കാർ ഇൻഷുറൻസിൽ ഡ്രൈവർമാരുടെ കൈപൊള്ളുന്ന വർഷമായി 2024 മാറുന്നു. ശരാശരി കാർ ഇൻഷുറൻസ് പ്രീമിയത്തിൽ 58% വരെ വർദ്ധനവ് വന്നിട്ടുണ്ട്. 17-20 വയസ് പ്രായമുള്ള ഡ്രൈവർമാർക്കാണ് പ്രീമിയം വർധനവിൽ കൂടുതൽ പ്രഹരമേറ്റിട്ടുള്ളത്.
യുവ ഡ്രൈവർമാരെയാണ് ഉയർന്ന കാർ ഇൻഷുറൻസ് ചെലവ് ഏറ്റവും കൂടുതൽ ബാധിച്ചത്, പുറത്തുവന്ന കണക്കുപ്രകാരം 18 വയസ്സുള്ളവർക്ക് ഏകദേശം £3,000 വരെ വർദ്ധനവ് പ്രീമിയത്തിൽ നൽകേണ്ടിവരുന്നു.
യുകെയിലെ ഇൻഷുറൻസ് അടക്കമുള്ള സാമ്പത്തിക സേവനങ്ങളുടെ താരതമ്യ പഠനക്കാരായ കൺഫ്യൂസഡ്.കോം പുറത്തുവിട്ട റിപ്പോർട്ടിലേതാണ് ഈ വിവരങ്ങൾ.
കഴിഞ്ഞവർഷം ഇതേ സമയത്തേക്കാൾ ശരാശരി 17-20 വയസ് പ്രായമുള്ളവരുടെ ഇൻഷുറൻസ് ചാർജ്ജ് 1,000 പൗണ്ടിലധികം വർദ്ധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
അതുപോലെ കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് ശരാശരി ഡ്രൈവർമാർക്ക് കാർ ഇൻഷുറൻസിൽ 58% കൂടുതൽ തുകയും നൽകേണ്ടിയും വരുന്നു.
എല്ലാ ഡ്രൈവർമാരുടേയും കാർ ഇൻഷുറൻസിൻ്റെ ശരാശരി നിരക്കുവർദ്ധനവ് £366 കൂടി £995 ആയുയർന്നു. എന്നാൽ യുവ ഡ്രൈവർമാർക്കാണ് ഏറ്റവും ഉയർന്ന വർദ്ധനവുള്ളത്. 17 വയസ്സുള്ളവരുടെ പ്രീമിയം ശരാശരി £1,423 വർധിച്ച് £2,877 ആയി. 18 വയസ്സുള്ള ഡ്രൈവർമാർക്ക്, പോളിസിയുടെ ശരാശരി നിരക്ക് 3,162 പൗണ്ടിലെത്തി.
അപകടം ഉണ്ടാകാനുള്ള സാധ്യതക്കൂടുതൽ അലസവും അശ്രദ്ധവുമായ ഡ്രൈവിങ്, അമിതവേഗതയിലുള്ള ഡ്രൈവിങ് എന്നിവയാണ് യുവ ഡ്രൈവർമാരുടെ ഇൻഷുറൻസ് പ്രീമിയം കുത്തനെ ഉയർത്താൻ കമ്പനികളെ പ്രേരിപ്പിച്ചിട്ടുള്ളത്.
കോവിഡിനുശേഷം ക്ലെയിമുകളിലും കാർ മെയിന്റനൻസിലെ ഉയർന്ന ചെലവുകളിലും ഉണ്ടായ വർധനവുമാണ് പൊതുവിൽ ഇൻഷുറൻസ് പ്രീമിയം കുത്തനെ ഉയർത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ ക്ലെയിമുകളുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടായി. സെക്കൻഡ് ഹാൻഡ് കാറുകളുടെ വില പഴയതിനേക്കാൾ കൂടുതലായി. പാർട്‌സുകളുടെ വില, അറ്റകുറ്റപ്പണികൾ നടത്താനുള്ള തൊഴിലാളികളുടെ ചെലവ്, എന്നിവയെല്ലാം ഒടുവിൽ ഇൻഷുറൻസ് പ്രീമിയം രൂപത്തിൽ ഡ്രൈവർമാരുടെ തലയിലേക്ക് വന്നു എന്നതുതന്നെ കാരണം.
പുതുതായി ഡ്രൈവിങ് ലൈസൻസെടുക്കുന്ന യുവ ഡ്രൈവർമാർ സാധാരണ വാങ്ങുന്ന ആദ്യവാഹനം സെക്കൻഡ് ഹാൻഡ് ആയിരിക്കും. കോവിഡ് പാൻഡെമിക്കിൻ്റെ ഏതാനും മാസങ്ങൾ മുതൽ അസ്ഥിരമാണ് സെക്കൻഡ് ഹാൻഡ് കാർ വിപണിയിലെ വിലകൾ.
കമ്പ്യൂട്ടർ ചിപ്പുകളുടേയും നിർമ്മാണത്തിന് ആവശ്യമായ മറ്റ് സാമഗ്രികളുടെയും ആഗോള ദൗർലഭ്യം കാരണം പുതിയ വാഹനങ്ങളുടെ ഉൽപ്പാദനം കുറഞ്ഞതാണ് ഉപയോഗിച്ച കാറുകളുടെ ഡിമാൻഡ് കുതിച്ചുയർന്നതിനുള്ള മറ്റൊരുകാരണം.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഡാറ്റ പ്രകാരം 2022 മാർച്ചിൽ യൂസ്ഡ് കാർ വിപണിയിലെ വില വർധന 31% ആയി ഉയർന്നു. അതിനുശേഷം അത് കുത്തനെ കുറയുകയും ചെയ്തു. എന്നിരുന്നാലും, വാഹനമോടിക്കുന്നവർക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ള സമയമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം പ്രീമിയം കുറയ്ക്കാൻ കുറുക്കുവഴികളുണ്ടെന്നും ഏജന്റുമാർ പറയുന്നു. ഡ്രൈവിങ്ങിൽ കൂടുതൽ അനുഭവപരിചയമുള്ള, പ്രായമുള്ള മാതാപിതാക്കളെയോ, സുഹൃത്തിനെയോ, മറ്റേതെങ്കിലും വ്യക്തിയെയോ നിയമാനുസൃതമായി കാർ ഉടമയോ, പങ്കാളിയോ, ഡ്രൈവിങ് പാർട്ട്ണറോ ആക്കി ഇൻഷുറൻസിൽ ആ വ്യക്തിയെ ഒരു പേരുള്ള ഡ്രൈവറായി ചേർക്കാനും കഴിഞ്ഞാൽ, ഇൻഷുറൻസ് പ്രീമിയം നിരക്കിൽ നൂറുകണക്കിന് പൗണ്ട് കുറയുകയും ചെയ്യും.
അതുപോലെ വാഹന ഉടമകളും ഡ്രൈവർമാരും ഒരിക്കലും ഇൻഷുറൻസ് പരിരക്ഷയില്ലാതെ വാഹനമോടിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.