രാവിലെ ഒൻപതു മണിമുതൽ തന്നെ ഹാർലോയിലെ സെന്റ് തോമസ് മോറെ പള്ളിയങ്കണത്തിലേക്ക് മലയാളികൾ എത്തിത്തുടങ്ങിയിരുന്നു. യുകെയുടെ വിവിധഭാഗങ്ങളിൽ നിന്നും വന്നവർ.
സെന്റ് തോമസ് മോറെ പള്ളിയിൽ കാർ പാർക്കിങ് അനുവദിക്കാത്തതിനാൽ പള്ളിക്കുസമീപം മൂന്നിടങ്ങളിലായാണ് പാർക്കിങ്ങുകൾ ക്രമീകരിച്ചിരുന്നത്. അവിടെനിന്നും കാൽനടയായി പള്ളിയിലേക്ക് എത്തുകയായിരുന്നു.
എല്ലാവരുടേയും മുഖത്ത് വിഷാദം.. കണ്ണുകളിൽ നേരിയ നനവ്.. മൗനം തളംകെട്ടിയ നിമിഷങ്ങളും ദുഃഖസാന്ദ്രം! ഇന്നലെ രാവിലെ പള്ളിമുറ്റത്തെ കാഴ്ച്ചകൾ ഇതായിരുന്നു.
ആഴ്ചകൾക്കു മുമ്പുവരെ എല്ലാക്കാര്യത്തിനും തങ്ങളിലൊരാളായി ഓടിനടന്നിരുന്ന പ്രിയപ്പെട്ട ജോബിച്ചേട്ടനെ അവസാനമായി ഒന്നുകാണാനും സംസ്കാരച്ചടങ്ങിനും എത്തിച്ചേർന്നവർ.
വേദന നിറഞ്ഞ ഹൃദയത്തോടെ ജോബിയുടെ ഭാര്യ മേഴ്‌സിയും കുട്ടികളും എത്തിയപ്പോഴും ആശ്വസിപ്പിക്കാൻ പോലും വാക്കുകൾ കിട്ടാത്ത അവസ്ഥയിലായിരുന്നു പലരും. നേർത്ത തലോടലിലും കൈകൂപ്പലിലും ആരും കാണാതെയുള്ള കണ്ണീരൊപ്പലിലുമായി ദുഖമൊതുക്കി.
രാവിലെ പത്തുമണിയോടെ തന്നെ പള്ളിക്കുൾവശം തിങ്ങിനിറഞ്ഞു. മൃതദേഹവും വഹിച്ചുള്ള വാഹനം എത്തിയതോടെ പത്തരയോടെ സംസ്‌കാര ചടങ്ങിനായുള്ള പ്രത്യേക കുർബ്ബാന ആരംഭിച്ചു.
പന്ത്രണ്ടു മണിയോടെ പൊതുദർശനവും അനുശോചന - അനുസ്‌മരണ പ്രസംഗങ്ങളും ആരംഭിച്ചു. ഹാർലോ മലയാളികൾക്കിടയിൽ ജോബി പങ്കുവച്ചിരുന്ന സൗഹൃദവും അദ്ദേഹത്തിന്റെ സേവനതല്പരതയും പുരോഹിതൻ പ്രത്യേകം സ്‌മരിച്ചു.
സുഹുത്തുക്കളും ബന്ധുക്കളും നടത്തിയ അനുസ്മരണ പ്രസംഗങ്ങൾ, പലരിലും വിങ്ങിപ്പൊട്ടലുകൾക്കും അടക്കിപ്പിടിച്ച വിതുമ്പലുകൾക്കും വഴിയൊരുക്കി. തികച്ചും ആകസ്മികമായിരുന്നു ഹാർലോ മലയാളികൾക്കിടയിൽ നിറസാന്നിധ്യമായിരുന്ന ജോബിയുടെ വിടവാങ്ങൽ.
ഈ മാസം പന്ത്രണ്ടാം തീയതിയാണ് യുകെ മലയാളികളെ ഒന്നാകെ വേദനയിലാഴ്ത്തി, അമ്പതാം പിറന്നാളിനുപോലും കാത്തുനിൽക്കാതെ; ജോബി ജോയ് വിടവാങ്ങിയത്. വര്‍ഷങ്ങളായി ഹാര്‍ലോയില്‍ കുടുംബസമ്മേതം താമസിക്കുന്ന ജോബി, മലയാളി അസോസിയേഷൻ പ്രവർത്തങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. ഹാർലോ മലയാളികൾക്കിടയിൽ സുപരിചിതനായിരുന്നു.
