സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എ.പി. അബ്ദുള്ളക്കുട്ടിക്കും ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ നല്‍കി.
ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ചും അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ചും പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമെന്നാണ് സിബിഐ കണ്ടെത്തിയത്.
ഇതോടെ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി. ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്ക് സിബിഐ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സോളാര്‍ പീഡന കേസില്‍ ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്.
അതേസമയം, കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തുടര്‍നടപടിക്കില്ലെന്ന് പരാതിക്കാരി. ഉമ്മന്‍ചാണ്ടിയുടെ പ്രായവും രോഗവും പരിഗണിച്ചാണ് തീരുമാനമെന്നും യുവതി പ്രതികരിച്ചു.അതേസമയം, കേസില്‍ കെ സി വേണുഗോപാല്‍ അടക്കമുള്ളവരെ കുറ്റവിമുക്തമാക്കിയതിനെ കോടതിയില്‍ എതിര്‍ക്കുമെന്നും പാരാതിക്കാരി വ്യക്തമാക്കി.
സോളാര്‍ കേസില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന നേതാക്കള്‍ക്കുണ്ടായ അപമാനത്തിന് ആര് കണക്ക് പറയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. കേരളാ പോലീസ് അന്വേഷിച്ച് ഒന്നും കണ്ടെത്താത്തതു കൊണ്ടാണ് കേസ് സിബിഐക്ക് വിട്ടത്. വൈര്യനിര്യാതന ബുദ്ധിയോടെയാണ് കേസ് സിബിഐയ്ക്ക് വിട്ടത്. തീയില്‍ കാച്ചിയ പൊന്നുപോലെയാണ് നേതാക്കള്‍ ഇപ്പോള്‍ പുറത്തുവന്നതെന്നും സതീശന്‍ പറഞ്ഞു.
പരാതിക്കാരി ആവശ്യപ്പെട്ടത് കൊണ്ടാണ് കേസ് സിബിഐക്ക് വിട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മറ്റൊരു പരാതിക്കാരി വേറൊരു കേസ് സിബിഐക്ക് വിടാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്താണ് ഇത് വിടാത്തത് എന്നും സതീശന്‍ ചോദിച്ചു.