'പ്രാര്‍ത്ഥിക്കണം, അയാള്‍ ഏതുനിമിഷവും ചാടിവീണു കൊല്ലുമോ എന്ന് ഭയമാണ്, കാല്‍പ്പെരുമാറ്റം ശ്രദ്ധിച്ചു ഹൃദയമിടിപ്പോടെയാണ് ബാത്ത്‌റൂമില്‍കൂടി പോകുന്നത്. ദിവസങ്ങളായി മകളെയുംകൂട്ടി മുറിയില്‍ ഒളിച്ചിരിക്കയാണ്. ഭക്ഷണം പോലും കഴിച്ചിട്ടില്ല. ഉറങ്ങിയിട്ട് ദിവസങ്ങളായി ആരും സഹായത്തിനില്ല'. മുപ്പതോളംവര്‍ഷം ദാമ്പത്യം അനുഭവിച്ച ഒരു സ്ത്രീ പേര്‍ഷ്യന്‍ ഗള്‍ഫില്‍നിന്നും നാട്ടിലെ ഒരുസഹോദരിക്ക് ടെക്സ്റ്റ് സന്ദേശം അയച്ചു. അയാള്‍ എപ്പോഴൊക്കൊയോ പുറത്തുപോകും,വരും. വന്നാല്‍ എല്ലാം എറിഞ്ഞു പൊട്ടിക്കും തല്ലിത്തകര്‍ക്കും, കണ്ടുകഴിഞ്ഞാല്‍ ക്രൂരമായി ഉപദ്രവിക്കും. എന്തുചെയ്യണം എന്നറിയില്ല. എല്ലാം അവസാനിപ്പിക്കാമോ എന്ന ചിന്തയിലാണ്. എപ്പോഴും ഫോണ്‍ കിട്ടില്ല, മെസ്സേജുകള്‍ ഒക്കെ ടാപ്പ് ചെയ്യാനുള്ള സംവിധാനം ഉണ്ട്. ആരെയും വിളിക്കാന്‍ സമ്മതിക്കില്ല. സമൂഹത്തില്‍ വളരെ മാന്യനായി ആദരിക്കപ്പെടുന്ന ഒരു വ്യക്തിയാണ് ഇയാള്‍. അത്തരം ഒരു പ്രതിച്ഛായ അയാള്‍ വളരെ പണം ചിലവാക്കിയാണ് ഉണ്ടാക്കിയത്. അയാളുടെ മാനം പോകുന്ന എന്തെങ്കിലും നീക്കം ഉണ്ടായാല്‍ അയാള്‍ ആത്മഹത്യചെയ്യും എന്ന് പേടിപ്പിക്കയുമാണ്. മകളുടെ വിവാഹം കൂടി കഴിയട്ടെ അതുവരെ ആരും അറിയാതെ അഭിനയിച്ചു തീര്‍ക്കുകയാണ് അവരുടെ ജീവിതം. അതു കഴിഞ്ഞാല്‍ അവരെ അയാള്‍ ജീവിക്കാന്‍ അനുവദിക്കുമോ എന്നും നിശ്ചയിക്കാനാവില്ല. എന്നാലും അയാള്‍ക്കെതിരായി ഒരു വിരല്‍ അനക്കാനോ ഒരു വാക്കു ഉരിയാടാനോ അവര്‍ തയ്യാറാവില്ല. അത്രയും ഭീതിയുടെ മുള്‍മുനയിലാണ് ഓരോ ദിവസവും അയാള്‍ അവരെ നിറുത്തുന്നത്.യാതൊരു കുറ്റബോധവും അയാളെ അലട്ടാറില്ല, താന്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ ഒരു ഗൂഢനിര്‍വൃതിയും അയാള്‍ അനുഭവിക്കുന്നുണ്ട്.
