കെറ്ററിംഗില്‍ കൊല്ലപ്പെട്ട മലയാളി നേഴ്സ് അഞ്ചുവിന്റെയും (35) മക്കളായ ജീവ (6 ), ജാന്‍വി (4) എന്നിവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തി. ഇന്ന് രാവിലെ 8.05-നെത്തുന്ന എമിറേറ്റ്‌സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്. വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ക്ക് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുക. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് അഞ്ജുവിന്റേയും മക്കളുടേയും സംസ്‌കാരം.
നെക്സ്റ്റ് ഓഫ് കിന്‍ ആയി അഞ്ജുവിന്റെ കുടുംബം നിയോഗിച്ച അഞ്ജുവിന്റെ സഹപ്രവര്‍ത്തകനായ മനോജ് മാത്യൂവാണ് മൃതദേഹങ്ങള്‍ക്കൊപ്പം അനുഗമിക്കുന്നത്. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി അഞ്ജുവിന്റെ ജന്മനാട്ടിലെ ജനപ്രതിനിധികളടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. മൂന്ന് ആംബുലന്‍സുകളിലായാണ് കൊണ്ടുപോകുന്നത്.
അതേസമയം, കൂട്ടക്കൊലയില്‍ തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളും നോര്‍ത്താംപ്റ്റണ്‍ഷെയര്‍ പൊലീസിലെ ചീഫ് ഇന്‍വവെസ്റ്റിഗേഷന്‍ ഓഫിസറുമാണ് കേരളത്തിലേക്ക് എത്തുന്നത്. ഇവര്‍ക്കായി തൃപ്പൂണിത്തുറയിലെ പ്രമുഖ ഹോട്ടലില്‍ താമസ സൗകര്യംവരെ ഒരുക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ഇരുവരും അവസാന നിമിഷം ഹോം ഓഫിസിന്റെ ചില ക്ലിയറന്‍സുകള്‍ കിട്ടാതിരുന്നതിനാല്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ഹോം ഓഫിസിന്റെ അന്തിമ അനുമതി ലഭിച്ചാലുടന്‍ ഇരുവരും കേരളത്തില്‍ എത്തം.
അഞ്ജു അശോകിന്റെ വൈക്കത്തെ വീട്ടിലെത്തി ഉദ്യോഗസ്ഥര്‍ മാതാപിതാക്കളുടെ മൊഴിയെടുക്കും. പിന്നീടു കേസിലെ പ്രതിയായ ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി സാജുവിന്റെ വീട്ടിലും പൊലീസെത്തി ബന്ധുക്കളുടെ മൊഴിയെടക്കുമെന്നാണു വിവരം. ഇതുകൂടി ചേര്‍ത്താകും കേസിന്റെ അന്തിമ കുറ്റപത്രം വിചാരണ കോടതിയില്‍ സമര്‍പ്പിക്കുക.
എന്‍ എച്ച് എസ് നഴ്സായ അഞ്ജു അശോകിനൊപ്പം കേറ്ററിംഗിലെ വീടിനുള്ളില്‍ മരിച്ച നിലയിലായിരുന്നു ഇക്കഴിഞ്ഞ ഡിസംബര്‍ 15 ന് ജീവ, ജാഹ്നവി എന്നി കുട്ടികളെ കണ്ടേത്തിയത്. ലെസ്റ്ററിലെ റോയല്‍ ഇന്‍ഫേമറ്ററിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മൂന്നു പേരും ശ്വാസം മുട്ടിയാണ് മരണമടഞ്ഞതെന്ന് വ്യക്തമായിരുന്നു. എന്നാല്‍, അവരുടെ ഇന്‍ക്വെസ്റ്റുകള്‍ പരിശോധിക്കുന്ന സമയത്ത് ഒരു കോറോണര്‍ പറഞ്ഞത് രണ്ടു കുട്ടികളെ കൊന്നത് കഴുത്തു ഞെരിച്ചായിരുന്നു എന്നാണ്. അഞ്ജു മരിച്ചത് ശ്വാസം മുട്ടിയാണെന്നും അതില്‍ പറയുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു എന്ന വിവരം ലഭിച്ച് ഇവരുടെ വീട്ടിലെത്തിയ പോലീസ് വീട്ടില്‍ നിന്നു തന്നെ അഞ്ജുവിന്റെ ഭര്‍ത്താവായ സാജു ചെലവാലേലിനെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞ് നോര്‍ത്താംപ്ടണ്‍ഷയര്‍ പോലീസിലെ അന്വേഷണോദ്യോഗസ്ഥര്‍ 52 കാരനായ സാജുവിനെതിരെ മൂന്ന് കൊലപാതക കേസുകള്‍ ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു.
നോര്‍ത്താംപടണ്‍ കൊറോണര്‍ കോടതിയിലെ സീനിയര്‍ കൊറോണര്‍ ആനി പെംബര്‍ ആയിരുന്നു വിചാരണ ആരംഭിച്ചത്. ഇന്‍ക്വസ്റ്റില്‍ മരണത്തിനുള്ള പ്രാഥമിക കാരണം ശ്വാസം മുട്ടിയാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി കൊറോണര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തുടര്‍ പരിശോധനകളും മറ്റും നടക്കുന്നതിനാല്‍ കേസിന്റെ വിചാരണ 2023 ജൂലായ് 6 ലേക്ക് മാറ്റിയതായും കൊറോണര്‍ പ്രഞ്ഞു. ഏകദേശം 10 മിനിറ്റില്‍ താഴെ മാത്രമായിരുന്നു വിചാരണ നീണ്ടു നിന്നത്.
രണ്ടു കുട്ടികള്‍ മരണപ്പെട്ടത് കേറ്ററിംഗ് ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു എന്നും അവരുടെ മരണകാരണമായി പറയുന്നത് കഴുത്തു ഞെരിച്ചതാണെന്നും കൊറോണര്‍ പറഞ്ഞു. അതിലും തുടര്‍ പരിശോധനകള്‍ നടക്കുകയാണ്. നേര്‍ത്തേ ഡിസംബര്‍ 21 ന് കോടതിയില്‍ ഹാജരാക്കിയ സാജു ചെലവാലേലിനെ മര്‍ച്ച് 24 വരെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.