ഗസ്സിയിലെ അവസ്ഥ കണക്കിലെടുത്ത് യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്കും മറ്റും രോഗികള്‍ക്കുമുള്ള ചികിത്സ സൗകര്യം ഗസ്സയില്‍ പരിമിതമാണ്. അതിനാല്‍ ഗസ്സയില്‍ നിന്ന് എണ്ണായിരത്തിലധികം പേരെ അടിയന്തര ചികിത്സക്കായി മറ്റു രാജ്യങ്ങളിലേക്ക് മാറ്റേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
മെഡിക്കല്‍ സഹായം അത്യാവശ്യമായവരെ ഈജിപ്തിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ മാറ്റേണ്ടത് അത്യാവശ്യമാണെന്ന് ഫലസ്തീനിലെ ഡബ്ല്യു.എച്ച്.ഒ പ്രതിനിധി റിച്ചാര്‍ഡ് പീപെര്‍കോണ്‍ ആണ് അറിയിച്ചത്.
6000ഓളം പേര്‍ക്ക് ഇസ്രായേലിന്റെ ആക്രമണത്തിലാണ് പരിക്കേറ്റത്. മറ്റുള്ള 2000 പേര്‍ വിവിധ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ്. യുദ്ധം ആരംഭിച്ചശേഷം 1243 രോഗികളെയും 1025 കൂട്ടിരിപ്പുകാരെയുമാണ് ഈജിപ്ത് അതിര്‍ത്തിയിലെ റഫ വഴി ചികിത്സക്ക് അയച്ചത്. ഇതില്‍ 790 പേര്‍ യുദ്ധത്തില്‍ പരിക്കേറ്റവരായിരുന്നു.
ഇത്തരം ഒരു സാഹചര്യത്തില്‍ ഈജിപ്തും മറ്റു പല രാജ്യങ്ങളും രോഗികളെ സ്വീകരിക്കാന്‍ തയ്യാറാണെങ്കിലും ഇവരെ മാറ്റാന്‍ ആവശ്യമായ സംവിധാനങ്ങളും സൗകര്യങ്ങളും കുറവാണ്. വടക്കന്‍ ഗസ്സയില്‍ ജനുവരിയില്‍ ഇത്തരത്തിലുള്ള 15 ദൗത്യങ്ങളാണ് ഡബ്ല്യു.എച്ച്.ഒ ആസൂത്രണം ചെയ്തത്. എന്നാല്‍, ഇതില്‍ മൂന്നെണ്ണം മാത്രമാണ് പ്രാവര്‍ത്തികമായത്. ഗതാഗത സൗകര്യമില്ലാത്തതിനാല്‍ നാല് ദൗത്യങ്ങള്‍ തടസ്സപ്പെട്ടു. ഒന്ന് മാറ്റിവെക്കുകയും എട്ടെണ്ണം നിരസിക്കുകയും ചെയ്തു.