ഐശ്യര്യറായ് അഭിനയിച്ച (ജൃീ്ീസലറ 2006) പ്രൊവോകെട് എന്ന സിനിമ കാണാന്‍ ഇടയായപ്പോഴാണ് മറ്റുള്ളവരുടെ വികാരം മനസ്സിലാകാത്ത മാനസികരോഗം ബാധിച്ച സോസിയയോപ്പതിക് ആയ നിരവധിപ്പേര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നു എന്ന തിരിച്ചറിവുണ്ടായത്. ഇതില്‍ ചിലരെല്ലാം നമുക്ക് ചുറ്റും ഉണ്ടാവാം.1989 -ഇല്‍ ലണ്ടനില്‍ നടന്ന ഒരു അനുഭവകഥയുടെ സാക്ഷിപത്രമാണ് കുലീനത ഒട്ടും ചോരാതെ അണിയിച്ചൊരുക്കിയ ഈ ചലച്ചിത്രം. കിരണ്‍ജിത്ത് എന്ന പഞ്ചാബി പെണ്‍കുട്ടി ലണ്ടനില്‍ അമ്മയോടൊപ്പം താമസിക്കുന്ന ദീപക് എന്ന മലയാളിയെ വിവാഹം കഴിക്കുന്നു. ആദ്യമൊക്കെ സന്തോഷപൂര്‍വ്വം തുടങ്ങിയ അവരുടെ ജീവിതം ദീപകിന്റെ നിരന്തരമായ പീഢനവെറിക്കൂത്തുകളില്‍ തകരുകയാണ്. ഓരോ നിമിഷവും ഭയന്നു ജീവിക്കേണ്ടി വരുന്ന നിസ്സഹായയായ കിരണ്‍ജിത്ത്, ഉറങ്ങിക്കിടന്ന ദീപക്കിനെ തീവച്ചു കൊല്ലുന്നു. 'ക ശെിിലറ, ക ാൗേെ ുമ്യ' എന്ന് പറഞ്ഞു കുറ്റം ഏറ്റെടുത്ത കിരണ്‍ജിത്ത് ആജീവനാന്ത തടവറയില്‍ കഴിയുമ്പോള്‍, സഹതടവുകാരിയും സൗത്താള്‍ ബ്ലാക്ക് സിസ്റ്റേഴ്‌സ് എന്ന സംഘടനയും കേസ് പുറത്തെടുത്തു അവള്‍ക്കു നീതി നേടാന്‍ സഹായിക്കുന്നു.
ആന്റ്‌റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ (അജഉ) എന്ന മനോരോഗം ബാധിച്ച ആളുകളുടെ രീതികള്‍ അത്ര പെട്ടന്നു കണ്ടുപിടിച്ചു എന്ന് വരില്ല. കൂട്ടുകാര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും കപടതന്ത്രങ്ങളിലൂടെ തന്മയത്തമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഈ വില്ലന്മാര്‍ ഓരോ സാഹചര്യവും എത്രക്രൂരമായും തങ്ങളുടെ സന്തോഷത്തിനുവേണ്ടി ഒരുക്കിയെടുക്കാന്‍ മിടുക്കരാണ്. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാതെ, നിരന്തരം അവരുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് ക്രൂരമായ ഒറ്റപ്പെടുത്തലുകളും, ഒഴിവാക്കലുകളും, ശാരീക പീഢനങ്ങളുംവഴി ഇരകളെ ഭയത്തിന്റെ മുള്‍മുനയില്‍ കൊണ്ടുപോകുകയാണ് ഇവരുടെ സായൂജ്യം. ഇവരുടെ ജീവിതത്തില്‍ പെട്ടുപോയ നിസ്സഹായരായ ഭാര്യയും കുട്ടികളും എന്തെങ്കിലും വെളിയില്‍ പറയാന്‍ പേടിക്കും, അഥവാ അടുത്തരോടെങ്കിലും പറയാന്‍ ശ്രമിച്ചാല്‍ തന്നെ ആരും അത്ര ഗൗരവമായി എടുക്കയുമില്ല. കാരണം പുറത്തു പൊതുവേ അത്തരം ആളുകളോട് അയാള്‍ വളരെ സന്തോഷമായി ഇടപെടുകയും ചെയ്യാറുണ്ട്. ഞാന്‍ പാപി, മഹാപാപി എന്ന് ഏറ്റു പറയുന്ന ഭാര്യയും കുട്ടികളും, അവരുടെ ഭീതിപ്പെടുത്തുന്ന നിസ്സഹായമുഖം അയാള്‍ക്ക് ഏറ്റവും സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. നിരന്തരം ഇത്തരം ഇടപെടല്‍മൂലം അവരും ഏതോ യന്ത്രം പോലെ അയാള്‍ക്ക് ചുറ്റും അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കികൊണ്ടിരിക്കും. അതില്‍ നിന്നും പുറത്തു കടക്കാന്‍ ആരെയും അയാള്‍ സമ്മതിക്കില്ല.ആരെയെങ്കിലും ക്രൂരമായി ഉപദ്രവിച്ചുകഴിഞ്ഞാല്‍ അയാള്‍ അല്‍പ്പം ശാന്തനാകും, അതിനുള്ള കാരണങ്ങള്‍ അയാള്‍ ഒരുക്കുകയും ഇരയെ ബോധ്യപ്പെടുത്തുകയും ചെയ്യും.
