കള്ളപ്പണ കേസില്‍ അന്വേഷണം നേരിടുന്നതിനിടെ വിലക്ക് ലംഘിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച സിഎസ്ഐ സഭ ബിഷപ്പ് ധര്‍മരാജ് റസാലത്തെ വിമാനത്താവളത്തില്‍ തടഞ്ഞു. പുലര്‍ച്ചെ മൂന്നുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിഷപ്പിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഒരുകാരണവശാലും യാത്ര ചെയ്യരുതെന്നും, വിലക്ക് ലംഘിച്ചാല്‍ നിയമനടപടിയുണ്ടാകുമെന്നും ഇഡി ബിഷപ്പിനെ അറിയിച്ചു.
വിദേശത്ത് പോകരുതെന്ന് ബിഷപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശം നല്‍കിയിരുന്നു. നാളെ കൊച്ചി ഓഫീസില്‍ ഹാരാകാന്‍ ബിഷപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുന്നതിന് മുന്നേ സിഎസ്‌ഐ സഭാ സെക്രട്ടറി പ്രവീണ്‍ വിദേശത്തേക്ക് കടന്നിരുന്നു. ഇദ്ദേഹത്തെ കുറിച്ച് നിലവില്‍ വിവരമൊന്നുമില്ല. കള്ളപ്പണ കേസില്‍ ആരോപണം നേരിടുന്ന ബെന്നറ്റ് എബ്രഹാമിന്റെ പാസ്‌പോര്‍ട്ട് കാലാവധി ഒരു വര്‍ഷം മുന്നേ അവസാനിച്ചിരുന്നു.
കാരക്കോണം മെഡിക്കല്‍ കോളേജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസിലാണ് ഇന്നലെ ഇഡി ബിഷപ്പിനെ ചോദ്യം ചെയ്തത്. ബിഷപ്പിന്റെ ആസ്ഥാനമായ എല്‍എംഎസിലും കാരക്കോണം മെഡിക്കല്‍ കോളേജിലും കോളേജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സിഎസ്‌ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലും ഇഡി പരിശോധന നടത്തി. പതിമൂന്ന് മണിക്കൂറോളം പരിശോധന നീണ്ടു. കള്ളപ്പണ കേസില്‍ ചോദ്യം ചെയ്യലിനായി ഇഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബിഷപ്പ് അടക്കമുള്ളവര്‍ ഹാജരായിരുന്നില്ല. അന്വേഷണം തുടരുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇഡി പരിശോധനയ്ക്ക് പിന്നാലെ ബിഷപ്പിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും മുഖാമുഖം എത്തിയിരുന്നു. ബിഷപ്പ് സ്ഥാനത്ത് നിന്ന് സ്വയം മാറിനില്‍ക്കണമെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ട് പോകാനാണ് വിമതപക്ഷത്തിന്റെ തീരുമാനം. അതേസമയം സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ബിഷപ്പിനെ അനുകൂലിക്കുന്നവരുടെ വാദം.
ബഷപ്പിനെതിരായ പണം തിരിമറി ആരോപണങ്ങളില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സഭാംഗമായ വി.ടി.മോഹനനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് മറുപടിയായാണ്, തലവരിപ്പണം വാങ്ങി പറ്റിച്ചെന്ന പരാതിയില്‍ വെള്ളറട പൊലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍, അന്വേഷണം ഏറ്റെടുത്തതായി ഇഡി കോടതിയെ അറിയിച്ചത്.