ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളിലൊന്ന് ഏറ്റുവാങ്ങി കൺസർവേറ്റീവ് പാർട്ടി. അമ്പതോളം കൗൺസിലുകളിലും ലണ്ടനടക്കം പതിനൊന്ന് നഗരസഭകളിലെ മേയർ സ്ഥാനവും കൈയടക്കി വെന്നിക്കൊടി പാറിച്ചാണ് ലേബർ പാർട്ടിയുടെ വിജയത്തേരോട്ടം.
കനത്ത പരാജയത്തെ തുടർന്ന് ഋഷി സുനക്കിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും സർക്കാർ പിരിച്ചുവിട്ട് ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്നും ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമെർ ആവശ്യപ്പെട്ടു.
പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതാണ് എടുത്തുപറയേണ്ട മറ്റൊരുകാര്യം. ലണ്ടൻ മേയറായി ലേബർ നേതാവ് സാദിഖ് ഖാൻ മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടു. വെസ്‌റ്റ് മിഡ്‌ലാൻഡ്‌സ് മേയർ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം നേടിയും ലേബറുകൾ ടോറികളെ ഞെട്ടിച്ചു!
ഫലം പ്രഖ്യാപിച്ച 50 കൗൺസിലുകളിലായി 1140 സീറ്റുകളിൽ ലേബറുകൾ റെക്കോർഡ് വിജയം കരസ്ഥമാക്കി. കഴിഞ്ഞ തവണത്തേക്കാൾ 185 കൗൺസിലർമാരെയാണ് ലേബർ പാർട്ടിക്ക് നേടുവാൻ കഴിഞ്ഞത്. 8 കൗൺസിലുകളിൽ പുതിയതായി ഭരണം പിടിക്കുവാനും കഴിഞ്ഞു.
ആകെയുള്ള കൗൺസിലർമാരുടെ എണ്ണത്തിൽ കൺസർവേറ്റീവ് പാർട്ടി ഇതാദ്യമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്‌തു. രണ്ടാം സ്ഥാനത്തെത്തിയ ലിബറൽ ഡെമോക്രാറ്റുകൾ 521 കൗൺസിലർ സീറ്റുകൾ നേടി. 12 കൗൺസിലുകളിൽ ഭരണംപിടിച്ച ലിബറലുകൾ 2 കൗൺസിലുകൾ പുതിയതായി നേടുകയും ചെയ്‌തു.
513 കൗൺസിലർമാരുമായി ഇംഗ്ലണ്ടിൽ മുന്നാംസ്ഥാനത്താണ് കൺസർവേറ്റീവുകൾ. 10 കൗൺസിലുകളിൽ ഭരണം നഷ്ടപ്പെട്ട ടോറികൾക്ക് 6 കൗൺസിലുകൾ മാതമേ നേടാനായിട്ടുള്ളൂ.
സ്വാതന്ത്രർക്ക് 228 കൗൺസിലർ സീറ്റുകളും ഒരു കൗൺസിൽ ഭരണവും നേടാനായി. ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയ മറ്റൊരു പാർട്ടി ഗ്രീൻ പാർട്ടിയാണ്. 181 കൗൺസിലർമാരെ വിജയിപ്പിക്കാൻ ഗ്രീൻ പാർട്ടിക്കുകഴിഞ്ഞു.
വിവിധ റെസിഡന്റ്‌സ് അസ്സോസിയേഷൻ 48 സീറ്റുകളും വർക്കേഴ്സ് പാർട്ടി 4 സീറ്റുകളും നേടി. ഏറെ പ്രതീക്ഷയുണർത്തി ആദ്യഫലങ്ങളിൽ മുന്നേറിയെങ്കിലും 2 സീറ്റുകൾ ,മാത്രം നേടി പുതിയ പാർട്ടി റിഫോം യുകെ വരവറിയിച്ചു.
ഇംഗ്ലണ്ടിലെ ഫലപ്രഖ്യാപനം നടന്ന 11 മേയർ സ്ഥാനങ്ങളിലും ലേബറുകൾ തന്നെ വിജയക്കൊടി പാറിച്ചു. ലണ്ടൻ മേയർ സാദിഖ് ഖാൻ ഇതുമൂന്നാം തവണയും വിജയിച്ച് റെക്കോർഡിട്ടു.
ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, ലിവർപൂൾ, ഗ്രെയ്റ്റർ മാഞ്ചെസ്റ്റർ എന്നിവിടങ്ങളിലും ലേബർ മേയർ സ്ഥാനാർത്ഥികൾ വിജയിച്ചു.
കൺസർവേറ്റീവ് സർക്കാരിന്റെ ജനവിരുദ്ധ ഭരണമാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നും പ്രധാനമന്ത്രി ഋഷി സുനക്ക് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കണമെന്നും സർക്കാർ പൊതുതിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കണമെന്നും ലേബർ നേതാവ് കീർ സ്റ്റാർമെർ ആവശ്യപ്പെട്ടു.
എന്നാൽ പരാജയം സമ്മതിക്കുന്നുവെങ്കിലും അടുത്ത പൊതുതിരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾ വിജയിക്കുമെന്നും അതിനുള്ള പുതിയ പദ്ധതികളും നടപടികളും ഉടൻ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി ഋഷി സുനക്ക് പറഞ്ഞു.
ജനസമ്മതനായ പുതിയൊരു നേതാവിനെ പെട്ടെന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ, ഋഷി സുനക്കിനെ തൽക്കാലം നേതൃസ്ഥാനത്തുനിന്ന് നീക്കേണ്ടെന്നാണ് പൊതുവേയുള്ള ടോറികളുടെ തീരുമാനമെന്നും അറിയുന്നു.
എങ്കിലും കുടുതൽപ്പേർ സുനക്കിന്റെ രാജി ആവശ്യപ്പെട്ട് പാർട്ടിക്കുള്ളിൽ നിന്നുതന്നെ രംഗത്തെത്തിയാൽ, നിലവിലെ വിദേശകാര്യ സെക്രട്ടറിയും മുൻ പ്രധാനമന്ത്രിയുമായ ഡേവിഡ് കാമറോൺ അടുത്ത പൊതുതിരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകളെ നയിക്കാൻ നേതാവായി എത്തുമെന്നും സൂചനയുണ്ട്.