ജീവിതത്തിനും മരണത്തിനുമിടയില്‍ അധികം ദൂരം ഇല്ല എന്ന് അറിയുന്ന എത്രയോ വനിതകള്‍ നരകിക്കുന്ന നാടാണ് കേരളം. കേരളത്തിന് പുറത്തു താമസിക്കുന്ന മലയാളികളും ഇതേ അവസ്ഥയില്‍ ഉണ്ട് എന്ന് അറിയുമ്പോഴാണ് നമ്മുടെ സാംസ്‌കാരികത്തനിമ എന്ത് കുന്തമാണ് എന്ന് തോന്നുന്നത്. വളരെ ഗൗരവമായ ഈ സാമൂഹ്യവിപത്ത് നമ്മുടെ സമൂഹം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തിട്ടില്ല. സാമൂഹിക ഒറ്റപ്പെടലും വിരല്‍ചൂണ്ടലുകളും ഭയന്ന്, കുറ്റങ്ങള്‍ ഒളിച്ചുവെക്കാനും, നരകിച്ചു മുന്നോട്ടുപോകാനുമാണ് ശ്രമിക്കുന്നത്. ഓടിപ്പോയി തനിയെ ജീവിക്കാനുള്ള യാതൊരു സാഹചര്യവും നമ്മുടെ സമൂഹം മുന്നോട്ടു വച്ചിട്ടില്ല. സമീപിക്കാവുന്ന മതിയായ ഒരു സപ്പോര്‍ട്ട് സംവിധാനം ഇല്ലാത്ത സ്ഥിതിക്ക് കുറ്റവാളികള്‍ ഒരിക്കലും പിടിക്കപ്പെടാതെ മാന്യനായി വിലസുകയും ചെയ്യും. പല മരണങ്ങളിലും അസാധാരണത്വം തോന്നുന്ന ഘടകങ്ങള്‍ ഉണ്ടാകാം എന്ന് അടുത്തവര്‍ക്കു മനസ്സിലാകുമെങ്കിലും, ഒക്കെ തീര്‍ന്നില്ലേ ഇനി പറഞ്ഞിട്ടെന്താ, ഇനി കേസിനും വഴക്കിനും ഒക്കെ പോകാന്‍ ആര്‍ക്കാണ് പണവും സമയവും എന്ന നിലപാടില്‍ ആളുകള്‍ വിട്ടുകളയുകയാണ് പതിവ്. അപ്പോഴേക്കും അയാള്‍ പുതിയ ഇരയെ അന്വേഷിച്ചു ഇറങ്ങിയിരിക്കും.
