ഇംഗ്ലണ്ടിലെ ഫാർമസിസ്റ്റുകൾക്ക് എഴുചെറിയ അസുഖങ്ങൾക്ക് മരുന്നു കുറിയ്ക്കുന്നതിനുള്ള അനുമതി ഇതാദ്യമായി എൻഎച്ച്എസ് നൽകി.
ജിപി ക്ലിനിക്കുകളിലേയും ആശുപത്രികളിലേയും തിരക്ക് കുറയ്ക്കുക മുഖ്യലക്ഷ്യമാക്കി നടത്തുന്ന പദ്ധതി, ഫാർമസിസ്റ്റുകൾക്ക് 1000 പൗണ്ടിലേറെയുള്ള അധിക പ്രതിമാസ വരുമാനത്തിനും വഴിയൊരുക്കും.
തൊണ്ടവേദന, ചെവി വേദന തുടങ്ങിയ ഏഴ് ചെറിയ രോഗാവസ്ഥകൾക്കുള്ള ചികിത്സകളാണ് ഇനിമുതൽ ഫാർമസിസ്റ്റുകളിൽ നിന്ന് നേരിട്ട് ലഭിക്കുക. ഇതിനായി ഡോക്ടറെ സന്ദർശിക്കേണ്ട ആവശ്യമില്ല.
ഇംഗ്ലണ്ടിലെ 90% കമ്മ്യൂണിറ്റി കെമിസ്റ്റുകളും പുതിയ സേവനം നൽകുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്യാൻ യോഗ്യത നേടുന്ന ഫാർമസിസ്റ്റുകൾ ഓരോരുത്തരും £2,000 ഫീസ് അടയ്ക്കണം.
ഫാർമസി ഫസ്റ്റ് സ്കീം ഇംഗ്ലണ്ടിലെ മിക്ക കെമിസ്റ്റുകൾക്കും അപ്പോയിന്റ്മെൻ്റുകളോ റഫറലുകളോ ഇല്ലാതെ രോഗികൾക്ക് കുറിപ്പടി നൽകാൻ അനുവദിക്കും. ഇതുമൂലം ജിപി സർജറികളിൽ പ്രതിവർഷം 10 ദശലക്ഷം അപ്പോയിൻ്റ്‌മെൻ്റുകൾ കുറയ്ക്കാനാകുമെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് കണക്കുകൂട്ടുന്നു,
ഫാർമസി ഫസ്റ്റ് സ്കീം മുഖേന ഫാർമസിസ്റ്റുകൾക്ക് മരുന്ന് നിർദേശിക്കാൻ കഴിയുന്ന അസുഖങ്ങൾ:
തൊണ്ടവേദന
ചെവി വേദന
സൈനസൈറ്റിസ്
ഇംപെറ്റിഗോ
ഷിംഗിൾസ്
അണുബാധയുണ്ടാക്കുന്ന പ്രാണികളുടെ കടി
സ്ത്രീകളിലെ സങ്കീർണ്ണമല്ലാത്ത മൂത്രനാളി അണുബാധ
കൂടുതൽ വിദഗ്‌ധ പരിശോധനയോ, ചികിത്സയോ തുടർ പരിചരണമോ ആവശ്യമുള്ള രോഗികളെ ഫാർമസിസ്റ്റുകൾ ജിപി സർജറികളിലേക്ക് റഫർ ചെയ്യും.
ഫാർമസി ഫസ്റ്റ് സ്കീം ഇംഗ്ലണ്ടിലെ ഒട്ടുമിക്ക ഫാർമസിസ്റ്റുകൾക്കും അധിക വരുമാനത്തിനും വഴിയൊരുക്കും എന്നതാണ് അവരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ കാര്യം. ഇംഗ്ലണ്ടിലെ രജിസ്റ്റേർഡ് ഫാർമസിസ്റ്റുകളിൽ നല്ലൊരുശതമാനം മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരാണ്.
സ്‌കീമിൽ രജിസ്റ്റേർഡ് ആയിക്കഴിഞ്ഞാൽ ഫാർമസിസ്റ്റുകൾക്ക് ഒരുരോഗിയുടെ കൺസൾട്ടേഷന് £15 ഫീസായി ആരോഗ്യവകുപ്പിൽ നിന്ന് ലഭിക്കും. കൂടാതെ ടാർജറ്റ് നിശ്ചയിച്ചിട്ടുള്ള നിശ്ചിത എണ്ണം രോഗികളെ ചികിത്സിക്കാൻ കഴിഞ്ഞാൽ പ്രതിമാസം £1,000 അധികമായും ലഭിക്കും.
സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ സമാനമായ സേവനങ്ങൾ ഇതിനകംതന്നെ അവിടത്തെ ആരോഗ്യവകുപ്പും സർക്കാരും നടപ്പിലാക്കിയിട്ടുണ്ട്.
ഇംഗ്ലണ്ടിലെ പകുതിയോളം ഫാർമസിസ്റ്റുകൾക്കും ഗർഭനിരോധന ഗുളികകൾ നിർദ്ദേശിക്കാനുള്ള അനുമതി സമീപകാലത്ത് നൽകിയിരുന്നു. രക്തസമ്മർദ്ദ പരിശോധനകൾ നടത്താനും അവർക്ക് അനുമതിയുണ്ട്.
NHS ഇംഗ്ലണ്ടിൻ്റെ ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് പുതിയ സ്കീമിനെ "രോഗികൾക്ക് നല്ലവാർത്ത" എന്ന് വിശേഷിപ്പിച്ചു.
ഫാർമസിസ്റ്റുകളുടെ അസ്സോസിയേഷനായ റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റിയും സ്‌കീമിനെ സ്വാഗതംചെയ്‌തു. ഇതിനെ രോഗീപരിചരണത്തിലെ ഒരു ‘കുതിച്ചുചാട്ടം’ എന്നാണ് വിശേഷിപ്പിച്ചത്.
2015 ന് ശേഷമുള്ള ഏറ്റവും താഴ്ന്നനിലയിലേക്ക് ഇംഗ്ലണ്ടിലെ കെമിസ്റ്റുകളുടെ എണ്ണം കുറഞ്ഞുവെന്ന് ഏറ്റവും പുതിയ കണക്കുകൾ തെളിയിച്ചത് ആശങ്കയുണർത്തിയിരുന്നു. ഫാർമസികൾ പലതും അടച്ചുപൂട്ടുകയും ചെയ്യുന്നു. പുതിയ സ്‌കീം ഈ രംഗത്ത് വീണ്ടും പുതിയ ഉണർവ്വ് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.