നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി കേരളാ പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്‍ഐഎയുടെ റിപ്പോര്‍ട്ടോടെ പട്ടികയിലുളള പൊലീസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ പട്ടികയിലുള്ള സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍, എസ്‌ഐമാര്‍, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചുവരികയാണ്. സംസ്ഥാന പോലീസിലെ സ്‌പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ്, ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസ് ചുമതല വഹിക്കുന്നവരുമാണു കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണ വലയത്തിലുളളതെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാന പോലീസിന്റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോര്‍ത്തിക്കൊടുത്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഇപ്പോഴുള്ളത്. ഈ ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ടിന് നിര്‍ണായകമായ പല വിവരങ്ങളും കൈമാറിയതായി അന്വേഷണ ഏജന്‍സി പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തൊടുപുഴ മേഖലയിലെ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനു ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ സിവില്‍ പോലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ സമാന ആരോപണത്തെത്തുടര്‍ന്ന് എഎസ്‌ഐ അടക്കം 3 പേരെ സ്ഥലം മാറ്റിയിരുന്നു.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ. അബ്ദുള്‍ സത്താറിനെ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് സത്താറിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ദിവസമാണ് ഇയാളെ കൊല്ലത്ത് നിന്നും അറസ്റ്റ് ചെയ്തത്. ഭീകര സംഘടനകളിലേക്കുളള റിക്രൂട്ട്‌മെന്റ്, ബിനാമി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടല്‍ എന്നിവയെക്കുറിച്ചും എന്‍ഐഎ പരിശോധിക്കുന്നുണ്ട്.