പാറശാലയില്‍ വിഷം ഉള്ളില്‍ ചെന്ന് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് കുടുംബം. പെണ്‍സുഹൃത്ത് നല്‍കിയ പാനീയം കഴിച്ചതാണ് മരണകാരണമെന്നാണ് ആരോപണം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുര്യങ്കര ജെപി ഹൗസില്‍ ജയരാജിന്റെ മകന്‍ ഷാരോണ്‍രാജ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അതിനിടെ ഷാരോണുമായി പെണ്‍കുട്ടി നടത്തിയ ചാറ്റും വിവാഹം കഴിച്ചെന്നുള്ളതിന്റെ തെളിവായി ചിത്രങ്ങളും കുടുംബം പുറത്ത് വിട്ടിരുന്നു.പെണ്‍കുട്ടിയും കുടുംബവും ജ്യോതിഷത്തില്‍ വിശ്വസിച്ചിരുന്നതായും ആദ്യഭര്‍ത്താവ് മരിച്ചു പോകുമെന്ന് ജ്യോതിഷ പ്രവചനം ഉണ്ടായിരുന്നതായുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.
നവംബറിന് മുന്നെ വിവാഹം കഴിച്ചാല്‍ ഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞെന്നും പെണ്‍കുട്ടി ഷാരോണിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി നല്‍കിയ കഷായവും ജ്യൂസും കഴിച്ച ശേഷം യുവാവ് ആന്തരികാവയവങ്ങള്‍ തകരാറിലായി മരിക്കുന്നതും. ഈ സംഭവത്തില്‍ അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ പൊലീസിന് മുന്നിലുള്ള വെല്ലുവിളി ശാസ്ത്രീയമായ തെളിവു ശേഖരമാണ്. സംഭവത്തില്‍ വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചാല്‍ മാത്രമേ അന്വേഷണം ശക്തമായി മുന്നോട്ടു പോകുകയുള്ളൂ.
ഷാരോണും ആരോപണ വിധേയയായ പെണ്‍കുട്ടിയും രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്നാണ് യുവാവിന്റെ വീട്ടുകാര്‍ പറയുന്നത്. ഇതിന് തെളിവായി ചിത്രങ്ങളും വീട്ടുകാര്‍ പുറത്തുവിട്ടിട്ടുണ്ട്. തങ്ങളുടെ വീട്ടില്‍ നിന്നാണ് താലികെട്ടിയതെന്നും ഷാരോണിന്റെ സഹോദരന്‍ ഷീമോണ്‍ രാജ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ശേഷം എല്ലാ ദിവസവും വൈകുന്നേരം നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിയുള്ള ഫോട്ടോ ഷാരോണിന് അയച്ചുകൊടുക്കുമായിരുന്നു. മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ ശേഷവും പെണ്‍കുട്ടി പറഞ്ഞിട്ടാണ് ബന്ധം തുടര്‍ന്നതെന്നും നവംബറിന് ശേഷം ഇറങ്ങിപ്പോരാമെന്ന് ഷാരോണിനോട് പെണ്‍കുട്ടി പറഞ്ഞിരുന്നതായും കുടുംബം ചൂണ്ടിക്കാട്ടുന്നു. ഇതെല്ലം കൂടിയാകുമ്പോള്‍ കേസ് ആകെ കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലാണ്.
വിവാഹം കഴിക്കാന്‍ നവംബര്‍ വരെ കാത്തിരിക്കേണ്ടെന്ന് ഷാരോണ്‍ പറഞ്ഞപ്പോള്‍ തന്റെ പിറന്നാള്‍ മാസം കൂടിയായ നവംബറിന് മുന്‍പേ വിവാഹം കഴിച്ചാല്‍ ആദ്യ ഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞതായി പെണ്‍കുട്ടി ഷാരോണിനോട് പറഞ്ഞിരുന്നുവെന്ന് അമ്മാവന്‍ സത്യശീലനും ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം അത്തരം വിശ്വാസങ്ങളൊന്നു ഷാരോണിന് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് പെണ്‍കുട്ടിയും ഷാരോണും വീട്ടിലെത്തി മറ്റാരുമറിയാതെ താലികെട്ടിയെന്നും ഇതിന്റെ ചിത്രങ്ങള്‍ അടക്കമുള്ളവ അവന്റെ ഫോണിലുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി മാസമാണ് പെണ്‍കുട്ടിയും ഒരു പട്ടാളക്കാരനുമായുള്ള കല്ല്യാണ നിശ്ചയം നടത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുന്‍കൈയെടുത്തായിരുന്നു ഈ വിവാഹം ആലോചിച്ചത്. എന്നാല്‍, പെണ്‍കുട്ടി ഷാരോണുമായുള്ള ബന്ധം തുടരുകയാണ് ചെയ്തത്. വിവാഹ നിശ്ചയത്തിന് ശേഷം ഷാരോണ്‍ കുട്ടിയുമായി അകന്നിരുന്നുവെങ്കിലും പിന്നീട് പെണ്‍കുട്ടി തന്നെ നിര്‍ബന്ധിച്ച് ബന്ധം തുടരുകയായിരുന്നുവെന്ന് സഹോദരന്‍ പറയുന്നു. ആദ്യം സെപ്റ്റംബറിലാണ് പെണ്‍കുട്ടിയും പട്ടാളക്കാരനുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്.