രാവിലെ പെട്ടന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജോബി സുഹൃത്തിനെ ഫോണില്‍ വിളിച്ചിരുന്നു. സുഹൃത്ത് ഉടന്‍ തന്നെ വീട്ടില്‍ എത്തിച്ചേര്‍ന്നെങ്കിലും പൂട്ടിക്കിടന്ന വീടിനുള്ളിലേയ്ക്ക് പ്രവേശിക്കുവാന്‍ സാധിച്ചില്ല.
വീട് തുറക്കാൻ ജോബിയോട് ‘കതകിൽ മുട്ടിവിളിച്ച് പറഞ്ഞെങ്കിലും മറുപടിയുണ്ടായില്ല. അതിന് മുന്‍പേ കുഴഞ്ഞുവീണ ജോബിയുടെ ബോധംപോയതായി കരുതുന്നു. സശയം തോന്നിയ സുഹൃത്ത് ഉടന്‍തന്നെ ആബുലന്‍സ് വിളിച്ചു. പാരാ മെഡിക്കല്‍സ് എത്തി വീടിന്റെ പുറകുവശത്തെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന ജോബിയെയാണ് കണ്ടത്.
പാരാമെഡിക്കുകൾ അതിവേഗം ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ നടത്തിയെങ്കിലും രക്ഷിക്കുവാന്‍ സാധിച്ചില്ല. ജീവൻ നഷ്ടപ്പെട്ടുവെന്ന് അവർ അറിയിച്ചതിനെ തുടർന്ന് ഡോക്ടര്‍ വീട്ടിലെത്തി രാവിലെ 10:30 മണിയോടുകൂടി മരണം സ്ഥിരീകരിച്ചു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കോട്ടയം പേരൂര്‍ കരിയട്ടുപുഴ വീട്ടില്‍ ജോയിയുടെ മകനാണ് ജോബി. ഈ മാസമാദ്യം ജോബി കുടുംബസമേതം നാട്ടിൽ പോയിരുന്നു. ഭാര്യ മേഴ്‌സിയുടെ അടുത്ത ബന്ധുവിന്റെ കല്യാണത്തിനാണ് പോയത്. ജനുവരി ഏഴാം തീയതി ജോബിയും മക്കളും നാട്ടില്‍ നിന്ന് തിരിച്ചെത്തി. ഭാര്യ മേഴ്‌സിയെ നാട്ടില്‍ നിര്‍ത്തി കുട്ടികള്‍ക്ക് സ്‌കൂളുതുറക്കുന്നതിനാല്‍ ആണ്‍കുട്ടികളായ ജെറോമും ജെറാള്‍ഡുമൊത്ത് ജോബി നേരത്തെ യുകെയിലേയ്ക്ക് വരികയായിരുന്നു. അത് ഒരിക്കലും തിരിച്ചുവരാത്ത അന്ത്യയാത്രയുമായി.
പൊതുദർശനത്തിനും അനുശോചനങ്ങൾക്കും ശേഷം ഒരുമണിയോടെ പള്ളിയിൽ നിന്നും പാൺഡൻ സെമിത്തേരിയിലേക്കുള്ള വിലാപയാത്ര തുടങ്ങി. അന്ത്യകർമ്മങ്ങൾക്കുശേഷം പ്രിയപ്പെട്ടവരുടെയും നൂറുകണക്കിനു മലയാളികളുടേയും സാന്നിധ്യത്തിൽ മൃതദേഹം സംസ്‌കരിച്ചു.
ജീവിതകാലത്ത് ജോബി നൽകിയ സ്നേഹവും സേവനങ്ങളും യുകെ മലയാളികളുടെ ഓർമ്മകളിൽ ഏറെനാൾ മായാതെ നിൽക്കും. പിരിഞ്ഞുപോകുമ്പോൾ എല്ലാവർക്കും പറയാനുള്ളതും അതുതന്നെയായിരുന്നു.