എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിരിക്കുന്ന വിശാല അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നത് ഇഡിക്കുള്ള അധികാരങ്ങള്‍ കൂടുതല്‍ ശക്തമാക്കി കൊണ്ടുള്ളതാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതുപ്രകാരം, വ്യക്തികള്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനും, അറസ്റ്റ് ചെയ്യുന്നതിനും, പരിശോധനയോ, സ്വത്ത് കണ്ടുകെട്ടുകയോ ചെയ്യുന്നതിനും തടസമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.
ഇഡിക്ക് നല്‍കിയിരിക്കുന്ന അവകാശങ്ങളില്‍ പലതും മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയ 242 ഹര്‍ജികളില്‍ കോടതി വിശദമായ വാദം കേട്ടു. ഇഡിയുടെ സമ്പൂര്‍ണ അധികാരം ചോദ്യം ചെയ്ത ഹര്‍ജികള്‍ കോടതി തള്ളി. കേസ് സംബന്ധിച്ച ഇഡിയുടെ പ്രാഥമിക വിവര റിപ്പോര്‍ട്ടായ ഇസിഐആര്‍ സുപ്രധാന രേഖയാണെന്നു കോടതി പറഞ്ഞു. ഇസിഐആര്‍ രഹസ്യരേഖായി പരിഗണിക്കാം. ഇത് എഫ്ഐആറിനു തുല്യമല്ല. ഇസിഐആര്‍ പ്രതിക്കു നല്‍കേണ്ടതില്ലെന്നും കോടതി പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഇഡിയെ ഉപയോഗിച്ച് ബിജെപി നീക്കം നടത്തുന്നെന്ന ആരോപണം ശക്തമായിരിക്കെയാണ് ഇഡിയുടെ സമ്പൂര്‍ണ അധികാരം കോടതി ശരിവച്ചത്. പിഎംഎല്‍ ആക്ടിന് കീഴില്‍ ആരോപണ വിധേയനായ ആള്‍ക്ക് സമന്‍സ് നല്‍കുന്നതും ചോദ്യം ചെയ്യുന്നതിനും അടക്കം ഉള്ള നടപടികള്‍ ഭരണഘടനാ വിരുദ്ധമാണ് എന്നതാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ച പ്രധാന വാദം. കാര്‍ത്തി ചിദംബരം, മെഹബൂബ മുഫ്തി തുടങ്ങിയ പ്രമുഖരുടേതടക്കമുള്ള ഹര്‍ജികളാണ് കോടതി തള്ളിയത്.