കേരളം കണ്ട ഏറ്റവും ഭീതിയേറിയ കോവിഡ് വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് മുന്‍പ് കേരളം നേരിട്ട മറ്റൊരു വൈറസായിരുന്നു നിപ്പ വൈറസ്. കോഴിക്കോട് ജില്ലയെ അപ്പാടെ മുള്‍മുനയില്‍ നിറുത്തിയ നിമിഷമായിരുന്നു നിപ്പ വൈറസ് പരന്ന സമയം. ഇപ്പോഴിതാ വീണ്ടും നിപ്പയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുകയാണ്.
കോഴിക്കോട്, വയനാട് എന്നി ജില്ലകളിലെ പഴംതീനി വവ്വാലുകളില്‍ ആണ് നിപ വൈറസ് സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ പഠനറിപ്പോര്‍ട്ടില്‍ ആണ് ഈ കാര്യം പറയുന്നത്. പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി.) ഗവേഷകര്‍ 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നിപബാധിതമേഖലകളില്‍നിന്ന് ശേഖരിച്ച വവ്വാല്‍ സ്രവങ്ങള്‍ പരിശോധിച്ച ഫലങ്ങളില്‍ വൈറസ് സാന്നിധ്യം വ്യക്തമായത്. വൈറസ് മനുഷ്യരിലേക്ക് ഏതുതരത്തിലാണ് പകരുന്നതെന്ന് വ്യക്തമാകാന്‍ തുടര്‍പഠനം വേണമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, മണാശ്ശേരി, കുറ്റ്യാടി, കള്ളാട്, തളീക്കര, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളില്‍നിന്നാണ് പഴംതീനി വവ്വാലുകളുടെ സ്രവങ്ങള്‍ ശേഖരിച്ചത്. 272 വവ്വാലുകളുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 20.9 ശതമാനത്തില്‍ നിപ വൈറസ് ആന്റിബോഡി സാനിധ്യം കണ്ടെത്തി. 44 വവ്വാലുകളുടെ കരളില്‍നിന്നും പ്ലീഹയില്‍നിന്നും ശേഖരിച്ച സാംപിളുകളില്‍ നാലെണ്ണത്തില്‍ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നു.
മുമ്പ് കേരളത്തില്‍ കണ്ടെത്തിയ നിപ വൈറസുമായി 99 ശതമാനം ജനിതകസാമ്യമുള്ളവയാണ് തിരിച്ചറിഞ്ഞ വൈറസെന്നും വ്യക്തമായി. മുന്‍വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച പരിശോധനകളിലും മേഖലയിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വൈറസ് ഇനിയും പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം എന്ന് മുന്നറിയിപ്പില്‍ പറയുന്നു.