കഴിഞ്ഞ ഒന്നുരണ്ടു വർഷത്തിനിടെ നിരവധി മലയാളി യുവാക്കൾ യുകെയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടിട്ടുണ്ട്. യുവാക്കൾക്കു പുറമേ യുവതിയും കുഴഞ്ഞുവീണ് മരിച്ചുവെന്ന വാർത്തയാണ് യുകെ മലയാളികളെ ഒന്നാകെ ഇപ്പോൾ പിടിച്ചുലച്ചിട്ടുള്ളത്.
അതും വിദ്യാസമ്പന്നയും ശരീര സംരക്ഷണത്തിൽ ശ്രദ്ധാലുവുമായ യുവതിയുമെന്നതും നടുക്കത്തിന്റെ ആഴം കൂട്ടുന്നു. ഡെര്‍ബിയ്ക്കടുത്ത് ബര്‍ട്ടണിലാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മലയാളി യുവതി തീർത്തും അപ്രതീക്ഷിതമായി കുഴഞ്ഞുവീണ് മരിച്ചത്
25 വയസ്സുമാത്രമുള്ള ജെറീന ജോര്‍ജ് ആണ് അതിവേഗവും അസാധാരണവുമായി മരണം ജീവനെടുത്ത ആ ദൗര്ഭാഗ്യവതി. ശനിയാഴ്ച രാത്രി പത്തുമണിയോടെ ആയിരുന്നു ദാരുണ സംഭവം. ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ കാണിക്കുന്ന ജെറീന, പതിവുള്ള വ്യായാമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
അതുകൊണ്ടുതന്നെ കുടുംബാംഗങ്ങൾക്കും ജെറീനയെ അടുത്തറിയുന്നവർക്കും ആ വിയോഗവർത്ത വിശ്വസിക്കാൻ കഴിയുന്നില്ല. അപ്രതീക്ഷിതമായി എത്തിയ മരണവാര്‍ത്തയില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബം. ബര്‍ട്ടണിലെ ജോര്‍ജിന്റെയും റോസിലിയുടെയും മൂന്നു പെണ്‍മക്കളില്‍ ഏറ്റവും ഇളയ മകളാണ് ജെറീന.
യു കെയിലെ പ്രശസ്തമായ ടാക്സ് അഡ്വൈസറി കമ്പനി യായ ബി ഡി ഒ നോട്ടിംഗാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് / സീനിയര്‍ ടാക്സ് അഡ്വൈസര്‍ ആയി ജോലിചെയ്യുകയായിരുന്നു ജെറീന.
സ്വന്തം വീട്ടില്‍ തന്നെ വ്യായാമം ചെയ്യുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഉടനെ തന്നെ നഴ്‌സായ അമ്മ റോസിലി സിപിആര്‍ കൊടുക്കുകയും എമര്‍ജന്‍സി സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു . എമര്‍ജന്‍സി ആന്റ് ആംബുലന്‍സ് വിഭാഗവും പാരാമെഡിക്കുകളും സ്ഥലത്തെത്തിയെങ്കിലും ജെറീനയുടെ ജീവൻ രക്ഷിക്കാനായില്ല.
ജെറീനയുടെ പിതാവ് ജോര്‍ജ് വറീതും അമ്മ റോസിലിയും ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റിലെ ആദ്യകാല മലയാളികളാണ്. ജോര്‍ജ് അങ്കമാലി പാലിശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ് . അമ്മ റോസിലി ബര്‍ട്ടണ്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലാണ് ജോലി ചെയ്യുന്നത്.
ആക്സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്‌സായിട്ടുകൂടി അത്യാവശ്യഘട്ടത്തിൽ മകളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്തതിൽ ആകെ തകർന്ന അവസ്ഥയിലാണ് റോസിലി ഇപ്പോൾ.
