സാങ്കേതിക സര്‍വകലാശാലയുടെ താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഡോ. സിസ തോമസിന് വിസി സ്ഥാനത്ത് തുടരാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയ കോടതി, വിസി നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങളാണ് പാലിക്കേണ്ടതെന്ന് അറിയിച്ചു. ഇതോടെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ നിലപാടിന് വിരുദ്ധമായി നിയമ പോരാട്ടത്തിനിറങ്ങിയ സര്‍ക്കാരിന് കോടതിയില്‍ നിന്ന് നാലാം തിരിച്ചടിയാണ് ലഭിച്ചത്.
താല്ക്കാലിക വി.സിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെയും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാതെയും യൂണിവേഴ്‌സിറ്റിയില്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും സൃഷ്ടിച്ച പ്രതിസന്ധിയാണ് ഇതോടെ ഒഴിയുന്നത്. പുതിയ വി.സിയെ കഴിയുമെങ്കില്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ നിയമിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഡോ. സിസയ്ക്ക് യു.ജി.സി നിഷ്‌കര്‍ഷിച്ച യോഗ്യതകളുണ്ടെന്നും ഇക്കാര്യത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിയില്‍ തെറ്റില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിയമനത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയത്.
സാങ്കേതിക സര്‍വകലാശാലയില്‍ എന്‍ിജിനിയറിംഗ് വിജയിച്ച 8114 വിദ്യാര്‍ത്ഥികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ച് കാത്തിരിക്കുമ്പോള്‍, താത്കാലിക വി.സി ഡോ. സിസാ തോമസിനെ ബഹിഷ്‌കരിക്കുകയായിരുന്നു സര്‍ക്കാര്‍. ഓഫീസിലെത്തിയിട്ടും സിസാ തോമസിനെ കാണാന്‍ മന്ത്രി ബിന്ദുവും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും തയ്യാറായിരുന്നില്ല. വി.സിയെ ഓഫീസില്‍ കടക്കാനോ, രജിസ്റ്ററില്‍ ഒപ്പിട്ട് ചുമതലയേല്‍ക്കാനോ അനുവദിക്കാതെ യൂണിയനുകളും വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധം തീര്‍ത്തു.
ബിരുദ സര്‍ട്ടിഫിക്കറ്റിനായും പരീക്ഷാ ഫലത്തിനായുമുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷകളുടെ വിവരങ്ങള്‍ സിസ തോമസ് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പു വയ്ക്കാനുള്ള ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ തയ്യാറാക്കിയില്ല. വി.സിയുടെ സോഫ്റ്റ്വെയറിന്റെ പാസ്വേര്‍ഡ് നല്‍കിയെങ്കിലും ഒരു വിവരവും കാണാനാവാത്ത രീതിയിലാക്കിയിരുന്നു. സുപ്രീംകോടതി പുറത്താക്കിയ എം.എസ്. രാജശ്രീ അവസാന ദിവസം ഒപ്പിട്ട 500 ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കി പുതിയത് നല്‍കാന്‍ ഒരു ദിവസം കൊണ്ട് കഴിയുമായിരുന്നിട്ടും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. ചാന്‍സലര്‍ താല്‍ക്കാലികമായി ചുമതല നല്‍കിയ വിസിയെ പോലും അംഗീകരിക്കില്ലെന്ന സര്‍ക്കാറിന്റെ കടുംപിടുത്തത്തിനാണ് ഇതോടെ ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി ലഭിച്ചത്.