുടുംബ കോടതി ഉത്തരവ് ആവശ്യമാണ്. എന്നാല്‍ വിവാഹിതനായ പുരുഷന്റെ കാര്യത്തില്‍ ഭാര്യക്ക് ബീജം വേര്‍തിരിച്ചെടുക്കലിന് അഭ്യര്‍ത്ഥിക്കാന്‍ കഴിയും.
ഐവിഎഫ് വിദഗ്ധര്‍ സാധാരണയായി ആരോഗ്യമുള്ള പുരുഷന്മാരില്‍ നിന്നാണ് ബീജം വേര്‍തിരിച്ചെടുക്കുന്നത്. സാധാരണയായി ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ അപേക്ഷകള്‍ മാത്രമാണ് ഇത്തരത്തില്‍ ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഹമാസുമായുള്ള സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം എത്രയാളുകള്‍ അപേക്ഷകളുമായി വന്നുവെന്ന് വ്യക്തമാക്കാന്‍ റെഹോവോട്ടിലെ കപ്ലാന്‍ മെഡിക്കല്‍ സെന്ററിലെ ഭ്രൂണശാസ്ത്രജ്ഞയായ ഡോ. യേല്‍ ഹാരിര്‍ പറഞ്ഞു.