ജെറീനയ്ക്ക് മൂത്തവരായി രണ്ടു സഹോദരിമാരാണ് ഉള്ളത് . മെറീന ലിയോയും അലീന ജോര്‍ജും. മെറീനയും ഭര്‍ത്താവ് ലിയോയും സ്‌കന്ത്രോപ്പിലാണ് താമസിക്കുന്നത് . രണ്ടാമത്തെ ചേച്ചി അലീന ജോര്‍ജ് അധ്യാപികയായി സിംഗപ്പൂരില്‍ ആണ്.
പോസ്റ്റ്മോർട്ടത്തിനുശേഷമേ യഥാർത്ഥ മരണകാരണം സ്ഥിരീകരിക്കൂ. പെട്ടെന്നുള്ള ഹൃദയാഘാതമാകാം മരണത്തിനു വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം.
ജെറീനയുടെ വിയോഗത്തില്‍ തളര്‍ന്ന കുടുംബത്തിന് സാന്ത്വനമായി സ്റ്റോക്ക് ഓൺ ട്രെന്റിനു പുറമേ നിന്നുള്ള മലയാളി സമൂഹവും കൂടെയുണ്ട്. സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ മറ്റു നടപടിക്രമങ്ങൾ പൂർത്തിയായശേഷം തീരുമാനിക്കും.
കാർഡിഫിലെ കാറപകടമായിരുന്നു യുകെ മലയാളികളെ തേടിയെത്തിയ രണ്ടാമത്തെ ദുരന്തവാർത്ത. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ എ48 റോഡിലെ ബോണ്‍വില്‍സ്റ്റണിനു സമീപമായിരുന്നു അപകടം. നഴ്‌സിങ് വിദ്യാർത്ഥികളായ നാല് മലയാളികളാണ് അപകടത്തിൽപ്പെട്ടത് എന്നാണ് ലഭ്യമാകുന്ന വിവരം.
അപകടത്തിൽ പെട്ടവരിൽ മൂന്ന് പേരുടെ പരുക്കുകൾ മാരകമല്ലന്നും എന്നാൽ ഒരാളുടെ നില ഗുരുതരമാണെന്നും കാർഡിഫ് പൊലീസ് വക്താവ് അറിയിച്ചു. അപകടത്തിൽ പെട്ടവരുടെ പേരും കൂടുതൽ വിവരങ്ങളും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഡ്രൈവർ ഉറങ്ങിയത് അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമന എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. . എന്നാൽ ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
നാല് പേരെയും വെയിൽസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ വിദ്യാർഥികളുടെ മാതാപിതാക്കളോട് നാട്ടില്‍ നിന്നും യാത്ര തിരിക്കാന്‍ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
അപകടത്തെ തുടർന്ന് ഡിഫ്രിൻ ലെയ്‌നിനും സെൻ്റ് നിക്കോളാസിലെ ട്രാഫിക് ലൈറ്റിനും ഇടയിൽ ഗതാഗതം മണിക്കൂറുകളോളം നിർത്തിവെച്ചു. ഇതോടെ മറ്റ് ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വക്താവ് വ്യക്തമാക്കി.
സാധാരണ മഞ്ഞുകാലത്താണ് യുകെയിലെ റോഡുകളിൽ കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്. സമ്മറിൽ വൈകുന്നേരങ്ങളിൽ സൂര്യപ്രകാശം കണ്ണിലടിച്ച് കാഴ്ച മറഞ്ഞും ചിലപ്പോൾ അപകടം സംഭവിക്കാറുണ്ട്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വരുന്നവരും അല്ലെങ്കിൽ ഏതെങ്കിലും പ്രോഗ്രാമിനോ നൈറ്റ് ഔട്ടിനോ പോയി വരുന്നവരുമാണ് ഡ്രൈവർ ഉറങ്ങിപ്പോകും എന്നതിനാൽ ഇതുവരെ കൂടുതൽ അപകടത്തിൽപ്പെട്ടിട്ടുള്ളത്.