പുരുഷനിയന്തൃദമായ ഒരു ഇന്ത്യന്‍ സാമൂഹികരീതി, മറ്റുള്ളവരുടെ വികാരം മനസ്സിലാകാത്ത, ഒരു തരം മാനസികരോഗം ബാധിച്ച ഒട്ടേറെ നരാധനന്മാരുടെ ഇടയിലൂടെയാണ് നമ്മുടെ സമൂഹം കടന്നുപോകുന്നത്. നിത്യനരകത്തില്‍ നിന്നു രക്ഷപ്പെടാനാവാതെ ഒടുങ്ങുന്ന പെണ്‍കുട്ടികളുടെ ഒട്ടേറെ കഥകള്‍ അടുത്തിടെയായി പ്രത്യക്ഷപ്പെടുന്നു. ഇതൊന്നും എന്നെ നേരിട്ടു ബാധിക്കുന്ന വിഷയമല്ലാത്തതിനാല്‍ വെറുതേ എന്തിനു തലകൊണ്ടിടണം എന്ന ചിന്തയില്‍ നിസ്സംഗനായി കേട്ടു-കേട്ടില്ല എന്ന രീതിയില്‍ പോകാനാണ് നമ്മുടെ സമൂഹം താല്പര്യം കാണിക്കുന്നത്. ഇത്തരം ജീവിതകഥകള്‍ അന്വേഷിച്ചാല്‍ അതിന്റെ ബാഹുല്യം കൊണ്ട് അതിശയിച്ചുപോകാം. ഒറ്റപ്പെടലിനെ ഭയന്ന്, സാമൂഹിക ഭ്രഷ്ട് ഭയന്ന്, ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ കാണാനാവാതെ ഒരു ചാണ്‍ കയറും കരുതി, സീലിംഗ് ഫാനും നോക്കി ഒട്ടേറെ മലയാളി പെണ്‍കുട്ടികള്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു എന്നസത്യം നാം തിരിച്ചറിയണം. ഇവിടെ മതസംവിധാനങ്ങള്‍ ഒരു നോക്കുകുത്തിയായി മാറുന്നു, സാമൂഹ്യ ക്രമീകരണങ്ങള്‍ പ്രാപ്യമാവാതെ ഉപയോഗ്യശൂന്യമായ സംവിധാനങ്ങള്‍ ആയി അധപ്പതിക്കുന്നു.
സ്ത്രീധനം എന്ന വിഷയത്തില്‍ മാത്രം ഒതുക്കാവുന്ന ഒരു സംഗതിയല്ല വിസ്മയ എന്ന പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ വീട്ടിലെ ദുര്‍മരണം. മലയാളമനഃസാക്ഷിയെ ഇത്രയധികം വേദനിപ്പിച്ച സംഭവം ഇപ്പോള്‍ത്തന്നെ വാര്‍ത്തകളില്‍നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. സമൂഹം യാതൊരു മാറ്റവുമില്ലാതെ ഇങ്ങനെ ഒഴുകിക്കൊണ്ടിരിക്കുന്നു. തിരുത്തല്‍ വരുത്താന്‍ ശ്രമിക്കാത്ത സമൂഹത്തിനു എങ്ങനെ നിലനില്‍ക്കാനാവും? ആരാണ് അതിനു മുന്നിട്ടിറങ്ങേണ്ടത്? വിഷയം ഉയര്‍ത്തിക്കാട്ടി മാധ്യമങ്ങള്‍ ആഘോഷിച്ചു പിരിഞ്ഞു. ഇനി അടുത്ത ഇരക്കായി അവര്‍ കാത്തിരിക്കയാവാം.
ഇത്രയധികം പീഡനങ്ങള്‍ കുറച്ചു സമയത്തിനുള്ളില്‍ അനുഭവിക്കേണ്ടിവന്ന പെണ്‍കുട്ടി, സമൂഹം എന്തുവിചാരിക്കും എന്നുകരുതി നരകത്തില്‍ സ്വയം ക്രമപ്പെടുത്തുമ്പോള്‍, നിന്നെ ഞങ്ങള്‍ ലാളിച്ചു വളര്‍ത്തിയിട്ടല്ലേ, ഒക്കെ അവനെ സ്‌നേഹം കൊണ്ട് കീഴടക്കാനാവും ഒന്ന് കൂടി ശ്രമിച്ചു നോക്കൂ, ഒക്കെ നേരെയാകും എന്ന പ്രതീക്ഷയില്‍ അല്‍പ്പംകൂടി ക്ഷമിക്കൂ എന്നു ഉപദേശിക്കുന്ന മാതാപിതാക്കളും, മകന്റ്റെ ക്രൂരത കണ്ടിട്ട് സ്വയ പ്രാണരക്ഷാര്‍ത്ഥം ഇടപെടാതിരിക്കുന്ന അവന്റെ മാതാപിതാക്കളും ഭയക്കുന്നത് എന്താണ്?. കരുണവറ്റി ക്രൂരമായ വിണ്ടുകീറലലുകളുള്ള സമൂഹവും നമ്മോടു എന്താണ് ഉറക്കെപ്പറയുന്നത്?. സാമൂഹികമായി നാം അപ്പാടെ പരാജയപ്പെട്ടു. എവിടെയാണ് ആശ്രയം? എവിടെയാണ് തുറവുകള്‍? പോലീസ് സ്റ്റേഷനോ? വനിതാ കമ്മീഷനോ? ഒരു പ്രശ്‌നം വന്നാല്‍ ആരോടാണ് ആദ്യം പങ്കുവെയ്ക്കാനാവുക എന്ന ഇടം നമ്മുടെ സമൂഹത്തില്‍നിന്നും അപ്രത്യക്ഷം ആയി എന്ന് സമ്മതിച്ചുകൊടുത്തേ മതിയാവുകയുള്ളൂ.
