ഇന്നലെ ഗുജറാത്തില്‍ ആഞ്ഞടിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ വന്‍നാശ നഷ്ടവും മരണവും രേഖപ്പെടുത്തി. ഇന്നലെ രാത്രിയോടെ കരതൊട്ട ചുഴലിക്കാറ്റില്‍ ദ്വാരക, കച്ച്, സൗരാഷ്ട്ര മേഖലകളില്‍ വ്യാപക നാശനഷ്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മാത്രമല്ല രണ്ടു മരണവും സംഭവത്തില്‍ രേഖപ്പെടുത്തി.
പലയിടത്തും വൈദ്യുതിബന്ധം തന്നെ തകര്‍ത്ത് ചുഴലിക്കാറ്റ് ആഞ്ഞ് വീശുകയായിരുന്നു. ഭാവ്നഗറില്‍ കുത്തൊഴുക്കില്‍ അകപ്പെട്ട ആടുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും മകനും മരിക്കുകയും. മരം വീണ് ദ്വാരകയില്‍ മൂന്നാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രൂപന്‍ ബേതില്‍ കുടുങ്ങിയ 72 പേരെ എന്‍.ഡി. ആര്‍. എഫ്. സംഘം രക്ഷിച്ചു. മുന്ദ്രയില്‍ അദാനി പവറിന്റെ മുഖ്യ ഓഫീസിന് കേടുപാടുകളുണ്ടായി.ദേശീയ-സംസ്ഥാന ദുരന്തനിവാരണസേനകളുടെ 27 സംഘങ്ങളാണ് ദുരിതാശ്വാസപ്രവര്‍ത്തനത്തിനുള്ളത്. എട്ടു തീരദേശജില്ലകളില്‍നിന്നായി ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു.
ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ദുര്‍ബലമാകും എന്നാണ് അറിയാന്‍ കഴിയുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പോര്‍ബന്ദര്‍, ദ്വാരക, കച്ച്, മോര്‍ബി ജില്ലകളില്‍ ആണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഒന്നേകാല്‍ ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ല.
ശക്തമായ മഴയാണ് ഗുജറാത്തിന്റെ തീര പ്രദേശങ്ങളിലും സമീപ ഗ്രാമങ്ങളിലും ലഭിക്കുന്നത്. 9 ജില്ലകളിലെ നൂറോളം ഗ്രാമങ്ങളിലായി ചുഴലിക്കാറ്റ് നാശം വിതച്ചു. അതിനിടെ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ 25 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.