അടുത്ത പൊതു തിരഞ്ഞെടുപ്പിലേക്ക് രാജ്യം അടുക്കുമ്പോള്‍, അങ്കത്തിന് മുമ്പേ ആയുധം വച്ച് കീഴടങ്ങിയ അവസ്ഥയിലാണ് ടോറികള്‍. ലേബര്‍ പാര്‍ട്ടിക്ക് അധികാരം ലഭിക്കാനുള്ള സാധ്യത 99 ശതമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തമ്പോള്‍ ടോറി ക്യാമ്പുകളിലെങ്ങും കനത്ത നിരാശ പടര്‍ന്നിരിക്കുകയാണ്. മുന്‍നിര ഇലക്ഷന്‍ അനലിസ്റ്റായ പ്രൊഫ. ജോണ്‍ കര്‍ട്ടിസനാണ് നിലവിലെ ഭരണപക്ഷത്തിന് അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന വിശകലനം നടത്തിയിരിക്കുന്നത്.
അപ്രതീക്ഷിതമായ മറ്റെന്തെങ്കിലും രാഷ്ട്രീയ സാഹചര്യത്തിന്റെ ഫലമായി പാര്‍ലമെന്റില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതി വന്നാല്‍ പോലും നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിനേക്കാള്‍ സാധ്യത ലേബര്‍ പാര്‍ട്ടി നേതാവായ കെയര്‍ സ്റ്റാര്‍മര്‍ക്കാണ് ഉള്ളതെന്നാണ് പൊതുവെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ കുറെ നാളുകളായി പ്രതിപക്ഷത്തിരിക്കുന്ന ലേബര്‍ പാര്‍ട്ടിയാണ് തുടര്‍ച്ചയായി അഭിപ്രായ സര്‍വേകളില്‍ മുന്നിട്ടു നില്‍ക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ നിലവിലെ ഭരണപക്ഷമായ ടോറികള്‍ വിജയിക്കാനുള്ള സാധ്യത 1 ശതമാനം മാത്രമാണെന്ന കര്‍ട്ടിസിന്റെ വിലയിരുത്തല്‍ അതീവ പ്രാധാന്യത്തോടെയാണ് മുന്‍നിര മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തത്.
റോബര്‍ട്ട് ഹാന്‍ഫോണിന്റെ മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിയും സായുധസേനകളുടെ ചുമതലയുള്ള ജെയിംസ് ഹിപ്പി അടുത്ത പൊതു തിരഞ്ഞെടുപ്പിനു മുന്‍പ് രാജിവെയ്ക്കുമെന്ന് പറഞ്ഞതും സര്‍ക്കാരിലെ മുന്‍ നിരക്കാരുടെ അതൃപ്തിയായാണ് വിലയിരുത്തുന്നത്. ഇതുകൂടാതെയാണ് ബോറി ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള മുന്‍നിരക്കാര്‍ അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞത് ഭരണപക്ഷത്തിന്റെ ആത്മവിശ്വാസ കുറവ് മൂലമാണെന്ന ആക്ഷേപം ശക്തമാണ്. എന്‍എച്ച്എസ്സിന്റെ സേവനത്തെ കുറിച്ചുള്ള ജനത്തിന്റെ സംതൃപ്തി ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 2010 -ല്‍ ലേബര്‍ പാര്‍ട്ടി അധികാരം ഒഴിയുമ്പോള്‍ എന്‍എച്ച്എസിനെ കുറിച്ച് 70 ശതമാനം ആള്‍ക്കാരും തൃപ്തികരമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ നിലവിലെ സംതൃപ്തിയുടെ നിരക്ക് 24 ശതമാനം മാത്രമാണ്.
പലിശ നിരക്ക് കുതിച്ചുയര്‍ന്നതും സാധാരണ ജനങ്ങളെ നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ട്. ജീവിത ചിലവില്‍ ഉണ്ടായ കുത്തനെയുള്ള വര്‍ദ്ധനവ് ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ പ്രധാന പങ്കു വഹിച്ച കാരണങ്ങളില്‍ ഒന്നാണ്. പണപ്പെരുപ്പ നിരക്ക് കുറഞ്ഞതാണ് അടുത്തകാലത്ത് സര്‍ക്കാരിന് അനുകൂലമായ നടന്ന പ്രധാന സംഭവം.എന്നാല്‍ പണപ്പെരുപ്പം കുറഞ്ഞിട്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാത്തതും പൊതുജനാഭിപ്രായം ഭരണപക്ഷത്തിനെതിരെ ഉയരാന്‍ കാരണമായി.