കേരളത്തിന്റെ ഇന്നത്തെ മുഖമായി ങഇ ജോസഫൈന്‍ എന്ന വനിതാകമ്മീഷന്റെ വികൃതമുഖം മാറ്റപ്പെടുന്നതില്‍ അതിശയപ്പെടാനില്ല. പൊതുസേവന രംഗത്ത് മലയാളികള്‍ക്ക് ലഭിക്കുന്ന സാധാരണരീതി അതാണ്. ഒരു വീട്ടില്‍ വന്നുപോയവര്‍ പറയുന്നതനുസരിച്ചാണ് വീടിന്റെ മഹത്വം എന്ന് പറയാറുണ്ട്, അത് വീട്ടിലുള്ളവര്‍ സ്വയം പുകഴ്ത്തുന്ന മഹിമയുടെ പേരിലാവില്ല. ഇടയ്ക്കിടെ നാട്ടില്‍ വന്നുപോകുന്ന മലയാളികള്‍ക്ക് ഈ മുഖം സുപരിചിതമാണ്. ഓരോതവണ തിരിച്ചുപോകുമ്പോഴും ഇനി അടുത്തകാലത്തൊന്നും തിരിച്ചുവരാനാകരുതേ എന്ന പ്രാര്‍ത്ഥനയാണ് കുറച്ചുകാലമായി പ്രവാസികളുടെ മനസ്സിലുണ്ടാവുക. നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴിമണ്ണ് ഇപ്പോള്‍ ഒരു ബാദ്ധ്യതയായിത്തീരുന്നു എന്ന ഒരു വേദന ഒട്ടേറെ മലയാളികളുടെ മനസ്സിലുണ്ട്. 'കടക്കു പുറത്തു' എന്നതു മാറ്റി 'എന്നാല്‍ അനുഭവിച്ചോളൂ', കേരളാടൂറിസത്തിനു ഇതിലും വലിയ ഒരു റ്റാഗ്ഗ് ലൈന്‍ കിട്ടാനില്ല.
കള്ളക്കടത്തും, അഴിമതിയും, സ്വജനപക്ഷപാതങ്ങളും, ധൂര്‍ത്തും, കെടുകാര്യസ്ഥതയും ഒക്കെ ഇന്നു ചെറിയ ചീളു കേസുകളായി അവഗണിക്കപ്പെടുന്നു, ക്രൂരഭാവമുള്ള, വിട്ടുവീഴ്ചയോ അനുകമ്പയോ ഇല്ലാത്ത, കൊലവെറി, രാഷ്രീയ മുഖമായി കേരളത്തില്‍ അംഗീകരിക്കപ്പെടുന്നു. നമ്മുടെ കേരളത്തിന്റെ മുഖം വല്ലാതെ മാറുന്നു എന്ന് ആരാണ് തിരിച്ചറിയുന്നത്? കണ്ണുകള്‍ ഉരുട്ടി, കൈമുദ്രകള്‍ വിറപ്പിച്ചു നിറങ്ങള്‍ എഴുതിയ മുഖംമൂടിയണിഞ്ഞ വീര്‍പ്പിച്ചുകെട്ടി നിറഞ്ഞാടുന്ന കഥകളിവേഷം കേരളത്തിനു നന്നേചേരും. മതം ഈ ആട്ടത്തിനു വിളക്കു പിടിക്കുമ്പോള്‍ മാധ്യമങ്ങള്‍ ഇലത്താളവുമായി അകമ്പടിച്ചേരുന്ന രുദ്രഭാവമാണ് ഇന്ന് നമ്മുടെ കേരളത്തിന്.
