വിഴിഞ്ഞത്ത് ഇന്നലെ രാത്രി പൊലീസ് സ്റ്റേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ലഹളയുണ്ടാക്കല്‍, വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നു. എന്നാല്‍ വൈദികരെ അടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല.
കസ്റ്റഡിയില്‍ എടുത്തവരെ വിട്ടു കിട്ടിയില്ലെങ്കില്‍ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണി പെടുത്തി. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞു. 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി തുടങ്ങിയവയാണ് എഫ്ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. മൂന്ന് മണിക്കൂറോളം പൊലീസിനെ ആക്രമിച്ച ശേഷമാണ് ലാത്തി വീശിയതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഇന്നു രാവിലെ കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് സമരക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. ആദ്യം അറസ്റ്റുചെയ്ത സെല്‍ട്ടനെ റിമാന്‍ഡ് ചെയ്തു. ഇയാളെ മോചിപ്പിക്കാനെത്തിയതായിരുന്നു ബാക്കി നാലുപേര്‍. ഇവരെ കസറ്റ്‌റഡിയിലെടുത്തതോടെയാണ് അക്രമികള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം.
വിഴിഞ്ഞത്ത് നിന്നും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ സ്റ്റേഷന്‍ വളയുകയായികുന്നു. സ്റ്റേഷന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. സംഘര്‍ഷത്തിനിടെ അടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്കേറ്റു. കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ എത്തി സ്റ്റേഷന്‍ വളഞ്ഞതോടെ പൊലീസുകാര്‍ സ്റ്റേഷന്‍ ഉള്ളില്‍ കുടുങ്ങി.
ഒരു ബസ്സില്‍ കൂടുതല്‍ പൊലീസിനെ സ്ഥലത്തെത്തിച്ചെങ്കിലും ഇവരെ ബസില്‍ നിന്ന് ഇറങ്ങുന്നത് സമരക്കാര്‍ തടഞ്ഞു. പിന്നാലെ സിറ്റി, റൂറല്‍ മേഖലകളില്‍ നിന്ന് കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തേക്ക് എത്തി. മൊബൈലില്‍ സംഘര്‍ഷാവസ്ഥ ചിത്രീകരിക്കാന്‍ നോക്കിയവര്‍ക്കെതിരെയും കയ്യേറ്റമുണ്ടായി. എസിവി ന്യൂസിന്റെ പ്രാദേശിക റിപോര്‍ട്ടര്‍ ഷെരീഫ് എം ജോര്‍ജിന് മര്‍ദ്ദനമേറ്റു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് ആക്രമണം.
വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിസരത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തലസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ പോലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചു. ക്രമസമാധാനം ഉറപ്പാക്കാനായിട്ടാണിത്. സമീപ ജില്ലകളില്‍ നിന്നും പോലീസ് സേന വിഴിഞ്ഞത്ത് എത്തും. തീരദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എസ്പിമാര്‍ക്കും ഡിവൈഎസ്?പിമാര്‍ക്കുമായിരിക്കും ക്രമസമാധാന ചുമതല.
വിഷയത്തില്‍ സമാധാന ചര്‍ച്ച തിങ്കളാഴ്ചയും തുടരും. ഉച്ചയ്ക്കു ശേഷം കലക്ടറുടെ ചേംബറിലാണ് ചര്‍ച്ച. പ്രദേശത്ത് ഉണ്ടായ വന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് രണ്ടുഘട്ടങ്ങളിലായി ചര്‍ച്ച നടന്നിരുന്നു. സമാധാനം പുന:സ്ഥാപിക്കലാണ് ആദ്യ ലക്ഷ്യം. മന്ത്രിമാരെ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. നിലവില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ പറഞ്ഞു.
അതേസമയം വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ച്ച മദ്യ നിരോധനം. പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം നവംബര്‍ 28 മുതല്‍ ഡിസംബര്‍ നാല് വരെ (ഏഴ് ദിവസം) നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.