ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് . കൊലപാതക ശേഷം മനുഷ്യ മാംസം വില്‍ക്കാനായി തീരുമാനിച്ചിരുന്നുവെന്ന് കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി മൊഴി നല്‍കിയിരിക്കുന്നത്. മനുഷ്യമാംസം വില്‍പ്പനയിലൂടെ 20 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് ഷാഫി പ്രതികളായ ഭഗവല്‍ സിംഗിനേയും ലൈലയേയും വിശ്വസിപ്പിച്ചത്. തുടര്‍ന്നാണ് നരബലിക്ക് ശേഷം മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും വിവരം.കൊലപാതകത്തിന്റെ പേരില്‍ പ്രതികളായ ദമ്പതികളെ ബ്ലാക്ക് മെയില്‍ ചെയ്യാനായിരുന്നു പദ്ധതിയെന്നും ഷാഫി വെളിപ്പെടുത്തി.
മാംസം വാങ്ങിക്കാന്‍ ബെംഗളൂരുവില്‍ നിന്നും ആളുവരുമെന്നാണ് ഷാഫി അറിയിച്ചത്. ബെംഗളൂരുവില്‍ മനുഷ്യമാംസം കഴിക്കുകയും അത് ശേഖരിക്കുകയും ചെയ്യുന്ന വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
കൊല്ലപ്പെട്ട റോസ്ലിയുടെ ശശീര ഭാഗങ്ങള്‍ ഓരോന്നായി മുറിച്ചാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത്. തൊട്ടടുത്ത ദിവസം രാവിലെ 6നും 9 നും ഇടയില്‍ ഒരു സംഘം ഇത് വാങ്ങാന്‍ എത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ പിന്നീട് സംഘം വരില്ലെന്ന് അറിയിച്ചതോടെയാണ് മൃതദേഹം കുഴിച്ചിട്ടതെന്നും ലൈല മൊഴി നല്‍കി. റോസ്ലിയെ കൊലപ്പെടുത്തിയ സമയവും രീതിയും ശരിയല്ലെന്നാണ് സംഘം വരാത്തതിന് കാരണമായി ഷാഫി അറിയിച്ചത്.സാമ്പത്തിക അഭിവൃദ്ധിയുണ്ടാവുമെന്ന് പറഞ്ഞ് ദമ്പതികളില്‍ നിന്നും ഷാഫി ആറ് ലക്ഷം രൂപ പലതവണയായി കൈക്കലാക്കിയിരിക്കുന്നു. എന്നാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടായില്ലെന്ന് മാത്രമല്ല. മാംസം വില്‍ക്കാനും കഴിയാതെ വന്നതോടെ ദമ്പതികള്‍ പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് രണ്ടാമത്തെ കൊല (പത്മ)യിലേക്ക് എത്തുന്നത്.
റോസ്ലിലിനെ കൊലപ്പെടുത്തും മുന്‍പ് കത്തി കൊണ്ട് ശരീരം മുഴുവന്‍ വരഞ്ഞുവെന്നും, ഇര ഇഞ്ചിഞ്ചായി മരിക്കുന്നത് പുണ്യമാണെന്ന് വിശ്വസിപ്പിച്ചാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ഷാഫിയുടെ വെളിപ്പെടുത്തല്‍.
കൊലപ്പെടുത്തുന്നതിന് മുന്‍പായിട്ടാണ് അതിക്രൂരമായ രീതിയില്‍ റോസ്ലിനെ മൂന്ന് പേരും ചേര്‍ന്ന് മുറിവേല്‍പ്പിച്ചത്.
കയ്യും കാലും കെട്ടിയിട്ട് വായില്‍ തുണി തിരുകിയതിന് ശേഷം റോസ്ലിന്റെ ശരീരമാകെ ഷാഫി വരയുകയായിരുന്നു. അതിന് ശേഷം ഈ മുറിപ്പാടുകളില്‍ കറിമസാല പുരട്ടി എന്നാണ് മൊഴികളിലുള്ളത്. വീട്ടിലുണ്ടായിരുന്ന ചിക്കന്‍ മസാലയും, ഗ്രാമ്ബുവും, കറുവപ്പട്ടയും ചേര്‍ന്നുള്ള മിശ്രിതം തയ്യാറാക്കിയാണ് മുറിവുകളില്‍ തേച്ച് പിടിപ്പിച്ചത്. മൂന്ന് പേരും ചേര്‍ന്നാണ് മസാലക്കൂട്ട് റോസ്ലിലിന്റെ മുറിവുകളില്‍ തേച്ച് പിടിപ്പിച്ചത്.
വേദനയില്‍ റോസ്ലിന്‍ ഞരങ്ങിയതോടെ ശബ്ദം പുറത്ത് വരാതിരിക്കുന്നതിന് വേണ്ടി തുണി തിരുകയിന് മുകളിലായി പ്ലാസ്റ്റര്‍ കൂടി ഒട്ടിക്കുകയായിരുന്നു എന്നാണ് വിവരം. ഇതോടെ റോസ്ലിന്‍ അര്‍ധബോധാവസ്ഥയിലായി. മരിക്കുമെന്ന ഘട്ടം എത്തിയതോടെയാണ് ഷാഫിയും ലൈലയും ചേര്‍ന്ന് ഇവരെ കൊലപ്പെടുത്തിയതെന്നും മൊഴിയിലുണ്ട്. സംഭവത്തില്‍ ഇപ്പോഴും തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് വരികയാണെന്നും അന്വേഷണ സംഘം പറയുന്നു.
അതേസമയം രണ്ടാമത്തെ കൊലപാതകം നടന്ന സമയത്ത് ലൈലയുടെ അടുത്ത ബന്ധു വീട്ടില്‍ എത്തിയിരുന്നുവെന്നും ഷാഫി മൊഴി നല്‍കി. കൊലപാതക വിവരം പുറത്താകുമെന്ന ഭീതിയില്‍ ഈ ബന്ധുവിനെ അതിവേഗം മടക്കി അയക്കുകയായിരുന്നുവെന്നും ഷാഫി പോലീസിനോട് വെളിപ്പെടുത്തി. രണ്ടാഴ്ച മുന്‍പ് ലൈലയുടെ വീട്ടില്‍ പോയിരുന്നുവെന്നും, അന്നേ ദിവസം അപരിചിതനായ വ്യക്തിയുടെ സാന്നിദ്ധ്യം ലൈലയുടെ ബന്ധുവായ വ്യക്തിയും വ്യക്തമാക്കിയിട്ടുണ്ട്.