ടെല്‍ അവീവ് : എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആക്രമണത്തിന്റ മറ്റൊരു മുഖമായി മാറിയിരിക്കുകയാണ് ഗാസയിലെ ആശുപത്രിയിലുണ്ടായ ബോംബ് ആക്രമണം. രോഗികളും കുട്ടികളും ഡോക്ടര്‍മാരും അടക്കം 500ലേറെ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ഇസ്രായേല്‍ ആല്ലെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിഷേധ കുറിപ്പിറക്കി അറിയിച്ചത്.
'ലോകം മുഴുവന്‍ അറിയണം, ഗാസയിലെ ഭീകരരാണ് ആശുപത്രി തകര്‍ത്തത്. ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ അവരുടെ മക്കളെയും കൊല്ലുകയാണെന്നും' നിഷേധ കുറിപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹു വിശദീകരിച്ചത്.
ഇപ്പോഴിതാ അതിനു പിന്നാലെ സംഭവത്തിനു പിന്നില്‍ ഹമാസാണെന്ന് പറഞ്ഞുകൊണ്ട് ഇസ്രയേലിലേക്ക് ലക്ഷ്യം വെച്ച റോക്കറ്റ് ലക്ഷ്യം തെറ്റി ഗാസയിലെ ആശുപത്രിയില്‍ പതിക്കുന്നു എന്നവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോയും ഇസ്രയേല്‍ സേന പുറത്തുവിട്ടുണ്ട്.
മധ്യ ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിയിലാണ് അര്‍ധരാത്രിയോടെ ആക്രമണം നടന്നത്. സംഭവത്തില്‍ 500-ല്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നതായുമാണ് ഗാസ വ്യക്തമാക്കിയത്. സംഘര്‍ഷം തുടരുന്നതിനാല്‍ വീട് വിട്ട ആയിരങ്ങളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്.
ചുരുങ്ങിയത് 4000 അഭയാര്‍ത്ഥികളെങ്കിലും ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട ഡോക്ടര്‍ അന്തരാഷ്ട്ര മാധ്യമത്തോട് പ്രതികരിച്ചിരുന്നു. ആശുപത്രി ഏതാണ്ട് പൂര്‍ണ്ണമായി തകര്‍ന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. വീട് വിട്ട ആയിരങ്ങള്‍ സുരക്ഷിതമെന്ന് കരുതി അഭയം തേടിയ ആശുപത്രിയിലായിരുന്നു ആക്രമണം ഉണ്ടായത്.