സിനിമാ ലോകത്തിന്റെ ദിവസങ്ങളായുള്ള പ്രാര്‍ത്ഥനകള്‍ വിഫലമാക്കിക്കൊണ്ട് നടനും മുന്‍ എംപിയുമായിരുന്ന ഇന്നസെന്റ് (75) അന്തരിച്ചു. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം.
അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം കഴിഞ്ഞ കുറെ ദിവസങ്ങളായി ചികിത്സയിലായിരുന്നു. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു.ഭാര്യ: ആലിസ്, മകന്‍: സോണറ്റ്.
മലയാളത്തിലെ ഹാസ്യരാജാക്കന്മാരില്‍ ഒരാളായി തിളങ്ങിയ വ്യക്തിയാണ് ഇന്നസെന്റ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ സിനിമകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 750-ലധികം സിനിമകളില്‍ അഭിനയിച്ചു.
'നൃത്തശാല' എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരം ഹാസ്യവും വില്ലത്തരവും ഒരുപോലെ നിറഞ്ഞാടി. പ്രമുഖ നടന്മാരുടെ അച്ഛനായും കൂട്ടുകാരനായും സഹോദരനായും കാര്യസ്ഥനായും നിറഞ്ഞാടിയ വേഷങ്ങള്‍. വില്ലന്‍ വേഷങ്ങളില്‍ പ്രധാനം 'മഴവില്‍ക്കാവടി', 'പൊന്‍മുട്ടയിടുന്ന തറവ്', 'ഗാനമേള' തുടങ്ങിയ ചിത്രങ്ങള്‍ ആയിരുന്നു.
മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇന്നസെന്റിനെ തേടിയെത്തി. അഭിനയത്തിനോടൊപ്പം രാഷ്ട്രീയത്തിലും ഇന്നസെന്റ് സജീവ സാന്നിധ്യമായിരുന്നു. ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ പതിനാറാം ലോകസഭയില്‍ പാര്‍ലമെന്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ കൊച്ചിയിലും തുടര്‍ന്ന് ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. നാളെ ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. കാന്‍സര്‍ രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയായിരുന്നു ഇന്നസെന്റ്. രോഗത്തെ തന്റെ ഇച്ഛാശക്തി കൊണ്ട് നേരിട്ട അദ്ദേഹം, കാന്‍സര്‍ വാര്‍ഡിലെ ചിരി ഉള്‍പ്പടെ പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.