ഡല്‍ഹിയില്‍ കാമുകിയെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസില്‍ ഡേറ്റിങ് ആപ്പ് കമ്പനിയില്‍നിന്ന് വിവരങ്ങള്‍ തേടാന്‍ ഡല്‍ഹി പോലീസ്. പ്രതിയായ അഫ്താബ് പൂനെവാലയുടെ പ്രൊഫൈല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ഡേറ്റിങ് ആപ്പിനെ പോലീസ് സമീപിക്കുന്നത്
ശ്രദ്ധയുടെ മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി വീട്ടിലെ ഫ്രിഡ്ജിലാണ് സൂക്ഷിച്ചിരുന്നതെന്നും, ഫ്രിഡ്ജ് തുറക്കുമ്പോഴെല്ലാം ശ്രദ്ധയുടെ വെട്ടിമാറ്റിയ തല കണ്ടിരുന്നുവെന്നും അഫ്താബ് പൊലീസിനോട് പറഞ്ഞു. മൃതദേഹം ഫ്രിഡ്ജിലിരിക്കെ തന്നെയാണ് പുതിയ കാമുകിയുമായി അഫ്താബ് വീട്ടില്‍ വന്നതുമെന്ന് പൊലീസ് പറയുന്നു.
2019 ലാണ് ശ്രദ്ധയും അഫ്താബും പ്രണയത്തിലാകുന്നത്. ബംബിള്‍ എന്ന ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. മഹാരാഷ്ട്രയില്‍ താമസിച്ചിരുന്ന ഇവര്‍ കഴിഞ്ഞ വര്‍ഷമാണ് ഡല്‍ഹിയിലേക്ക് താമസം മാറുന്നത്. കേള്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന അഫ്താബ് ഫുഡ് ബ്ലോഗര്‍ കൂടിയായിരുന്നു. ദമ്പതികള്‍ തമ്മില്‍ ഇടയ്ക്കിടെ വഴക്ക് പതിവായിരുന്നുവെന്നാണ് സമീപ വാസികള്‍ പറയുന്നത്. മെയ് 18നാണ് ഡല്‍ഹി ഛാതര്‍പുരിലെ ഫ്ളാറ്റില്‍ വച്ച് ശ്രദ്ധയെ അഫ്താബ് കഴുത്ത് മുറുക്കി കൊലപ്പെടുത്തുന്നത്. കൊലപാതകത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അഫ്താബും ശ്രദ്ധയും ഈ ഫ്ളാറ്റില്‍ എത്തുന്നത്.
ശ്രദ്ധയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തി, മൃതദേഹം 35 കഷ്ണങ്ങളാക്കിയെന്നും എന്നും പുലര്‍ച്ചെ 2 മണിക്ക് പുറത്ത് പോയി മൃതദേഹാവശിഷ്ടങ്ങള്‍ കളയുമായിരുന്നുവെന്നും അഫ്താബ് പൊലീസിന് മൊഴി നല്‍കി. ജോലി കഴിഞ്ഞ് 6-7 മണിയോടെ അഫ്താബ് വീട്ടില്‍ വരും. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കാട്ടില്‍ കൊണ്ടുപോയി കളയും. ഗൂഗിള്‍ നോക്കി രക്തക്കറ കളയാനുള്ള രാസവസ്തു വാങ്ങി അത് ഫ്രിഡ്ജിലും തറയിലും രക്തക്കറ പറ്റിയ വസ്ത്രത്തിലുമെല്ലാം തേച്ച് കറ കളഞ്ഞു.
ശ്രദ്ധയെ വകവരുത്തി ഏകദേശം 15-20 ദിവസം കഴിഞ്ഞപ്പോള്‍, അഫ്തബ് മറ്റൊരു യുവതിയെ ഇതേ ആപ്പില്‍ പരിചയപ്പെടുകയും ഡേറ്റിങ്ങിലേക്ക് നീങ്ങുകയും ചെയ്തു. ശ്രദ്ധയുടെ മൃതദേഹാവശിഷ്ടങ്ങള്‍ അപ്പാര്‍ട്ട്മെന്റിലെ ഫ്രിഡ്ജില്‍ ഉള്ളപ്പോള്‍ തന്നെ ഈ യുവതിയെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. പുതിയ കാമുകിയെ കൂട്ടിക്കൊണ്ടുവന്നപ്പോള്‍, മൃതദേഹാവശിഷ്ടങ്ങള്‍ ഫ്രിഡ്ജില്‍ നിന്ന് ഒരു അലമാരയിലേക്ക് മാറ്റിയെന്നാണ് പൊലീസ് പറയുന്നത്.