എന്നാല്‍ നവംബറിന് മുന്നെ വിവാഹം നടന്നാല്‍ ഭര്‍ത്താവ് മരിക്കുമെന്ന് ജ്യോത്സ്യന്‍ അറിയിച്ചതോടെ വിവാഹം അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റുകയായിരന്നു. അപ്പോഴും ഷാരോണുമായുള്ള ബന്ധം തുടര്‍ന്നിരുന്നുവെന്നാണ് കുടംബം ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടുപേരുടേയും വാട്‌സ്ആപ്പ് ചാറ്റുകളും ഫോണിലെ ഫോട്ടോകളും ഇതിന് തെളിവായി കുടുംബം ചൂണ്ടിക്കാട്ടുന്നുമുണ്ട്.
അതേസമയം ഷാരോണിനെ പെണ്‍കുട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കുടുംബം വിശ്വസിക്കുന്നത്. പട്ടാളക്കാരനുമായുള്ള വിവാഹം നടക്കാന്‍ കുടംബം പാനീയത്തില്‍ ആസിഡ് ചേര്‍ത്തു കൊലപ്പെടുത്തിയതായിട്ടാണ് സംശയിക്കുന്നതെന്നാണ് ആയുര്‍വേദ ഡോക്ടര്‍കൂടിയായ ഷാരോണിന്റെ സഹോദരന്‍ ഷിമോണ്‍ ആരോപിക്കുന്നത്. ഷാരോണിന് കുടിക്കാന്‍ കൊടുത്തുവെന്ന് പറയുന്ന ആയുര്‍വേദ മരുന്ന് കുടിച്ചാല്‍ ഒരു തരത്തിലും ജീവന് അപകടമുണ്ടാവാത്തതാണ്. ഉയര്‍ന്ന അളവില്‍ കൊടുത്താല്‍ പോലും കൂടുതല്‍ മൂത്രം പോവുന്ന പ്രശ്‌നമുണ്ടാവുമെന്നല്ലാതെ മരണം സംഭവിക്കാറില്ല.
എന്നാല്‍ ഷാരോണിന്റെ ചുണ്ട് മുതല്‍ വയറിന്റെ അടിഭാഗം വരെ ഉള്ളില്‍ പൂര്‍ണമായും ചുട്ടുപൊള്ളിയ പോലെയായിരുന്നു ഉണ്ടായിരുന്നതെന്നും ഇത് ഒരിക്കലും കഷായം കുടിച്ചതുകൊണ്ട് വരില്ലന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും ഷിമോണ്‍ പറയുന്നു. ആസിഡ് കലര്‍ന്നിരുന്നോ എന്ന സംശയത്തിന് ഇടയാക്കുന്നയാണ് ഈ സംഭവമെന്നാണ് വിലയിുത്തല്‍.
നൂറ് മില്ലിയോളം മരുന്ന് ഒരുഗ്ലാസിലാക്കി ഒഴിച്ചുകൊടുത്തുവെന്നും അതിന്റെ കയ്പ് മാറാന്‍ ഫ്രിഡ്ജിലിരിക്കുന്ന ജ്യൂസ് പിന്നീട് കുടിക്കാന്‍ കൊടുത്തുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയതായി അമ്മാവന്‍ സത്യശീലനും പറയുന്നു. സ്ഥിരമായി ഈ കഷായം കുടിക്കാറുള്ള പെണ്‍കുട്ടി മരുന്നിന് കയ്പ്പാണെന്ന് എപ്പോഴും ഷാരോണിനോട് പറയുമായിരുന്നു. ഇത് പറഞ്ഞ് ഷാരോണ്‍ പെണ്‍കുട്ടിയെ കളിയാക്കുകയും ചെയ്തിരുന്നു. അന്ന് വീട്ടില്‍ പോയപ്പോഴും മരുന്നിന്റെ കാര്യം പറഞ്ഞിരുന്നു. തുടര്‍ന്നാണ് കുടിച്ച് നോക്കാന്‍ പറഞ്ഞ് കഷായം ഗ്ലാസില്‍ ഒഴിച്ചുകൊടുത്തത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാത്തപ്പോള്‍ റെക്കോര്‍ഡ് ബുക്ക് വാങ്ങാന്‍ സുഹൃത്തിനൊപ്പമാണ് ഷാരോണ്‍ രാമവര്‍മന്‍ ചിറയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കഷായം കയ്പ്പാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഷാരോണ്‍ കഷായം കുടിച്ചു നോക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി സുഹൃത്തിനോട് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. കഷായം കുടിച്ചതിനു പിന്നാലെയാണ് ജൂസ് കുടിക്കാനായി നല്‍കിയത്. ഇതോടെ ഷാരോണ്‍ ഛര്‍ദിച്ചു.