അടിയന്തരമായി ചെയ്യേണ്ടത്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിലവിലുള്ള നിയമങ്ങളും സംവിധാനങ്ങളും പുനഃപരിശോദിക്കണം. ഇത്തരം കേസുകളില്‍ പ്രതികള്‍ക്കും കൂട്ടുപ്രതികള്‍ക്കും കനത്തതുക പിഴചുമത്തുകയും, ഏകാന്തതടവു ഉറപ്പാക്കുകയും ക്രൂരമായ പീഡനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടാല്‍ വധശിക്ഷ നടപ്പാക്കുകയും വേണം. സ്ത്രീശാക്തീകരണവും ജീവനനത്തിനായി സ്വയംതെഴില്‍ചെയ്തു ജീവിക്കാനും സ്വന്തം അവകാശങ്ങള്‍ക്കായി പൊരുതാനുമുള്ള ബോധവല്‍ക്കരണം സ്‌കൂള്‍തലത്തില്‍ തുടങ്ങണം. സ്‌കൂളില്‍ കുട്ടികള്‍ തരുന്ന മുന്നറിയിപ്പുകള്‍ യഥാസമയം സോഷ്യല്‍ വര്‍ക്കേഴ്സ് വഴി പോലീസില്‍ അറിയിക്കാനുള്ള ലൈസെന്‍സെഡ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ഓരോ സ്‌കൂളിലും ഉണ്ടാവണം. ഗാര്‍ഹിക പീഡനം, ലൈംഗിക അതിക്രമം, മയക്കുമരുന്നു ഉപയോഗം, ആത്മഹത്യാപ്രേരണ തുടങ്ങിയ വിഷയങ്ങളില്‍ അത്യാവശ്യം സഹായത്തിനു ബന്ധപ്പെടുവാനുള്ള ഹോട്ട്‌ലൈന്‍ നമ്പറുകള്‍ ഓരോ വീട്ടിലും ഉണ്ട് എന്ന് ഉറപ്പുവരുത്തണം. ഈ സംവിധാനങ്ങള്‍ പര്യാപ്തമാണോ എന്ന് ഒരു സ്വതന്ത്ര ഏജന്‍സി നിരീക്ഷിക്കുകയും അടിയന്തരമായ സാഹചര്യങ്ങളില്‍ മുന്നറിയിപ്പു നല്‍കുന്ന സംവിധാനം ഉറപ്പാക്കുയും വേണം.
വിദേശ മലയാളികള്‍ അവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിച്ചാണ് മുന്നറിയിപ്പു നല്‍കേണ്ടതെങ്കിലും, അതിനു അവര്‍ക്കു അവിടെ കഴിയുന്നില്ലെങ്കില്‍, അല്ലെങ്കില്‍ പെട്ടുപോയ തടങ്കല്‍ ചുറ്റുപാടുകളില്‍, നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെട്ടാല്‍ അവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ നയതന്ത്ര ഓഫീസുമായി ബന്ധപ്പെടുത്തി അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉള്ള ഹോട്ട് ലൈന്‍ സംവിധാനവും ഉണ്ടാവണം. ഓരോ രാജ്യത്തെയും കേരളസര്‍ക്കാര്‍ പ്രവാസി ഓഫീസുമായി രജിസ്റ്റര്‍ ചെയ്ത മലയാളി സംഘടനകള്‍ ഇത്തരം അവശ്യ കോണ്‍ടാക്റ്റ് നമ്പറുകള്‍ ഓരോ ഭവനത്തിലും ലഭ്യമാക്കണം.
ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ ഒന്നും ചെയ്യാതെ കാഴ്ചക്കാരനായി നില്‍ക്കുന്നവനും കുറ്റക്കാരനാണ്. കല്പകവൃക്ഷംപോലെ തന്‍കാര്യം മാത്രംനോക്കി മുന്നേറാന്‍ ശ്രമിക്കുന്ന മലയാളിക്ക് വലിയ വിലയാണ് കൊടുക്കേണ്ടിവരുന്നത്. ഓരോ ജീവിതവും വിലയുള്ളതാണ് അത് ഉറപ്പായും നിലനിറുത്താനുള്ള ഉത്തരവാദിത്തവും നമ്മുടെ സമൂഹത്തിനുണ്ട്.