ശ്രദ്ധ ജീവിച്ചിരിപ്പുണ്ടെന്ന് വരുത്താന്‍, അവളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിക്കുകയും, കൂട്ടുകാരുടെ മുന്നില്‍ സജീവമായി നില്‍ക്കുകയും ചെയ്തു. എന്നാല്‍, രണ്ടുമാസത്തിലേറെയായി ഫോണ്‍ സ്വിച്ച് ഓഫായത് ശ്രദ്ധിച്ച സുഹൃത്തുക്കളാണ് സംശയം തോന്നി ശ്രദ്ധയുടെ വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് ശ്രദ്ധയുടെ അച്ഛന്‍ നല്‍കിയ പരാതിയാണ് അഫ്താബിനെ കുടുക്കുന്നത്. ശ്രദ്ധയെ കാണ്‍മാനില്ലെന്ന പരാതി കിട്ടിയപ്പോള്‍ തന്നെ അഫ്താബ് സംശയനിഴലില്‍ ആവുകയായിരുന്നു.
നിരവധി ക്രൈം സീരീസുകള്‍ ഇയാള്‍ കണ്ടിരുന്നതായി പൊലീസ് പറയുന്നു. ഇതില്‍ പ്രധാനപ്പെട്ടത് അമേരിക്കന്‍ ക്രൈം സീരീസായ ഡെക്സ്റ്റര്‍ ആണ്. ഒഴിവുവേളകളില്‍ ഇരകളെ കണ്ടെത്തി കൊല്ലുന്ന സീരിയല്‍ കില്ലറുടെ കഥയാണ് ഈ സീരീസ് പറയുന്നത്. ശ്രദ്ധയുടെ മൃതദേഹം വെട്ടിമുറിക്കുന്നതിന് മുമ്പ് മനുഷ്യശരീരഘടനയെ കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു. അഫ്താബ് ഉപയോഗിച്ച ഗാഡ്ജറ്റുകളും പൊലീസ് പിടിച്ചെടുത്തു. ഇന്‍സ്റ്റാഗ്രാം കൊലയ്ക്ക് ശേഷവും സജീവമാക്കിയതിന് പിന്നില്‍ ശ്രദ്ധ ജീവനോടെയുണ്ടെന്ന് വരുത്താനായിരുന്നു ശ്രമം. രണ്ടു പേരുടേയും പൊതു സുഹൃത്തിന്റെ സംശയമാണ് കൊല തെളിയിച്ചത്.
മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഇരുവരും ഹിമാചലില്‍ കറങ്ങിയ ശേഷമാണ് ഡല്‍ഹിയില്‍ എത്തുന്നത്. പൊതു സുഹൃത്തിന്റെ ഇടത്തായിരുന്നു ആദ്യം താമസം. പിന്നീട് പുതിയ ഫ്‌ളാറ്റിലേക്ക് മാറ്റി. പിന്നാലെ കൊലയും നടന്നു. കൊലപ്പെടുത്താന്‍ വേണ്ടിയാണോ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൊലയില്‍ തനിക്ക് മാത്രമേ പങ്കുള്ളൂവെന്നാണ് പ്രതി പറയുന്നത്. എന്നാല്‍ പൊലീസ് അത് വിശ്വസിച്ചിട്ടില്ല. അതിനിടെ ലൗ ജിഹാദാണ് തന്റെ മകളുടെ കൊലയ്ക്ക് കാരണമെന്ന ആരോപണം ശ്രദ്ധയുടെ അച്ഛന്‍ ഉന്നയിച്ചിട്ടുണ്ട്.