ഛര്‍ദിച്ച് അവശനായി നടന്നുവരുന്ന ഷാരോണിനെയാണ് പുറത്തുനിന്നിരുന്ന സുഹൃത്ത് കാണുന്നത്. ബൈക്കില്‍ സുഹൃത്തിനൊപ്പം വീട്ടിലെത്തിയശേഷം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ശാരീരികനില മോശമായതിനെ തുടര്‍ന്ന് ഷാരോണും പിന്നീട് സുഹൃത്തുക്കളും കഷായത്തിന്റെ പേരു ചോദിച്ചെങ്കിലും അമ്മയോട് ചോദിച്ചിട്ടു പറയാമെന്നു പെണ്‍കുട്ടി മറുപടി നല്‍കി. ഒരു മാസമായി കഴിക്കുന്ന കഷായത്തിന്റെ പേര് പെണ്‍കുട്ടിക്ക് അറിയാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് ഷാരോണിന്റെ ബന്ധുക്കള്‍ പറയുന്നത്.
കഷായക്കുപ്പിയിലെ കമ്പനി ലേബല്‍ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കീറിപ്പോയെന്നു പറഞ്ഞതും കുപ്പി ചോദിച്ചപ്പോള്‍ അമ്മ ആക്രിക്കാര്‍ക്ക് കൊടുത്തെന്നു പറഞ്ഞതും സംശയകരമാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഛര്‍ദിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ കഷായം കൊടുക്കുമായിരുന്നില്ലെന്ന് ഷാരോണിനോട് വാട്സാപ്പ് ചാറ്റില്‍ പെണ്‍കുട്ടി പറയുന്നുണ്ട്. രാവിലെ കഴിച്ച കഷായത്തിന്റെ കുപ്പിയില്‍ ശേഷിച്ച കുറച്ചു ഭാഗമാണ് കൊടുത്തതെന്നും പെണ്‍കുട്ടി പറയുന്നു. ഷാരോണിനു കൊടുത്തതോടെ കഷായം തീര്‍ന്നെന്നാണ് അവകാശവാദം. ഷാരോണ്‍ വീട്ടിലെത്തിയ ദിവസം തന്നെ കഷായം തീര്‍ന്നെന്നു പറയുന്നതിലും ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നു.
ജൂസുമായി ബന്ധപ്പെട്ട കാര്യത്തിലും അവര്‍ക്ക് സംശയമുണ്ട്. ഏതു ജൂസാണ് ഷാരോണിനു കൊടുത്തതെന്നു സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ വ്യത്യസ്ത കമ്പനികളുടെ പേരാണ് പെണ്‍കുട്ടി പറഞ്ഞതെന്നു ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഒടുവില്‍ ഒരു പ്രമുഖ ജൂസ് കമ്പനിയുടെ ഫോട്ടോ ഷാരോണിന്റെ ബന്ധുവിന് അയച്ചു കൊടുത്തു. കഷായത്തിലല്ല ജൂസിലാണ് പ്രശ്നമെന്നും അതേ ജൂസ് കുടിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പ്രശ്നമുണ്ടായെന്നും ഷാരോണിനോട് പെണ്‍കുട്ടി ചാറ്റില്‍ പറയുന്നുണ്ട്. ഈ ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തി വിശദമായ മൊഴി രേഖപ്പെടുത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
കഷായവും ജൂസും കുടിച്ചതിന്റെ പിറ്റേന്ന് ഷാരോണിന്റെ വായ പൊള്ളി അടര്‍ന്നു. വായ മുതല്‍ തൊണ്ടയുടെ താഴെയുള്ള ഭാഗം വരെ പൊള്ളിയെന്നാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതെന്നു ബന്ധുക്കള്‍ വിശദീകരിക്കുന്നു. ഷാരോണ്‍ ചുമയ്ക്കുമ്പോള്‍ മാംസഭാഗങ്ങള്‍ പുറത്തേക്കു തുപ്പിയിരുന്നു. ആദ്യം വൃക്കകളും പിന്നീട് കരളും തകരാറിലായി. ശ്വാസകോശത്തിലെ അണുബാധ കാരണമാണ് മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. പെണ്‍കുട്ടി കുടിച്ച കഷായത്തിന്റെ ബാക്കിയാണ് കുടിച്ചതെന്നാണ് ഷാരോണ്‍ മജിസ്ട്രേറ്റിനു നല്‍കിയ മൊഴി. എന്നാല്‍, പെണ്‍കുട്ടി തന്റെ മുന്നില്‍വച്ച് കഷായം കുടിക്കുന്നത് കണ്ടില്ലെന്നു ഷാരോണ്‍ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. താന്‍ കുടിച്ചതിന്റെ ബാക്കി ഗ്ലാസിലുണ്ടെന്നു പറഞ്ഞാണ് പെണ്‍കുട്ടി കഷായം നല്‍കിയതെന്നു ബന്ധുക്കള്‍ പറയുന്നു. ഈ സംശയങ്ങളെല്ലാം ശരിയാണോ തെറ്റാണോ എന്നറിയണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം.