ഡേറ്റിംഗ് ആപ്പായ ടിന്‍ഡറിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവയിലും വ്യാപകമായി പ്ലേബോയ്' ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ നാലംഗ സംഘം പിടിയില്‍. ഉദിത് മെഹ്റ, നേഹ ഛബ്ര, അര്‍ച്ചന അഹൂജ, സൂത്രധാരന്‍ ശുഭം അഹൂജ എന്നിവരാണ് അറസ്റ്റിലായത്. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഹരി നഗറിലെ രണ്ട് മുറികളുള്ള അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. നൂറോളം യുവാക്കളാണ് ഇവരുടെ വലയില്‍ വീണത്.
ഡല്‍ഹിയിലെ രണ്ട് മുറികളുള്ള ഒരു അപ്പാര്‍ട്ട്‌മെന്റ് ഒരു കാള്‍ സെന്റര്‍ പോലെ സജ്ജീകരിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. പ്രതികള്‍ വാടകയ്ക്കെടുത്ത രണ്ട് മുറികളുള്ള അപ്പാര്‍ട്ട്മെന്റ് ഒരു മിനി കോള്‍ സെന്റര്‍ പോലെയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിമാസം 17,000 രൂപ വാടക നല്‍കിയാണ് ഇവര്‍ അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്ത് കോള്‍ സെന്റര്‍ സംവിധാനം നടത്തിവന്നിരുന്നത്. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് രേഖകള്‍, ഒരു ലാപ്ടോപ്പ്, ഏഴ് മൊബൈല്‍ ഫോണുകള്‍, ഒന്നിലധികം എടിഎം കാര്‍ഡുകള്‍, 'എസ്‌കോര്‍ട്ട് സേവനങ്ങള്‍' എന്ന് എഴുതിയ ബിസിനസ്സ് കാര്‍ഡുകള്‍ എന്നിവയും പൊലീസ് കണ്ടെടുത്തു.
സമൂഹമാധ്യമങ്ങളില്‍ ഇവര്‍ നല്‍കിയ പരസ്യം ഇങ്ങനെയായിരുന്നു: പാര്‍ട്ട് ടൈം പ്ലേബോയ് ആകാന്‍ താല്പര്യമുണ്ടോ ദിവസം രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ ജോലി. നേടാം ഇരുപതിനായിരം രൂപയും അതിലധികവും. ഡയമണ്ട് എസ്‌കോര്‍ട്ട് സേവനം. ഉയര്‍ന്ന പ്രൊഫൈല്‍ ക്ലയന്റുകളുമായി ആസ്വദിക്കൂ, വലിയ ലാഭം നേടൂ.''
ഈ പരസ്യം കണ്ട് ഇവരുടെ സ്‌കീമില്‍ ചേര്‍ന്ന അവ്‌നീത് സിംഗ് സന്ധു താന്‍ വഞ്ചിക്കപ്പെട്ടന്ന് മനസ്സിലായി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഈ വലിയ ചതിയുടെ കഥ പുറംലോകം അറിഞ്ഞത്. പരസ്യത്തില്‍ പറഞ്ഞതനുസരിച്ച് ഇവരുടെ സ്ഥാപനത്തില്‍ പുരുഷമസാജര്‍ തസ്തികയിലേക്കാണ് ഇയാള്‍ ജോലിക്ക് അപേക്ഷിച്ചത്.
അപേക്ഷിച്ച ഉടന്‍തന്നെ സംഘത്തിലെ ഒരാള്‍ ഇയാളെ ബന്ധപ്പെട്ടു. ഉടന്‍ തന്നെ അവ്‌നീതില്‍ നിന്ന് ഫോട്ടോയും മറ്റ് വ്യക്തി വിവരങ്ങളും ഇവര്‍ ശേഖരിച്ചു. ക്ലയന്റ് റെഡിയായാല്‍ ഉടന്‍ തന്നെ അറിയിക്കാമെന്ന് അറിയിച്ചു. തൊട്ടടുത്ത ദിവസം അവ്‌നീതിന് സംഘത്തിലെ മറ്റൊരാളില്‍ നിന്നും കോള്‍ വന്നു. ക്ലയന്റ് റെഡിയായിട്ടുണ്ട് രജിസ്‌ട്രേഷന്‍ ഫീ മസാജ് കിറ്റ്, ഹോട്ടല്‍ റെന്റ് എന്നിങ്ങനെ വിവിധ ഇനങ്ങളിലായി 47,000 രൂപ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഹൈ ക്ലാസ് ക്ലൈന്റ് ആണെന്നും അയാളില്‍ നിന്നും ഈ പണം ഈടാക്കാന്‍ കഴിയും എന്നും ഇവര്‍ അവ്‌നീതിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇത് പ്രകാരം സ്വര്‍ണം പണയം വച്ച് 47000 രൂപ ഇവര്‍ക്ക് പേ ടി എം വഴി കൈമാറി.
എന്നാല്‍ പണം കൈമാറി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവരുടെ ഭാഗത്ത് നിന്നും യാതൊരു മറുപടിയും വരാതായപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടതായി ഇയാള്‍ക്ക് മനസ്സിലായത്. ഉടന്‍തന്നെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. നൂറോളം പേരെ പ്രതികള്‍ കബളിപ്പിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെങ്കിലും അവ്‌നീത് അല്ലാതെ പരാതിപ്പെടാനോ മൊഴി നല്‍കാനോ ആരും തയ്യാറായിട്ടില്ല.