സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സിപിഎം ഏരിയ കമ്മിറ്റിയംഗത്തെ ഉടന്‍ പുറത്താക്കണമെന്ന് പാര്‍ട്ടിയുടെ സൗത്ത് ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാര്‍ട്ടിക്കു വലിയ നാണക്കേടുണ്ടാക്കിയ സംഭവം ചര്‍ച്ച ചെയ്യാന്‍ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പങ്കെടുത്ത അടിയന്തര യോഗം ചൊവ്വാഴ്ച വൈകിട്ടാണ് ചേര്‍ന്നത്. ജില്ലാ സെക്രട്ടേറിയറ്റ് യോഗം അടിയന്തരമായി ചേര്‍ന്ന് നടപടിയെടുക്കുമെന്നാണ് വിവരം.
സിപിഎമ്മിന്റെ പ്രധാനപ്പെട്ട വനിതാ പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ ദൃശ്യങ്ങളാണ് പ്രവര്‍ത്തകര്‍ തന്നെ ഏരിയ കമ്മിറ്റിയംഗത്തിന്റെ ഫോണില്‍നിന്നു കണ്ടെത്തിയത്. സമാനമായ പരാതികള്‍ ഇയാള്‍ക്കെതിരെ നേരത്തെയും ഉയര്‍ന്നിട്ടുണ്ടെങ്കിലും നേതൃത്വത്തില്‍ ചിലര്‍ നടപടിയില്‍നിന്നു രക്ഷിക്കുകയായിരുന്നെന്ന പരാതി പ്രവര്‍ത്തകര്‍ക്കുണ്ട്. ഇപ്പോള്‍ തെളിവു സഹിതം ബോധ്യപ്പെട്ടതോടെ നടപടിയെടുക്കുകയല്ലാതെ വഴിയില്ലെന്ന അവസ്ഥയിലാണ് നേതൃത്വം.
ഏരിയ കമ്മിറ്റിയില്‍ ഇതുവരെ ഈ അംഗത്തെ അനുകൂലിച്ചിരുന്നവര്‍ തന്നെ പരസ്യമായി എതിര്‍ത്തതോടെ ആരോപണവിധേയനു വേണ്ടി വാദിക്കാന്‍ ആളില്ലാതായി. പലരും ക്ഷോഭിച്ചാണ് ഇയാള്‍ക്കെതിരെ സംസാരിച്ചത്. ഒരു മണിക്കൂര്‍ നേരത്തെ നടപടിയെടുത്താല്‍ അത്രയും നല്ലത് എന്ന വിധത്തിലുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു. യോഗം ഒറ്റക്കെട്ടായാണ് നടപടി ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകരായ സ്ത്രീകളുടെ ഉള്‍പ്പെടെ നഗ്നദൃശ്യങ്ങള്‍ ഏരിയ കമ്മിറ്റിയംഗത്തിന്റെ ഫോണില്‍ ഉണ്ടെന്നാണ് സൂചന. ചിലര്‍ ജില്ലാ നേതൃത്വത്തിനു പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനാല്‍ സ്ത്രീകളില്‍ ഒരാള്‍ രണ്ടാഴ്ച മുന്‍പ് നേരിട്ടു സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. അവിടെനിന്ന് വിവരങ്ങള്‍ അന്വേഷിച്ചതോടെ ശനിയാഴ്ച ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്ന് അന്വേഷണ കമ്മിഷനെ നിയോഗിച്ചു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.മഹീന്ദ്രനും ജി.രാജമ്മയുമാണ് അന്വേഷണ കമ്മിഷന്‍. ഇവരുടെ റിപ്പോര്‍ട്ട് വേഗം വാങ്ങി നടപടിയെടുക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.
ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗത്തിനെതിരെയാണ് അന്വേഷണം നടക്കുന്നത്. യുവതി കുളിക്കുന്നത് ഒളിഞ്ഞു നോക്കിയപ്പോള്‍ പാര്‍ട്ടിക്കാര്‍ തന്നെ ഇയാളെ പിടികൂടി 'കൈകാര്യം' ചെയ്തെന്നും മൊബൈല്‍ ഫോണില്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്നു പരിശോധിച്ചപ്പോഴാണ് മുപ്പതിലേറെ സ്ത്രീകളുടെ വിഡിയോ ഫോണില്‍ കണ്ടെത്തിയതെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍, ഒളിഞ്ഞുനോക്കിയെന്ന ആരോപണം സത്യമാണോ എന്നറിയില്ലെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം പറയുന്നു.
നേരത്തെ ഉയര്‍ന്ന ആരോപണത്തിന്റെ തുടര്‍ച്ചയായാണ് ചിലര്‍ ബലമായി ഫോണ്‍ പരിശോധിച്ചതെന്നും പറയുന്നു.
സ്ത്രീകളുമായുള്ള വിഡിയോ കോളുകള്‍ റിക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചതും ഇയാളുടെ ഫോണില്‍ കണ്ടെത്തിയെന്ന് പറയുന്നു. ഇതില്‍ ഒരു വിഡിയോ ആര്‍ക്കോ കൈമാറിയപ്പോള്‍ അബദ്ധത്തില്‍ കുറേയെണ്ണം ഒന്നിച്ച് അയച്ചുപോയെന്നും തുടര്‍ന്നാണ് ഫോണ്‍ ബലമായി പരിശോധിച്ചതെന്നും ഒരു വിഭാഗം പറയുന്നു.
സ്ത്രീകളുടെ വിഡിയോ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് ഒന്നര മാസം മുന്‍പ് ഇയാള്‍ക്കെതിരെ ഒന്നിലേറെ പരാതികള്‍ പാര്‍ട്ടിക്കു മുന്നില്‍ എത്തിയിരുന്നു എന്നാണ് വിവരം. അന്നും പാര്‍ട്ടിയില്‍ ചര്‍ച്ചയായെങ്കിലും വിഭാഗീയതയുടെ പേരില്‍ ഇയാളെ ചിലര്‍ സംരക്ഷിച്ചെന്ന് വിമര്‍ശനമുണ്ട്. പരാതികള്‍ അതിശയോക്തി കലര്‍ന്നതാണെന്നാണ് നേതാക്കള്‍ പലരും കരുതിയത്. ഇപ്പോള്‍ തെളിവു സഹിതം ബോധ്യപ്പെട്ടതോടെ അന്വേഷണമല്ലാതെ വഴിയില്ലെന്നു വന്നു. അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് വാങ്ങുന്നതിനൊപ്പം ജില്ലാ സെക്രട്ടേറിയറ്റ് ആരോപണവിധേയനില്‍നിന്ന് വിശദീകരണം തേടുകയും ചെയ്യും. സെക്രട്ടേറിയറ്റില്‍ നടപടിയെടുത്ത ശേഷം അത് ഏരിയ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും.