പശ്ചിമ സിഡ്‌നിയിലെയും തെക്കുപടിഞ്ഞാറന്‍ സിഡ്‌നിയിലെയും എട്ട് കൗണ്‍സിലുകളില്‍ സൈന്യത്തെ ഇറക്കി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ സൈന്യത്തെ വിന്യസിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനായി 300ഓളം സൈനികരെയാണ് തിങ്കളാഴ്ച മുതല്‍ ഇവിടേക്ക് നിയോഗിച്ചത്.
കാന്റര്‍ബറി-ബാങ്ക്‌സ്ടൗണ്‍, ഫെയര്‍ഫീല്‍ഡ്, ലിവര്‍പൂള്‍, ബ്ലാക്ക്ടൗണ്‍, കംബര്‍ലാന്റ്, പാരമറ്റ, ക്യാംപല്‍ടൗണ്‍, ജോര്‍ജസ് റിവര്‍ കൗണ്‍സിലുകളിലാണ് ഇത്. ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും, സ്റ്റേ അറ്റ് ഹോം ഉത്തരവ് പാലിക്കുന്നു എന്നുറപ്പാക്കാനുമാണ് സൈന്യത്തിന്റെ സേവനം തേടിയിട്ടുള്ളതെന്ന് സംസ്ഥാന പൊലീസ് കമ്മീഷണര്‍ മിക്ക് ഫുള്ളര്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നു എന്നുറപ്പാക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുകയാകും സൈനികര്‍ ചെയ്യുക, ഇതെല്ലാമാണ് സൈന്യത്തിന്റെ ഡ്യൂട്ടിയെന്ന് അറിയിച്ചു.
''ഭക്ഷണ പാക്കറ്റുകളുടെ വിതരണത്തിലും, സ്റ്റേ അറ്റ് ഹോം ഉത്തരവും ഐസൊലേഷന്‍ നിര്‍ദ്ദേശങ്ങളും പാലിക്കുന്നു എന്നുറപ്പുവരുത്തുന്നതിലും സൈനികര്‍ പൊലീസിനെ സഹായിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. സിഡ്‌നിയിലെ ഏറ്റവും ബഹുസ്വരമേഖലകളാണ് ഇവ. ഇംഗ്ലീഷ് ഇതര ഭാഷകള്‍ പ്രഥമ ഭാഷയായിട്ടുള്ള സമൂഹങ്ങളാണ് ഈ മേഖലകളില്‍ കൂടുതലും. എന്നാല്‍ സൈനികരെ വിന്യസിക്കുന്നത് പലരും ആശങ്കയോടെയാണ് കാണുന്നതെന്ന് പ്രദേശത്തെ ജനപ്രതിനിധികള്‍ സൂചിപ്പിച്ചു.
''ബൂട്ട്‌സ് ഓണ്‍ ദ ഗ്രൗണ്ട്'' എന്ന രീതിയിലുള്ള സൈനിക പദപ്രയോഗങ്ങളും മറ്റും ജനങ്ങളുടെ മനസിലെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ലിവര്‍പൂള്‍ കൗണ്‍സിലര്‍ ചരിഷ്മ കലിയന്ദ പറഞ്ഞു. ജനങ്ങള്‍ക്ക് പിഴ നല്‍കാനാണ് സൈന്യമെത്തുന്നത് എന്ന ആശങ്കയാണ് പലര്‍ക്കും - അവര്‍ ചൂണ്ടിക്കാട്ടി. ബോണ്ടായി, നോര്‍തേണ്‍ ബീച്ചസ് തുടങ്ങിയ മേഖലകളില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ കര്‍ശനമായ നടപടി പശ്ചിമ സിഡ്‌നിയില്‍ സ്വീകരിക്കുന്നു എന്ന പരാതിയും ജനങ്ങള്‍ക്കുണ്ടെന്ന് ചരിഷ്മ പറഞ്ഞു.
ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് സൈന്യത്തിന്റെ സാന്നിദ്ധ്യം നല്‍കുന്നതെന്ന് ലിവര്‍പൂള്‍ മേയര്‍ വെന്‍ഡി വാലറും പറഞ്ഞു. പട്ടാളത്തെ ഇറക്കുന്നതിന് പകരം കൂടുതല്‍ ആരോഗ്യമേഖലാ പ്രവര്‍ത്തകരെ ഈ പ്രദേശത്തേക്ക് ലഭ്യമാക്കുകയാണ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ ചെയ്യേണ്ടതെന്നും മേയര്‍ ആവശ്യപ്പെട്ടു. സൈന്യത്തെ ഇറക്കുന്നത് കൊവിഡ് പ്രതിരോധത്തില്‍ സഹായമാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് കംബര്‍ലാന്റ് മേയര്‍ സ്റ്റീവ് ക്രിസ്റ്റോ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. നഗരത്തിലെ ഏറ്റവും പാവപ്പെട്ടവരെ ഉള്‍ക്കൊള്ളുന്ന മേഖലകളാണ് ഇതെന്നും, തങ്ങളെ ലക്ഷ്യം വയ്ക്കുകയാണ് എന്ന ആശങ്ക ഇപ്പോള്‍ തന്നെ അവര്‍ക്കുണ്ടെന്നും സ്റ്റീവ് ക്രിസ്റ്റോ പറഞ്ഞു.